ആലപ്പുഴ: ഉദ്ഘാടനച്ചടങ്ങുകളില്‍ നിലവിളക്ക് കത്തിക്കുന്നത് നിര്‍ബന്ധമാക്കേണ്ട കാര്യമില്ലെന്ന് ജി. സുധാകരന് എംഎല്‍എ. ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ജന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിളക്ക് താത്പര്യമുള്ളവര്‍ മാത്രം കത്തിച്ചാല്‍ മതി.
ആരേയും നിര്‍ബന്ധിക്കേണ്ട കാര്യമില്ല. നിലവിളക്ക് വിവാദം ഉയര്‍ത്തിക്കൊണ്ടു വരുന്നത് വര്‍ഗീയത വളരാന്‍ കാരണമാകും. തന്റെ അമ്മ നിലവിളക്ക് കത്തിക്കാറുണ്ട്. താനും 19 വയസുവരെ നിലവിളക്ക് കത്തിക്കുമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായതോടെ ആ നിര്‍ബന്ധമില്ലാതായി. തന്റെ ഭാര്യയും നിലവിളക്ക് കത്തിക്കാറില്ലെന്നും സുധാകരന്.
അമ്പലപ്പുഴയില്‍ കോളേജ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വിദ്യാഭ്യാസ മന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രിയെ തീരുമാനിച്ചത് നിലവിളക്ക് വിവാദമുണ്ടാകാതിരിക്കാനാണെന്നും സുധാകരന് പറഞ്ഞു. കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഘടകകക്ഷിയായ സിപിഐയും പ്രതിപക്ഷമായ യുഡിഎഫും ജന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനം ബഹിഷ്ക്കരിച്ചിരുന്നു. ബിജെപിയും ഉദ്ഘാടനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ജന്‍ഡര്‍ പാര്‍ക്ക് അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണവും നടക്കുന്നു. ഈ സാഹചര്യത്തില്‍ ഉദ്ഘാടനം മാറ്റിവെയ്ക്കണമന്ന് ആവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി സിപിഎം ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കിയെങ്കിലും ഏകപക്ഷീയമായി ഉദ്ഘാടനം നടത്തുകയായിരുന്നു. നിലവിളക്ക് ഒഴിവാക്കിയായിരുന്നു ഉദ്ഘാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: