അവധി മാനദണ്ഡങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ ഈമാസം ഒന്‍പത് മുതല്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. കെജിഎംഒഎ ഭാരവാഹികളുമായി സെക്രട്ടേറിയറ്റില്‍ നടന്ന മൂന്നാംഘട്ട ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതായി മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത രീതിയില്‍ ഡോക്ടര്‍മാരുടെ സമയം ക്രമപ്പെടുത്തും. നൈറ്റ് ഡ്യൂട്ടിയുള്ള ഡോക്ടര്‍മാര്‍ പിറ്റേന്ന് ഡ്യൂട്ടി ചെയ്യണമെന്ന് അവരെ നിര്ബന്ധിക്കില്ല. എന്നാല്‍ അങ്ങനെ വരുമ്പോള്‍ ഒപി, സര്‍ജറി, ലേബര്‍ റൂം, ക്യാഷ്വാലിറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങളേയും ക്രമീകരണങ്ങളേയും യാതൊരു തരത്തിലും ബാധിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സമരത്തിനോടനുബന്ധിച്ച് കൂട്ട അവധി എടുത്ത നടപടി സര്‍ക്കാരിന് അംഗീകരിക്കാനാവില്ല. അവധിയെടുത്തത് മാനദണ്ഡങ്ങള്‍ പാലിച്ചാണോ എന്ന് പരിശോധിക്കും. ഇക്കാര്യം വ്യക്തിപരമായി പരിശോധിച്ച് വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭാവിയില്‍ ഡോക്ടര്‍മാര്‍ ഉറപ്പ് ലംഘിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തില്‍ പെരുമാറിയാല്‍ കര്‍ശനമായ നടപടിയെടുക്കും. ഡോക്ടര്‍മാരുടെ എണ്ണം കുറവാണെന്ന പരാതി അനുഭാവ പൂര്‍വം പരിഗണിക്കുന്നതിന്റെ ഭാഗമായി 61 ആശുപത്രികളില്‍ കാഷ്വാലിറ്റികളില്‍ രണ്ടു ഘട്ടമായി ഡോക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 34 ആശുപത്രികളിലാണ് ഡോക്ടര്‍മാരെ നിയമിക്കുക. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ സമരം നീണ്ടുപോകരുതെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മഞ്ചേരി ഇടുക്കി മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ ഡ്യൂട്ടി സംബന്ധിച്ച വിഷയത്തില്‍ സെക്രട്ടറിതലത്തില്‍ ചര്‍ച്ച നടത്തും. തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചും ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ചും ഉള്ള നിര്‍ദ്ദേശങ്ങള്‍ ഡോ. എം ബീന കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിക്കും.
സര്‍വ്വീസ് ക്വാട്ടയില്‍ പിജി പഠനത്തിനുപോകുന്ന ഡോക്ടര്‍മാര്‍ക്ക് ഡെപ്യൂട്ടേഷന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇതുസംബന്ധിച്ച് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയോടനുബന്ധിച്ച് മെഡിക്കല്‍ കോളജ് തുടങ്ങുകയെന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഹെല്‍ത്ത് സര്‍വീസസിന്റെ സ്ഥാപനങ്ങള്‍ നിലനിര്‍ത്തും. നിലവില്‍ കാഷ്വാലിറ്റി സംവിധാനങ്ങളില്ലാത്ത താലൂക്കാശുപത്രികളില്‍ അവ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം വിവിധ സേവനങ്ങളുടെ ബഹിഷ്കരണത്തിലേക്ക് പോകുമെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രഖ്യാപനം. ഇങ്ങനെവന്നാല്‍ എസ്മ പ്രയോഗിക്കുമെന്ന് തൊഴില്‍മന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ എത്രയും വേഗം സമരം തീര്‍ക്കുകയെന്നത് ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളവും, ജനങ്ങള്‍ക്ക് അനുദിനം ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് സര്‍ക്കാരിനും ഒരു ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ സമരം ഒത്തുതീര്‍പ്പായിരിക്കുന്നത്.
ചര്‍ച്ചയില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്, ഡയറക്ടര്‍ ഡോ. എസ് ജയശങ്കര്‍, കെ.ജി.എം.ഒ.എ. പ്രസിഡന്റ് ഡോ. പ്രമീളാദേവി, സെക്രട്ടറി ഡോ. ജോസഫ് ചാക്കോ, ട്രഷറര്‍ കെ സി രമേശന്, ഡോ. സുരേഷ് ബാബു, ഡോ. റൗഫ്, ഡോ. വിജയകൃഷ്ണന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: