കേരള മോഡല്‍, ഏറെക്കാലം കൊട്ടിഘോഷിച്ച വാക്കാണിത്. കുറച്ചുകാലമായി അത് കാണാനുമില്ല, കേള്‍ക്കാനുമില്ല. മാതൃകയാക്കാവുന്നതൊന്നും കേരളത്തിലുണ്ടാകുന്നില്ലേ? ഉണ്ടെന്നുപറയാന്‍ അല്ലറ ചില്ലറ തൊലിക്കട്ടിയൊന്നും പോര. കേരളത്തിനുണ്ടെന്നവകാശപ്പെട്ട മാതൃകകള്‍ ഓരോന്നായി കൈമോശം വന്നുകൊണ്ടിരിക്കുന്നു. നല്ല സംസ്കാരവും സഭ്യതയും സാമൂഹ്യ അന്തരീക്ഷവുമെല്ലാം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നു. പ്രസംഗം, പെരുമാറ്റം, പ്രവര്‍ത്തനം എന്നിവയെല്ലാം മാതൃകയാക്കാന്‍ കൊള്ളാത്ത നിലയിലെത്തി.
ജനങ്ങളുടെ ഇടയില്‍ ഭേദവും തമ്മില്‍ ഭേദവും എന്നു കരുതുന്നവരെയാണ് നിയമസഭയില്‍ എത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാലിന്നത്തെ കാലത്ത് അങ്ങനെ കരുതാന്‍ കഴിയുന്നവരുടെ എണ്ണം പരിമിതം. നിയമസംവിധാനം രാജഭരണകാലത്ത് തന്നെ നിലവില്‍ വന്ന നിയമസഭയുടെ തുടര്‍ച്ചയാണ് ഇന്നുള്ള കേരള നിയമസഭ. തിരുവിതാംകൂര്‍ കൊച്ചി നിയമസഭകളില്‍ അംഗങ്ങളായവരുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളുമെല്ലാം തിളക്കമുള്ളവയായിരുന്നു.
നിയമനിര്‍മ്മാണ സഭ എന്ന പേര് അന്വര്‍ത്ഥമാക്കുന്നതായിരുന്നു പ്രവര്‍ത്തന രീതി.
1888 മാര്‍ച്ച് 30നാണ് എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റിവ് കൗണ്‍സിലിനു രൂപംനല്‍കുന്നതായി തിരുവതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ വിളംബരം പുറപ്പെടുവിക്കുന്നത്. മൂന്നു വര്‍ഷമായിരുന്നു കൗണ്‍സിലിന്റെ കാലാവധി.
1888 ഓഗസ്റ്റ് 23ന് തിരുവതാംകൂര്‍ ദിവാന്റെ മുറിയിലാണ് ആദ്യത്തെ ലെജിസ്ലേറ്റിവ്, കൗണ്‍സില്‍ യോഗം കൂടിയത്. 1888 മുതല്‍ 1891 വരെയുള്ള ആദ്യകാലാവധിക്കുള്ളില് 32 തവണ കൗണ്‍സില്‍ സമ്മേളിച്ചു. നിര്‍ദ്ദേശങ്ങള്‍ മാത്രമാണെങ്കിലും സാങ്കേതികാര്‍ത്ഥത്തില്‍ ഒന്‍പത് ബില്ലുകള്‍ പാസാക്കി. ശരിയായ ജനാധിപത്യ സംവിധാനമായി ലെജിസ്ലേറ്റീവ് കൗണ്‍സിലിനെ കണക്കാക്കാനാവില്ലെങ്കിലും ആ വഴിക്കുള്ള ശ്രമമെന്ന നിലയില്‍ പ്രാധാന്യമുണ്ട്.
ഇക്കാലയളവില്‍ ഒട്ടേറെ ജനകീയ സമരങ്ങള്‍ക്കും തിരുവിതാംകൂര്‍ വേദിയായി. ഭരണത്തില്‍ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 1891ല്‍ മലയാളി മെമ്മോറിയല്‍ എന്ന ചരിത്രപ്രധാനമായ രേഖ ഒപ്പുവയ്ക്കപ്പെട്ടു. 1898ല്‍ ലെജിസ്ലേറ്റിവ് കൗന്‍സിലിന്റെ അംഗസംഖ്യ പതിനഞ്ചായി ഉയര്‍ത്തി
1904 ആയപ്പോഴേക്കും ശ്രീമൂലം പ്രജാസഭ എന്ന പേരില്‍ കുറച്ചുകൂടി വിപുലമായ മറ്റൊരു പ്രതിനിധി സഭയ്ക്ക് രാജാവ് രൂപംനല്കി. നൂറംഗങ്ങളുള്ള പ്രജാസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത് വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഭുവുടമകളുടെയും വ്യാപാരികളുടെയും പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയായിരുന്നു പ്രജാസഭ. നൂറുരൂപയെങ്കിലും വാര്‍ഷിക ഭൂനികുതി ഇനത്തില്‍ നല്കുന്ന വ്യാപാരികളെയും 6000 രൂപയ്ക്കു മുകളില്‍ വാര്‍ഷിക വരുമാനമുള്ള ഭൂവുടമകളെയുമാണ് സഭയിലേക്ക് തെരഞ്ഞെടുത്തിരുന്നത്. ഓരോ താലൂക്കില്‍ നിന്നും ഈരണ്ടു പ്രതിനിധികള്‍ വീതം ജില്ലാ ഭരണാധികാരികള്‍ നാമനിര്‍ദ്ദേശം ചെയ്താണ് പ്രജാസഭാംഗങ്ങളെ തെരഞ്ഞെടുത്തത്.
1905 മെയ് ഒന്നിന് സുപ്രധാനമായ ഒരു വിളംബരത്തിലൂടെ പ്രജാസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കു നല്കപ്പെട്ടു. എന്നാല്‍ ഇവിടെയും വരുമാനവും വിദ്യാഭ്യാസ യോഗ്യതകളുമാണ് വോട്ടവകാശത്തെ നിര്‍ണ്ണയിച്ചത്. 50 രൂപയെങ്കിലും വാര്‍ഷിക ഭൂനികുതിയായി നല്കുന്നവര്ക്കും അംഗീകൃത സര്‍വ്വകലാശാലാ ബിരുദധാരികള്‍ക്കുമായിരുന്നു വോട്ടവകാശം. ഇപ്രകാരം വോട്ടവകാശമുള്ളവര്‍ പ്രജാസഭയിലെ 100 അംഗങ്ങളില്‍ 77 പേരെ തെരഞ്ഞെടുത്തു. ബാക്കി 23 പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയായിരുന്നു.
കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ പിന്നീട് സ്ത്രീകള്‍ക്ക് അനുവാദം നല്കി. നിവര്‍ത്തന പ്രക്ഷോഭത്തെ തുടര്‍ന്ന് ഒരുരൂപ കരം തീരുവയുള്ള എല്ലാവര്ക്കും വോട്ടവകാശം ലഭിച്ചു. 1932ല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിനെ ഉപരിസഭയും ശ്രീമൂലം പ്രജാസഭയെ അധോസഭയുമാക്കി. 1947ല്‍ സ്വാതന്ത്ര്യം നേടിയതോടെ രണ്ടുസഭകളും ഇല്ലാതായി. പകരം പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ 1948ല്‍ 120 അംഗ തിരുവിതാംകൂര്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി നിലവില്‍ വന്നു. ഇതും നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായിരുന്നു. ഇതൊക്കെയാണെങ്കിലും മഹാരാജാവ് തന്നെയായിരുന്നു ഭരണഘടനാ പ്രകാരമുള്ള മേധാവി.
1949 ജൂലൈ ഒന്നിന് അയല്‍ നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും യോജിച്ച് തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നത് ഐക്യകേരളത്തിലേക്കുളള ആദ്യ ചുവടുവെപ്പായി. ലയനത്തിനനുസൃതമായി നിലവിലുണ്ടായിരുന്ന മന്ത്രിസഭ പുന:സംഘടിപ്പിച്ചു.
തിരുവിതാംകൂര്‍ പ്രധാനമന്ത്രിയായിരുന്ന പറവൂര്‍ ടി.കെ. നാരായണപിള്ള ആ സ്ഥാനത്തു തുടര്‍ന്നു. തിരുവിതാംകൂറില്‍നിന്നുള്ള ഏതാനും മന്ത്രിമാരെ ഒഴിവാക്കി കൊച്ചിയില്‍നിന്നുള്ള മന്ത്രിമാരെ ഉള്‍പ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലെയും മൊത്തം 178 അംഗങ്ങള്‍ തിരുകൊച്ചി സഭയിലുണ്ടായിരുന്നു. പിന്നീട് രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി 1951ല്‍ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചപ്പോള്‍ നിയമസഭാ സാമാജികരുടെ എണ്ണം 108 ആയി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുകൊച്ചി നിയമസഭയിലേക്ക് 1951ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ. ജെ. ജോണിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു.
ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ചുരുങ്ങിയ കാലയളവില്‍ മൂന്നു മന്ത്രിസഭകള്‍ക്കൂടി നിലവില്‍വന്നു. പട്ടം താണുപിള്ള, പനമ്പിള്ളി ഗോവിന്ദമേനോന് എന്നിവര്‍ ഇക്കാലയളവില്‍ മുഖ്യമന്ത്രിമാരായി. രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമമിട്ട് പനമ്പിള്ളി മന്ത്രിസഭ രാജിവച്ചു. 1956 മാര്‍ച്ച് മൂന്നുമുതല്‍ തിരുകൊച്ചി രാഷ്ടപതി ഭരണത്തിന് കീഴിലായി
1956 നവംബര്‍ ഒന്നിന് ഐക്യകേരളം രൂപംകൊണ്ടതിനെതുടര്ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്താദ്യമായി കമ്മ്യൂണിസ്ററ് ഭരണത്തിന് വേദി ഒരുങ്ങി. അറുപത് അംഗ കമ്മ്യൂണിസ്റ്റ് അംഗങ്ങളും അഞ്ച് സ്വതന്ത്രരും ചേര്‍ന്നാണ് മന്ത്രിസഭയുണ്ടാക്കിയത്.
നിയമസഭ രൂപംകൊണ്ടത് 1957 ഏപ്രില്‍ ഒന്നിനായിരുന്നു. ഏപ്രില്‍ ഒന്നിന്റെ പ്രത്യേകത എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. തുടര്‍ന്നിങ്ങോട്ട് നടന്ന സംഭവങ്ങളോരോന്നും ഏപ്രില്‍ ഒന്നിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
കേരള നിയമസഭയ്ക്കുള്ള മന്ദിരത്തിന്റെ കെട്ടും മട്ടും പ്രൗഡിയും പാര്‍ലമെന്റ് മന്ദിരത്തിനുപോലും ഇല്ലെന്നുപറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട. 1998 മെയ് 22ന് രാഷ്ട്രപതി കെ.ആര്.നാരായണനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ജൂണ്‍ 30ന് ഈ മന്ദിരത്തില്‍ സഭാ സമ്മേളനം ആരംഭിക്കുകയും ചെയ്തു.
നിയമസഭാ മന്ദിരത്തിന്റെ പ്രധാന കവാടവും മന്ദിരമുകളിലുള്ള കുംഭഗോപുരവും കേരള വാസ്തു നിര്‍മ്മാണ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ ഭിന്നാഭിപ്രായമുണ്ടായത് വിസ്മരിക്കുന്നില്ല. 16 മീറ്റര്‍ ഉയരമുള്ള കവാടം ഗവര്‍ണറുടെ സന്ദര്‍ശനംപോലുള്ള ആചാരപരമായ അവസരങ്ങളില്‍ മാത്രമെ തുറക്കുകയുള്ളൂ.
നിയമസഭാ സമുച്ചയത്തിന്റെ ആകെ വിസ്തീര്‍ണ്ണം 61,760 ചതുരശ്രമീറ്ററാണ്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് 19,180 ചതുരശ്രമീറ്ററും നിയമസഭാ മന്ദിരത്തിനു 42,583 ചതുരശ്രമീറ്ററും വിസ്തീര്‍ണ്ണമുണ്ട്. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, നിയമസഭാ സെക്രട്ടറി എന്നിവര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളും സമുച്ചയത്തിന്റെ ഭാഗമാണ്. എട്ടുനിലകളുള്ള നിയമസഭാ മന്ദിരത്തിന്റെ മൂന്നുനിലകള്‍ തറനിരപ്പിനു താഴെയും അഞ്ച് നിലകള്‍ തറനിരപ്പിനു മുകളിലുമായിട്ടാണ്. 1340 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നിയമസഭാ ഹാളിന് 29 മീറ്റര്‍ ഉയരമുണ്ട്. ഇപ്പോള്‍ 189 ഇരിപ്പിടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചീഫ് ആര്‍ക്കിടെക്റ്റ് രാമസ്വാമി അയ്യര്‍ ആണ് മന്ദിരം രൂപകല്പന ചെയ്തത്. പുതിയ ഹൈക്കോടതി എറണാകുളത്തു സജ്ജമാകുന്നതുവരെ നിയമസഭാ മന്ദിരമായിരുന്നു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച ഏറ്റവും വലിയ കെട്ടിടം.
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പലതും നിയമസഭയുടെ വെബ്സൈറ്റില്‍ ചെന്നാല്‍ കാണാന്‍ കഴിയും. എന്നാല്‍ അതിലൊന്നുമില്ലാത്ത മറുപുറം അറിയുമ്പോഴാണ് കണ്ണ് തള്ളിപ്പോവുക. മണ്ഡലങ്ങളില്‍ നിന്നും ജയിച്ചെത്തുന്ന 140 പേരും നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരാളും ഉള്‍പ്പെട്ടതാണ് സഭ. കാല്‍പണത്തിന്റെ പൂച്ചയ്ക്ക് മുക്കാല്‍ പണത്തിന്റെ പാല് എന്നു കേട്ടിട്ടില്ലേ, അതുപോലെയാണ് സ്ഥിതി. വാങ്ങുന്ന ശമ്പളത്തിനും ലഭിക്കുന്ന അവകാശങ്ങള്‍ക്കും കിട്ടുന്ന സൗകര്യങ്ങള്‍ക്കും ആനുപാതികമായ സേവനം ജനങ്ങള്‍ക്ക് നല്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു തന്നെയാകും ഉത്തരം. രാവിലെ 8.30ന് തുടങ്ങി പിറ്റേദിവസം പുലര്‍ച്ചെ 4.35 വരെ തുടര്‍ച്ചയായി ഇരുന്ന് നിയമത്തിന്റെ തലനാരിഴ കീറി പരിശോധിച്ച ചരിത്രം കേരള നിയമസഭയ്ക്കുണ്ട്. എന്നാല്‍ ഇന്ന് നിയമനിര്‍മ്മാണ പ്രക്രിയയില്‍ പിഴവില്ലാതെ പങ്കുചേരാന്‍ പാകപ്പെട്ടുവരുന്ന സഭാംഗങ്ങള്‍ വളരെ പരിമിതമാണ്. അതുകൊണ്ടുതന്നെ ഒന്നരമണിക്കൂര്‍ ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്താലും ബില്ലിന്റെ കാര്യം പറയാതെ രാഷ്ട്രീയ പ്രസംഗത്തില്‍ മുഴുകുന്നവരുണ്ട്. പലപ്പോഴും മെമ്പര്‍ ബില്ലിലേക്ക് വരൂ എന്ന് സ്പീക്കര്‍മാര്‍ പറയാറുണ്ടെങ്കിലും ഗൗനിക്കുന്ന പതിവില്ല. എന്തുകൊണ്ടാണിങ്ങനെ.
കേരളനിയമസഭയില്‍ ഒന്നാന്തരം ലൈബ്രറിയുണ്ട്. അതാകട്ടെ അടുത്തെങ്ങും ലഭിക്കാത്ത മികച്ച റഫറന്‍സ് ലൈബ്രറിയാണ്. ചരിത്രം, സാഹിത്യം, പാര്‍ലമെന്ററികാര്യം, ജീവചരിത്രം, നിയമങ്ങള്‍, റിപ്പോര്‍ട്ടുകള്‍, പത്രങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരണങ്ങള്‍ എന്നിവയ്ക്ക് പുറമെ ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. നിയമസഭാ ലൈബ്രറിയില്‍ പാമ്പിനെ കണ്ടു എന്ന വാര്‍ത്ത ഓര്‍മ്മയില്‍ നിന്നും മാറിയിട്ടില്ല. അംഗങ്ങള്‍ക്ക് അറിവുനേടാനുള്ള ഈ ലൈബ്രറി നിയമസഭാംഗങ്ങളില്‍ ചിലര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. 15-20 ശതമാനം പേര്മാത്രം. എന്തുകൊണ്ട് അംഗങ്ങള്‍ ലൈബ്രറിയെ ആശ്രയിക്കുന്നില്ല എന്നു ചോദിച്ചാല്‍ അവര്‍ക്ക് ലഭിക്കുന്ന മികച്ച സൗകര്യം തന്നെ എന്നു പറയേണ്ടിയിരിക്കുന്നു.
മുമ്പൊന്നും എംഎല്‍എക്ക് സ്റ്റാഫ് ഉണ്ടായിരുന്നില്ല. വര്‍ഷങ്ങളായി ഒരു പിഎയുടെ സേവനം ലഭിച്ചുവരുന്നു. അതോടൊപ്പം ആരോരുമറിയാതെ രണ്ട് അസിസ്റ്റന്റുമാരുടെ സേവനവും ലഭ്യമാക്കി. ആദ്യത്തെ സ്റ്റാഫിന് സര്‍ക്കാര്‍ സ്കെയിലാണെങ്കില്‍ പിന്നീട് വന്ന രണ്ടുപേര്‍ക്ക് ഇപ്പോള്‍ 12500 രൂപയാണ് നല്‍കുന്നത്. നേരത്തെ 7500 ആയിരുന്നു. ഈ സര്‍ക്കാര്‍ കാലാവധി തീരും മുമ്പ് 20000 ആയാലും അത്ഭുതമില്ല.
സ്റ്റാഫ് എഴുതി കൊടുക്കുന്ന ചോദ്യങ്ങളും പ്രസംഗങ്ങളും ആശ്രയിക്കുമ്പോള്‍ എന്തിന് എംഎല്‍എ പഠിക്കണം! സ്റ്റാഫിന് സഭയില്‍ പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ടുതന്നെ പ്രസംഗം ശുഷ്കമാകുന്നു.
മന്ത്രിമാരുടെ കാര്യത്തിലും കടന്നുചെന്നാല്‍ ഇതൊക്കെ കേരളത്തില്‍ നടക്കുമോ എന്ന സംശയം സ്വാഭാവികം. ഒരുമന്ത്രിക്ക് 30 സ്റ്റാഫിനെ നിശ്ചയിക്കാം. പകുതി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നാണെങ്കില്‍ പകുതി പാര്‍ട്ടിക്കാരെ നിശ്ചയിക്കാം. 18 വയസ്സായ ഒരാള്‍ക്ക് സ്റ്റാഫില്‍ ഇടം നല്കിയാല് രണ്ട് വര്‍ഷം കഴിഞ്ഞ് പിരിഞ്ഞാല്‍ പെന്ഷന് ഉറപ്പ്. 20 വയസ്സു മുതല്‍ പെന്ഷന് വാങ്ങാന്‍ യോഗ്യത നേടുന്ന സംവിധാനം ആരെയാണ് അത്ഭുതപ്പെടുത്താതിരിക്കുക. പെന്ഷന് ലഭിക്കാന്‍ രണ്ടുവര്‍ഷത്തെ യോഗ്യത നേടാത്തവരെ സഹായിക്കാനും സംവിധാനമുണ്ട്. 20 മാസമേ പേഴ്സണല്‍ സ്റ്റാഫില്‍ സേവനം നടത്തിയുള്ളൂവെങ്കില് നാലുമാസം വീണ്ടും നിയമിച്ച് പെന്ഷന് യോഗ്യത നേടിക്കൊടുത്ത ചരിത്രവും കേരളത്തിന് മാത്രം സ്വന്തം. ഏതാണ്ട് ആയിരത്തോളം പേര്‍ക്ക് മന്ത്രിമന്ദിരങ്ങളില്‍ മാടിക്കെട്ടും തിരിഞ്ഞുകളിയും നടത്തിയതിന് പെന്ഷന് വാങ്ങുന്നു.
ഒരു ദിവസംപോലും ഓഫീസില്‍ വരാതെ മന്ത്രി മന്ദിരത്തില്‍ കൊച്ചിനെയും പരിപാലിച്ചിരുന്ന അടുത്ത ബന്ധു പേഴ്സണല്‍ സ്റ്റാഫ് എന്ന പേരില്‍ ശമ്പളം നല്‍കിയത് ആരുമറിയാത്ത സംഭവമല്ല. എന്നാല്‍ ഇന്നത്തെ ഒരു മന്ത്രി പണ്ട് ഡെപ്യൂട്ടി സ്പീക്കറുടെ സ്റ്റാഫിലിരുന്നതിന്റെ പേരില്‍ പെന്ഷന് അര്‍ഹത നേടി. ഏറ്റവും ഒടുവില്‍ എംപിമാര്‍ക്ക് സ്റ്റാഫിനെ നിശ്ചയിച്ച് കേരള സര്‍ക്കാര്‍ അങ്ങനെയും കുറേ ഭിക്ഷാംദേഹികളെ സഹായിക്കുന്നു. ഇതുവല്ലതുമറിയുന്നുണ്ടോ എല്ലുമുറിയെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയും പ്രതിയോഗികളെ തല്ലാനും തല്ല് തിരിച്ചുവാങ്ങാനും മുന്നിട്ടിറങ്ങുന്ന ആദര്ശധീരന്മാര്. ഇതൊക്കെ മാതൃകയാക്കിയാല്‍ രാജ്യം എന്താകും? ആര്‍ക്കാണതില്‍ വേവലാതി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: