സാഗ്രെബ്: യൂറോപ്പിലേക്ക് സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരവേ ഹംഗറിയ്ക്ക് പിന്നാലെ ക്രൊയേഷ്യയും സെര്‍ബിയന്‍ അതിര്‍ത്തി അടച്ചു. ഹംഗറി അതിര്‍ത്തി അടച്ചതോടെ പടിഞ്ഞാറന്‍ യൂറോപ്പിലേക്കുള്ള പുതിയ കുടിയേറ്റ മാര്‍ഗമായി ക്രൊയേഷ്യയെയാണ് അഭയാര്‍ത്ഥികള്‍ തിരഞ്ഞെടുത്തത്. 13,000ലധികം അഭയാര്‍ത്ഥികള്‍ എത്തിയതോടെയാണ് ക്രൊയേഷ്യ അതിര്‍ത്തി അടച്ചത്.
ക്രൊയേഷ്യ അതിര്‍ത്തി അടച്ചതോടെ തങ്ങളുടെ രാജ്യത്ത് അഭയാര്‍ത്ഥി പ്രശ്നം രൂക്ഷമാവുമെന്നാണ് സെര്‍ബിയയുടെ ആശങ്ക. ക്രൊയേഷ്യ അതിര്‍ത്തി തുറക്കാന്‍ തയ്യാറായില്ലെങ്കില്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കേണ്ടി വരുമെന്ന് സെര്‍ബിയന്‍ സാമൂഹ്യകാര്യ മന്ത്രി അലക്സാണ്ടര്‍ വുലിന്‍ പറഞ്ഞു. രണ്ട് ദിവസം കൊണ്ട് ക്രൊയേഷ്യയുടെ മനുഷ്യത്വപരമായ പരിഗണനകള്‍ അവസാനിച്ചതായി സെര്‍ബിയ ആരോപിച്ചു.
ക്രൊയേഷ്യയില്‍ നിന്ന് സ്ലൊവേനിയ വഴിയാണ് അഭയാര്‍ത്ഥികള്‍ പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് നീങ്ങുന്നത്. ഇത് തടയാനുള്ള നീക്കങ്ങള്‍ സ്ലൊവേനിയയും നടത്തുന്നുണ്ട്. സ്ലൊവേനിയന്‍ പൊലീസ് അഭയാര്‍ത്ഥികളെ ക്രൊയേഷ്യയിലേക്ക് തന്നെ തിരിച്ചയക്കുകയാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ട്രെയിന്‍ സര്‍വീസും നിര്‍ത്തിവച്ചു.
ഹംഗറിയുമായി അതിര്‍ത്തി പങ്കു വക്കുന്ന ക്രൊയേഷ്യന്‍ നഗരം ബെലി മനാസ്റ്റിറില് തെരുവുകളും റെയില്‍വെ ട്രാക്കുകളും പെട്രോള്‍ പമ്പുകളുമെല്ലാം അഭയാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: