മഹാത്മാഗാന്ധി സര്‍വകലാശാല പ്രോ.വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂറിന്റെ ഗള്‍ഫ് സന്ദര്‍ശന സമയത്തെ പ്രസംഗം കേരളത്തില്‍ ചര്‍ച്ചാ വിഷയമാവുകയുണ്ടായല്ലോ. ഖത്തര്‍ കെഎംബസിയുടെ പരിപാടിയില്‍ പങ്കെടുത്ത് അവര്‍ നടത്തിയ പ്രസംഗം അവര്‍ ഇരിക്കുന്ന സ്ഥാനത്തേയും യൂണിവേഴ്സിറ്റി പോലുള്ള സ്ഥാപനങ്ങളുടെ പരിപാവനതയെയും കളങ്കപ്പെടുത്തിരിക്കയാണ്. ”മുസ്ലിംലീഗിന്റെ പച്ചപതാകക്കു കീഴിലാണ് എനിക്കും ഭര്‍ത്താവിനും സര്‍ക്കാര്‍ വീടും കാറും മറ്റ് സ്ഥാനമാനങ്ങളും ലഭിച്ചത്” എന്നതായിരുന്നു പ്രസംഗത്തിന്റെ സാരം. പ്രസംഗം കേട്ടാല്‍ തോന്നുക മുസ്ലിംലീഗിന്റെ തറവാട്ടുസ്വത്തില്‍നിന്നും കിട്ടിയ പണംകൊണ്ടാണ് ഇതെല്ലാം നല്‍കുന്നത് എന്നാണ്. സാധാരണജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഇത് നല്‍കുന്നത് എന്നറിയാത്തതുകൊണ്ടല്ല, മറിച്ച് മുസ്ലിലീഗിനെ പുകഴ്ത്തി തനിക്കും ഭര്‍ത്താവിനും ഇനിയും ഉയരങ്ങളിലേക്ക് പറക്കുവാന്‍ വേണ്ടിയാണ് പരിപാവനമായ സ്ഥാനത്തിരുന്നുകൊണ്ട് പ്രോ.വിസി വര്‍ഗീയവിഷം ചീറ്റിയത്.
കേരളത്തില്‍ യൂണിവേഴ്സിറ്റികളുടെ തലപ്പത്തും ഭരണത്തിലും അമിതമായ രാഷ്ട്രീയവല്‍ക്കരണവും വര്‍ഗീയവല്‍ക്കരണവും നടന്നുകൊണ്ടിരിക്കയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കേറിയതുമുതല്‍ സര്‍വകലാശാലകളെ പിടിച്ചടക്കി രാഷ്ട്രീയവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനും ശ്രമിക്കുകയാണ്. കോഴിക്കോട് സര്‍വകലാശാലയില്‍ പിടിമുറുക്കുകയാണ് ആദ്യം ചെയ്തത്. കോഴിക്കോട് സര്‍വകലാശാല ഏതാണ്ട് പൂര്‍ണമായും മുസ്ലിംലീഗിന്റെ പൂര്‍ണ ആധിപത്യത്തിലായിക്കഴിഞ്ഞു. അടുത്തതായി മറ്റ് സര്‍വകലാശാലകളിലും പിടിമുറുക്കുന്നതിന്റെ സൂചനയാണ് എംജി സര്‍വകലാശാല പ്രോ.വിസിയായി ഷീനഷുക്കൂറിനെ നിയമിച്ചതിലൂടെയും അവരിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്ന ലീഗ് വല്‍ക്കരണ രാഷ്ട്രീയവും.
കോഴിക്കോട് സര്‍വകലാശാലാ വിസിയായി യോഗ്യതയില്ലാത്ത ലീഗുകാരനായ അബ്ദുള്‍ ഹമീദിനെ നിയമിക്കാന്‍ ശ്രമിച്ചത് വിവാദമായപ്പോള്‍ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി നടത്തിയ പ്രഖ്യാപനം കേട്ടപ്പോള്‍ കേരളത്തിലെ വിദ്യാഭ്യാസ സമൂഹം ഞെട്ടിപ്പോയി. ”കോഴിക്കോട് സര്‍വകലാശാല വിസിയെ ഞങ്ങള്‍ തീരുമാനിക്കും” എന്നതായിരുന്നു ആ പ്രഖ്യാപനം. സര്‍വകലാശാലപോലെ പരിപാവനമായ സരസ്വതീക്ഷേത്രത്തിന് അതിന്റേതായ ഭരണഘടനയുണ്ട്.
വിസിയെ നിയമിക്കുന്നത് ഗവര്‍ണറാണ്. അതിന് അനുശാസിക്കുന്ന യോഗ്യതകളുണ്ട്. ഇതെല്ലാം കാറ്റില്‍പ്പറത്തി വിസിയെ ഞാന്‍ പ്രഖ്യാപിക്കും എന്നുപറഞ്ഞ് ഭരണഘടനയോടും യൂണിവേഴ്സിറ്റിയുടെ സ്വയംഭരണാവകാശത്തോടുമുള്ള വെല്ലുവിളിയായിരുന്നു ലീഗ് നടത്തിയത്. അവസാനം ഡോ. അബ്ദുള്‍ സലാമിനെ വൈസ് ചാന്‍സലറായി നിയമിച്ച് അദ്ദേഹത്തെ ലീഗിന്റെ വരുതിയിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹം അതിനു വഴങ്ങിയില്ല. അദ്ദേഹം പൊരുതിപിടിച്ചുനിന്നു. സിന്‍ഡിക്കേറ്റ് യോഗത്തില്‍ ലീഗിനെ അനുസരിക്കാത്തതിന്റെ പേരില്‍ വിസിക്കും പ്രോ.വിസിക്കും മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു.
കയ്യാങ്കളിയില്‍ അവര്‍ ആശുപത്രിയിലുമായി. ഇതിനിടയില്‍ യൂണിവേഴ്സിറ്റിയുടെ ഭൂമി ലീഗിന്റെ ഉടമസ്ഥതയിലുള്ള ട്രസ്റ്റുകള്‍ക്ക് പതിച്ചുനല്‍കാനും ശ്രമം നടന്നു. ഫോക്ലോര് അക്കാദമി വിസിയുടെ അനുമതിയോടെ നിശ്ചയിച്ച വിദ്യാരംഭം ചടങ്ങ് നടത്താന്‍ സിന്‍ഡിക്കേറ്റിലെ ഭീകരന്മാര് അനുവദിച്ചില്ല. അല്‍ഖ്വയ്ദ ഭീകരന്റെ കവിത പാഠപുസ്തകത്തില്‍ പഠിപ്പിക്കാന്‍ ഉള്‍പ്പെടുത്തി. ഇങ്ങനെ ഒരു കാലത്ത് ഭാരതത്തിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റികളില്‍ ഒന്നായിരുന്ന കോഴിക്കോട് സര്‍വകലാശാലയെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വര്ഗീയവല്ക്കരണത്തിന്റെയും കൂത്തരങ്ങാക്കി മാറ്റി യൂണിവേഴ്സിറ്റിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ചു. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി സ്വന്തക്കാരെ യൂണിവേഴ്സിറ്റിയില്‍ അനധികൃതമായി തിരുകിക്കയറ്റി. അവസാനം നിലവിലുണ്ടായിരുന്ന വിസി അബ്ദുള്‍ സലാം വിരമിക്കുന്ന സമയത്ത് നടത്തിയ വെളിപ്പെടുത്തലുകള്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന്റെ അവസ്ഥയുടെ നേര്‍ക്കാഴ്ചയായിരുന്നു. ”അത്തര്‍വിറ്റ് നടക്കുന്നവരെ സിന്‍ഡിക്കേറ്റ് മെമ്പര്മാരാക്കിയതുകൊണ്ടാണ് യൂണിവേഴ്സിറ്റിക്ക് ഈ ദുരന്തമുണ്ടായത്” എന്ന് അദ്ദേഹം വിലപിച്ചു.
യോഗ്യതയില്ലാത്തതിന്റെ പേരില്‍ കേരള ഹൈക്കോടതി ഒരു വൈസ് ചാന്‍സലറെ (എംജി യൂണിവേഴ്സിറ്റി) പുറത്താക്കാന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ വിവാദനായിക ഷീന ഷുക്കൂര്‍ പ്രോ.വിസിയായി തുടരുന്ന എംജി സര്‍വകലാശാല വൈസ് ചാന്‍സലറും യോഗ്യതയുടെ പേരില്‍ ആരോപണം നേരിടുന്ന വ്യക്തിയാണ് എന്നുള്ളതും ചിന്തിക്കേണ്ടതാണ്.
ഇപ്പോള്‍ കേരളത്തില്‍ അറബിക് സര്‍വകലാശാലക്ക് വേണ്ടിയുള്ള മുറവിളി തുടരുകയാണ്. നേരത്തെ തുടങ്ങിയ സംസ്കൃത സര്‍വകലാശാലയും മലയാളം സര്‍വകലാശാലയും നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടം തുടരുമ്പോഴാണ് ഇന്ത്യന്‍ ഭരണഘടനയില്‍ പരാമര്‍ശിക്കാത്ത ഒരു വൈദേശിക ഭാഷക്കുവേണ്ടി ഒരു സര്‍വകലാശാല തുടങ്ങണമെന്ന് മുറവിളി കൂട്ടുന്നത്. കൊട്ടിഘോഷിച്ച് ആരംഭിച്ച മലയാളം സര്‍വകലാശാലക്ക് സ്വന്തമായി സ്ഥലം കണ്ടെത്താന്‍ മലയാളഭാഷയുടെ പിതാവിന്റെ മണ്ണില്‍, തുഞ്ചന്റെ മണ്ണില്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. തുഞ്ചന്‍ സ്മാരക ഗവണ്മെന്റ് കോളേജില്‍നിന്നും കടമെടുത്ത മണ്ണില്‍ ഇപ്പോള്‍ മലയാളം സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത് മിടുക്കനായ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജയകുമാറിന്റെ നിശ്ചയദാര്‍ഢ്യംകൊണ്ട് മാത്രമാണ്.
മലയാളം സര്‍വകലാശാലയുടെ സബ് സെന്ററുകളെല്ലാം അവഗണിക്കപ്പെട്ട് കിടക്കുകയാണ്. എല്ലാ ഭാഷയുടെയും മാതാവായ സംസ്കൃതപഠനം ഒന്നാംക്ലാസ് മുതല്‍ നടപ്പാക്കാനാവശ്യമായ നടപടികളോ തസ്തിക സൃഷ്ടിക്കലോ ഇതുവരെയും നടന്നില്ല. അവഗണനയുടെ പടുകുഴിയിലാണ് സംസ്കൃതം. എസ്എസ്എല്‍സി പഠനം കഴിഞ്ഞ് സംസ്കൃതം ഐച്ഛിക വിഷയമായി എടുത്ത് പഠിക്കാന്‍ കഴിയുന്ന വിരലില്‍ എണ്ണാവുന്ന സ്കൂളുകള്‍ മാത്രമാണ് കേരളത്തിലുള്ളത്. മലയാളത്തിന് സര്‍വകലാശാലയില്ലാതെ, സംസ്കൃതത്തിന് സര്‍വകലാശാലയില്ലാതെ എങ്ങനെ അറബിക് സര്‍വകലാശാല ആവശ്യപ്പെടും എന്നുള്ളതുകൊണ്ടാണ് നേരത്തെ ലീഗ് ഈ ആവശ്യം ശക്തമായി ഉന്നയിക്കാതിരുന്നത്.
പേരിന് മലയാളം സര്‍വകലാശാലയും സംസ്കൃതം സര്‍വകലാശാലയും തുടങ്ങി, അവയെ ശ്വാസംമുട്ടിച്ചുകൊണ്ട് ഇതിന്റെ തണലില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. അലിഗഢ് സര്‍വകലാശാലക്ക് പെരിന്തല്‍മണ്ണയിലും ഇഫഌ (ഐഎഫ്എല്യു) കാമ്പസിന് പാണക്കാട്ടും നൂറുകണക്കിന് ഏക്കര്‍ ഭൂമി കണ്ടെത്താന്‍ മലപ്പുറത്ത് ഒരു പ്രയാസവുമുണ്ടായില്ല. എന്നാല്‍ തുടങ്ങി മൂന്ന് നാല് വര്‍ഷം പിന്നിട്ടിട്ടും മലയാള മണ്ണില്‍, തുഞ്ചന്റെ മണ്ണില്‍ മലയാളം സര്‍വകലാശാലക്ക് സ്വന്തമായി ഭൂമി കണ്ടെത്താന്‍ സര്‍ക്കാരിനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് അറബിക് സര്‍വകലാശാലയെ നോക്കിക്കാണേണ്ടത്. ഒരു ഭാഷയേയും പരിപോഷിപ്പിക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ അത് മറ്റ് ഭാഷകളുടെമേല്‍ കയറിനിന്ന് താണ്ഡവ നൃത്തമാടിക്കൊണ്ടാവരുത് എന്നുമാത്രം.
കേരളത്തിലെ സര്‍വകലാശാലകളുടെ സുതാര്യമായ നടത്തിപ്പില്‍ ചാന്‍സലറായ ഗവര്‍ണറുടെ ഇടപെടലുകള്‍ അനിവാര്യമായിരിക്കുന്നു. സര്‍വകലാശാലകളുടെ എണ്ണം കൂടുമ്പോള്‍ ഗുണനിലവാരം കുറയുന്നു. അഴിമതി പെരുകുന്നു. പരീക്ഷാ സമ്പ്രദായം പാളുന്നു. എല്ലാ യൂണിവേഴ്സിറ്റികള്‍ക്കും ബാധകമായ ഏകീകൃത യൂണിവേഴ്സിറ്റി നിയമം അനിവാര്യമായിരിക്കേണ്ടിയിരിക്കുന്നു. ഓരോ മാസവും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ വൈസ് ചാന്‍സലര്‍മാരുടേയും പ്രോ. വിസിമാരുടേയും യോഗം വിളിച്ചുചേര്‍ക്കണം. ഇതുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ പി.സദാശിവം സ്വീകരിക്കുന്ന നടപടികള്‍ ശ്ലാഘനീയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: