ന്യൂദല്‍ഹി: പകര്‍ച്ചവ്യാധികള്‍ നിയന്ത്രണാധീതമായി മാറിയ രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചുള്ള മരണ സംഖ്യ 11 ആയി ഉയര്‍ന്നു. ആറുവയസ്സുകാരനായ അമന് എന്ന കുട്ടിയാണ് ഇന്നലെ മരിച്ചത്. ആറ് ആശുപത്രികളില്‍ അമന് ചികിത്സ നല്‍കിയെങ്കിലും അവയൊന്നും ഫലിച്ചില്ലെന്ന് അമന്റെ കുടുംബം ആരോപിച്ചിട്ടുണ്ട്. ഡെങ്കിപ്പനി പടരുന്നതിനെ തുടര്‍ന്ന് ദല്‍ഹി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന് എല്ലാ ആശുപത്രികള്‍ക്കും കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2013ല്‍ രാജ്യത്ത് 75,808 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം അത് 40,571പേര്‍ക്കായി കുറഞ്ഞു. ഈവര്‍ഷം ഇതുവരെ 20,000 പേര്‍ക്ക് മാത്രമേ രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളൂ. 99.99ശതമാനം പേരും ഡെങ്കിപ്പനിയില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വിളിച്ചുചേര്‍ത്ത ആശുപത്രികളുടെ യോഗത്തില്‍ ആരോഗ്യമന്ത്രി പറഞ്ഞു.
ദല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം 995പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. എന്നാല്‍ ഇത്തവണ സംഖ്യ 1872 ആയി ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ 5 മാത്രമാണെന്നും കേന്ദ്രആരോഗ്യമന്ത്രി പറഞ്ഞു. ദല്‍ഹിയില്‍ ഇതുവരെ 1800 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പക്കലുള്ള വിവരം. ആയിരക്കണക്കിന് പേരാണ് വിവിധ തരം പനികള്‍ ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നത്. ഡെങ്കിപ്പനി പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
ഇതേ തുടര്‍ന്ന് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന് ആശുപത്രികളുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഡോക്ടര്‍മാരുടേയും നേഴ്സുമാരുടേയും മറ്റ് ജീവനക്കാരുടേയും അവധികള്‍ റദ്ദാക്കി എല്ലാവരും ജോലിക്ക് ഹാജരാകണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി ആയിരം ബെഡുകള്‍ കൂടി സജ്ജീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഇന്നലെ മരിച്ച അമന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. അതിനിടെ ആട്ടിന്പാല്, പപ്പായ ഇല എന്നിവ ഡെങ്കിപ്പനി തടയാന്‍ നല്ലതാണെന്ന പ്രചരണത്തെ തുടര്‍ന്ന് സഫ്ദര്‍ജംഗ്, എയിംസ് ആശുപത്രികള്‍ക്ക് സമീപം ഒരു ലിറ്റര്‍ ആട്ടിന്പാല് 800 രൂപയ്ക്കും പപ്പായ ഇല അഞ്ഞൂറ് രൂപയ്ക്കുമാണ് വില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: