ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 65-ാം ജന്മദിനം 1965ലെ ഭാരത-പാക് യുദ്ധത്തില്‍ ബലിദാനികളായ സൈനികരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം. ദല്‍ഹിയില്‍ രാജ്പഥില്‍ നടക്കുന്ന യുദ്ധസ്മാരക പ്രദര്‍ശനമായ ശൗര്യാഞ്ജലി പ്രദര്‍ശനത്തിനെത്തിയ മോദി പാക് സൈന്യത്തില്‍ നിന്നും പിടിച്ചെടുത്ത ടാങ്കുകളും മറ്റ് ആയുധങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നതും നോക്കിക്കണ്ടു.
1965ലെ യുദ്ധത്തില്‍ പഞ്ചാബിലെ അസല്‍ ഉത്തറില്‍ നടന്ന പോരാട്ടത്തില്‍ പാക്കിസ്ഥാന്റെ നാല് പാറ്റണ് ടാങ്കുകള്‍ തകര്‍ത്ത് വീരചരമം പ്രാപിച്ച ഹവീല്‍ദാര്‍ അബ്ദുള്‍ ഹമീദിന്റെ ഭാര്യ റസൂലത്ത് ബീവിക്കൊപ്പമിരുന്നാണ് യുദ്ധത്തിന്റെ വീഡിയോ പ്രധാനമന്ത്രി കണ്ടത്. രാജ്യത്തിന്റെ ധീരജവാന്മാരുടെ ത്യാഗവും പോരാട്ടവീര്യവും എന്നും ഭാരതീയരുടെ ഓര്‍മ്മകളിലുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരത സൈനികരുടെ ത്യാഗത്തിന്റെ ഓര്‍മ്മകളില്‍ അഭിമാനിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
രണ്ടുമണിക്കൂറോളം നേരം യുദ്ധപ്രദര്ശനം പ്രധാനമന്ത്രി കണ്ടു. രാജ്പഥിലെ പുല്‍ത്തകിടിയില്‍ ഒരുക്കിയ പ്രദര്‍ശനം മുഴുവന്‍ നടന്നു കണ്ട മോദി പഴയ യുദ്ധവിമാനത്തില്‍ ഇരുന്ന് ആസ്വദിക്കുകയും ചെയ്തു. കരസേനാ മേധാവിയും കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. യുദ്ധത്തിന്റെ തുടക്കം മുതല്‍ താഷ്കന്റില്‍ സമാധാന കരാര്‍ വരെയുള്ള വിശദാംശങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: