നേരം പുലര്‍ന്നു. ശ്രീരാമന് ഗംഗയില്‍ ആചമനങ്ങളും സന്ധ്യാവന്ദനവും കഴിച്ചു. സുമന്ത്രരെ രഥവുമായി അയോദ്ധ്യയിലേക്കു മടക്കിയയച്ചു. പിതാവിനോട് എന്താണു പറയേണ്ടതെന്നു ചോദിച്ചപ്പോള്‍ രാമന് പറഞ്ഞു: ”ഞാനും ലക്ഷ്മണനും രാജ്യഭ്രഷ്ടരായി കാട്ടില്‍ വസിക്കേണ്ടിവന്നതില് ദുഃഖിക്കുന്നില്ല. പതിന്നാലു വര്‍ഷം കഴിഞ്ഞു മടങ്ങിവരും. ഭരതനെ ഉടനെ വരുത്തി അഭിഷേകം ചെയ്യണം. അമ്മമാരോടെല്ലാം ക്ഷേമം അനേ്വഷിച്ചതായി പറയണം.”
സുമന്ത്രര്‍ മടങ്ങിപ്പോയപ്പോള്‍ ഗുഹനോട് ഉറപ്പുള്ള ഒരു വഞ്ചി കൊണ്ടുവരാന്‍ പറഞ്ഞു. നിഷാദരാജാവ് ഉടനെ വഞ്ചി കൊണ്ടുവന്നു. സീതയും ലക്ഷ്മണനുമൊത്ത് വഞ്ചിയില്‍ കയറി. ഗുഹന് തന്നെയാണ് വഞ്ചി തുഴഞ്ഞത്. ഗംഗയുടെ മദ്ധ്യത്തിലെത്തിയപ്പോള്‍ സീത ഇങ്ങനെ പ്രാര്‍ത്ഥിച്ചു.
ദേവി ഗംഗേ നമസ്തൂഭ്യം നിവൃത്താ വനവാസതഃ
രാമേണ സഹിതാഹം ത്വാം ലക്ഷ്മണേന ച പൂജയേ
(ദേവീ, ഗംഗേ ഞാന്‍ നമസ്കരിക്കുന്നു. വനവാസം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഞാന്‍ രാമനും ലക്ഷ്മണനുമൊത്ത് നിന്നെ പൂജിക്കുന്നതാണ്)
ഗംഗയുടെ മറുകരയെത്തിയപ്പോള്‍ എല്ലാവരും ഇറങ്ങി. തന്നെക്കൂടി വനവാസത്തിനു കൊണ്ടുപോകണമെന്ന് ഗുഹന് അഭ്യര്‍ത്ഥിച്ചു. ”ഞാന്‍ പതിന്നാലു വര്‍ഷം ദണ്ഡകാരണ്യത്തില്‍ വസിച്ച് ഇവിടെത്തന്നെ മടങ്ങിയെത്തും. അതുവരെ നീ നിഷാദ രാജ്യം ഭരിക്കുക.” എന്നുപറഞ്ഞ് ആലിംഗനം ചെയ്ത് ഗുഹനെ യാത്രയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: