കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പാളം തെറ്റി. വന്‍ദുരന്തം ഒഴിവായി. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കോഴിക്കോട് – കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനാണ് സ്റ്റേഷന് വിടുന്നതിനിടെ പാളം തെറ്റിയത്. ഏറ്റവും പിന്നിലെ കോച്ചിന്റെ ചക്രങ്ങള്‍ പാളത്തില്‍നിന്ന് തെന്നിമാറുകയായിരുന്നു. ഉടന്‍ ട്രെയിന്‍ നിര്‍ത്തി. അപകടത്തില്‍പ്പെട്ട കോച്ചുമായുള്ള ബന്ധം വിച്ഛേദിച്ച് ബാക്കിയുള്ള കോച്ചുകളുമായി ട്രെയിന്‍ യാത്ര തുടര്‍ന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.17ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ് ഫോമിലാണ് സംഭവം.
രാവിലെ 11നാണ് ട്രെയിന്‍ കണ്ണൂരില്‍നിന്ന് കോഴിക്കോട്ടെത്തിയത്. തുടര്‍ന്ന് സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ട്രെയിനിന്റെ പിന്‍വശത്തെ കോച്ചും മുന്‍വശത്തെ കോച്ചും ചങ്ങല ഉപയോഗിച്ച് ചക്രത്തിന്റെ ആക്സിലും പാളവുമായി ബന്ധിപ്പിച്ചിരുന്നു. ട്രെയിന്‍ മുന്നോട്ടോ പിന്നോട്ടോ നീങ്ങി അപകടം ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
പിന്‍വശത്തെ കോച്ചിന്റെ ചങ്ങല അഴിക്കാതെ ട്രെയിന്‍ യാത്ര തുടര്‍ന്നതാണ് പാളം തെറ്റാനിടയാക്കിയത്. കോച്ചിലുണ്ടായിരുന്ന വരെ മറ്റു കോച്ചുകളിലേക്ക് മാറ്റി 2.38 ഓടെയാണ് ടെയ്രിന്‍ യാത്ര തുടര്‍ന്നത്. ഷൊര്‍ണ്ണൂരില്‍ നിന്ന് എത്തിച്ച ഹൈഡ്രോളിക്ക് ജാക്കി ഉപയോഗിച്ച് വൈകീട്ട് 5.35 ഓടെ പാളം തെറ്റിയ കോച്ച് ട്രാക്കിലേക്ക് കയറ്റി.
സംഭവമറിഞ്ഞ് അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മോഹന്‍ എ. മേനോന്, സീനിയര്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ വേണുഗോപാല്‍, സീനിയര്‍ ഡിവിഷണല്‍ സേഫ്റ്റി ഓഫീസര്‍ മുരളീധരന്, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍ ഉമാശങ്കര്‍, അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ സാഗര്‍ ചൗധരി എന്നിവര്‍ സ്ഥലത്തെത്തി. കോഴിക്കോട് സ്റ്റേഷന് മാസ്റ്റര്‍ ജോസഫ് മാത്യു, സെക്ഷന്‍ എഞ്ചിനീയര്‍ (മെക്കാനിക്കല്‍) ഹാരിസ്, സെക്ഷന്‍ എഞ്ചിനീയര്‍ (പെര്‍മനന്റ് വേ) ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ബോഗി ട്രാക്കിലേക്ക് കയറ്റിയത്.
സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ ഗാര്‍ഡ്, സ്വീപ്പര്‍ കം പോര്‍ട്ടര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും റെയില്‍വേ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: