കോഴിക്കോട്: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ വേതനം സംബന്ധിച്ച് നടത്തിയ പ്രസ്താവന വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പ്രസ്താവന തിരുത്തി. തൊഴിലാളികള്‍ക്ക് പരമാവധി വേതനം നല്‍കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും 500 രൂപ നല്‍കാനാകില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
ഇന്നലെ രാവിലെ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആണ് തോട്ടം തൊഴിലാളികള്‍ക്ക് 500 രൂപ പ്രതിദിന വേതനം നല്‍കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി ഷിബുബേബി ജോണ്‍ പറഞ്ഞത്. 500 രൂപ ദിവസ വേതനമാക്കിയാല് തോട്ടം മേഖല സ്തംഭിക്കും, അതിന്റെ നഷ്ടം തൊഴിലാളിക്കാണ്. മൂന്നാര്‍ മോഡലിലുള്ള സമരം വയനാട് അടക്കം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതില്‍ ആശങ്കയുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വി.എസ്സിന് സമൂഹത്തില്‍ ഒരു സ്ഥാനമുണ്ടെങ്കിലും അത് എന്തും പറയാനുള്ള അധികാരമല്ലെന്നും പ്രതിപക്ഷ നേതാവാണെന്ന് കരുതി ആരെയും എന്തും പറയാമെന്ന് വി.എസ്സ് കരുതരുതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ തൊഴിലാളി സംഘടനകളില്‍ നിന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനില്‍ നിന്നും എതിര്‍പ്പുയര്‍ന്നു. ഷിബു ബേബി ജോണ്‍ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്റെ പ്രതികരണം. മുതലാളിമാരുടെ പക്ഷം ചേര്‍ന്നാണ് മന്ത്രി സംസാ രിക്കുന്നത്. 26 ന് ചേരുന്ന തൊഴിലാളി യോഗത്തില്‍ ഷിബു ബേബി ജോണ്‍ പങ്കെടുക്കരുത്. മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് തൊഴിലാളികള്‍ക്ക് നല്കിയ വാക്ക് പാലിക്കണ മെന്നാ യിരുന്നു വിഎസ് ആവശ്യപ്പെട്ടത്.
പ്രസ്താവന വിവാദമായതോടെയാണ് മണിക്കൂറിനകം മന്ത്രി പ്രസ്താവന തിരുത്തിയത്. 26ന് ചേരുന്ന യോഗത്തില്‍ വി.എസും പങ്കെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.
തൊഴിലാളി വിരുദ്ധ നിലപാട് താനൊരിക്കലും സ്വീകരിച്ചിട്ടില്ല. കയ്യടി നേടാനായി പ്രായോഗികമല്ലാത്ത പ്രഖ്യാപനം തൊഴില്‍മന്ത്രിയെന്ന നിലയില്‍ നടത്തില്ല. ട്രേഡ് യൂണിയനുകള്‍ തൊഴിലാളികളുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിലെ കൗശല്‍ കേന്ദ്ര ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: