അമ്പലപ്പുഴ: പീലിംഗ് സമരം യൂണിയനുകള്‍ വഞ്ചിച്ചെന്ന് തൊഴിലാളികള്‍. നേതാവിന്റെ വീട് ഉപരോധിച്ചു. പലയിടങ്ങളിലും പണിമുടക്കി. കഴിഞ്ഞ ഒരു മാസമായി നടന്നിരുന്ന ചെമ്മീന്‍ പീലിംഗ് തൊഴിലാളിസമരം ഒത്തുതീര്‍പ്പായെങ്കിലും കൂലി നിശ്ചയിച്ചതില്‍ യൂണിയന് നേതാക്കള്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് പറഞ്ഞ് തൊഴിലാളികള്‍ രംഗത്തെത്തിയതോടെ വീണ്ടും ഈ മേഖല സംഘര്‍ഷഭരിതമാകുന്നു. കെഎംഎസ്സിയു നേതാവ് പുന്നപ്ര സ്വദേശിനി സുബൈദയുടെ വീടാണ് ഇന്നലെ സ്ത്രീ തൊഴിലാളികള്‍ ഉപരോധിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് വനിതാ തൊഴിലാളികള്‍ ഉപരോധിച്ചത്. സമരത്തിന്റെ മറവില്‍ യൂണിയന് നേതാക്കള്‍ തങ്ങളെ ചൂഷണം ചെയ്യുകയായിരുന്നെന്നും പഴയകൂലി സമ്പ്രദായം മതിയെന്നും ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് വ്യവസ്ഥ തൊഴിലാളികള്‍ക്ക് പ്രയോജനമില്ലെന്നും പറഞ്ഞായിരുന്നു ഉപരോധം.
പല സ്ഥലത്തും യൂണിയനുകള്‍ക്കെതിരെ തൊഴിലാളികള്‍ രംഗത്ത് വന്നുകഴിഞ്ഞു. ഭാരം നിശ്ചയിക്കാതെ പ്രത്യേകം പാത്രത്തില്‍ അളന്നുനല്കുന്ന ഒരു പാത്രം ചെമ്മീന്‍ കിള്ളുന്നതിന് 16.50 രൂപ കൂലിയും 1.50 രൂപ ബോണസുമടക്കം 18 രൂപയാണ് നേരത്തെ നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റ് 18ന് ഈ കൂലിയുടെ കരാര്‍ അവസാനിച്ചിരുന്നു. ഇതിന് ശേഷം തൊഴിലാളികള്‍ കൂലി വര്‍ധനവിനായി നോട്ടീസ് നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് 18 രൂപ കൂലിയും രണ്ട് രൂപ ബോണസുമടക്കം 20 രൂപ നല്‍കാമെന്ന് ഷെഡ് ഉടമകള്‍ പറയുകയായിരുന്നു. ഇത് തൊഴിലാളികളും അംഗീകരിച്ചിരുന്നെങ്കിലും ഇത് കണക്കിലെടുക്കാതെ 21 രൂപ ആവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.
എസ്യുസിഐയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനക്ക് പുറമെ സിഐടിയവുംകൂടി രംഗത്തെത്തിയതോടെ സമരം ശക്തമാകുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തൊഴിലാളി നേതാക്കളും ഷെഡ് ഉടമകളും കലക്ടറുടെ ചേംബറില്‍ കൂടിയ യോഗത്തില്‍ ഒരു കിലോ ചെമ്മീന്‍ പൊളിക്കുന്നതിന് 14 രൂപ നല്‍കാമെന്ന വ്യവസ്ഥയില്‍ സമരം ഒത്തുതീര്‍പ്പായത്. എന്നാല്‍ തൊഴിലാളികള്‍ ഇത് അംഗീകരിക്കാന്‍ തയാറായിരുന്നില്ല.
ബോണസ് അടക്കം 29 രൂപ നല്‍കാമെന്ന് പറഞ്ഞത് തങ്ങള്‍ അംഗീകരിച്ചിരുന്നെങ്കിലും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ചില സംഘടനകള്‍ തങ്ങളെ ഉപയോഗിക്കുകയായിരുന്നെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നേരത്തെ പാത്രത്തില്‍ അളന്നുനല്‍കിയിരുന്ന ചെമ്മീന്‍ ഒരു കിലോഗ്രാമില്‍ അല്പം കൂടുതല്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും നേരത്തെ 18 രൂപ കൂലി ലഭിച്ചിരുന്ന അതേ ഭാരം ചെമ്മീന്‍ നുള്ളുന്നതിനാണ് സമരത്തിന് ശേഷം 14 രൂപ ലഭിക്കുന്നതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
നേരത്തെ വലിയ തുകക്ക് പണിയെടുത്തിരുന്നവര്‍ക്ക് അതിന്റെ പകുതി പണം പോലും നിലവില്‍ ലഭിക്കുന്നില്ല. ഇതേ തുടര്‍ന്ന് പഴയകൂലി തന്നെ നല്‍കണമെന്നാവശ്യപ്പെട്ട് പല ഷെഡുകളിലും തൊഴിലാളികള്‍ പണിയെടുത്തില്ല. ഇതോടെ യൂണിയനും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നു. അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി 350 ലധികം പീലിംഗ് ഷെഡുകളാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടെ ഇത്തരം നീക്കങ്ങള്‍ ഈ മേഖലയെ ഇല്ലാതാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
അടിക്കടിയുള്ള ഇത്തരം സമരങ്ങള്‍ ചെറുകിട ചെമ്മീന്‍ കച്ചവടക്കാരെയാണ് ഏറെ ബാധിച്ചത്. അതുകൊണ്ടുതന്നെ ഇത്തരം കച്ചവടക്കാരെ തകര്‍ക്കാനുള്ള ചിലരുടെ നീക്കമാണ് സമരത്തിന് പിന്നിലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ മേഖലയെമാത്രം ആശ്രയിച്ച് ജീവിക്കുന്നത്.
മറ്റ് വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും ഇതിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇത് തകര്‍ന്നാല്‍ മുഴുവന്‍ മേഖലയും സ്തംഭിക്കുമെന്നതില്‍ തര്‍ക്കമില്ല. വന്‍കിട കച്ചവടക്കാര്‍ക്ക് അന്യസംസ്ഥാനത്തും ജില്ലകളിലും ചെമ്മീന്‍ പീലിംഗ് കമ്പനികള്‍ ഉള്ളതിനാല്‍ സമരം ഏറെ ബാധിക്കുന്നത് ചെറുകിട കച്ചവടക്കാരെയാണ്. സമരം ആരംഭിച്ചത് കൊല്ലം നീണ്ടകര സീസണിലായതിനാല്‍ പലര്‍ക്കും കച്ചവടംചെയ്യാനും സാധിച്ചില്ല.
സമരം ഒത്തുതീര്‍പ്പായെങ്കിലും സംഘടനകള്‍ വിട്ട് തൊഴിലാളികള്‍ വീണ്ടും രംഗത്തെത്തിയോടെ ഈ മേഖല വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. തങ്ങളെ വഞ്ചിച്ച നേതാക്കള്‍ തൊഴിലാളി സ്നേഹം പറഞ്ഞുവന്നാല്‍ പൊതുനിരത്തില്‍ കൈകാര്യം ചെയ്യുമെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതോടെ നേതാക്കളെ കാണാനില്ലാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: