മാവേലിക്കര: വനിതാ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. അടൂര്‍ കേന്ദ്രമായുള്ള അനുഗ്രഹ വുമണ്‍ വെല്‍ഫെയര്‍ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ പേരില്‍ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഇതിനെ തുടര്‍ന്ന് സൊസൈറ്റിയുടെ ഭാരവാഹികളായ അടൂര്‍ സ്വദേശിനികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇതുവരെ ഏഴോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഓരോ സ്ഥലങ്ങളില്‍ സ്ത്രീകളെ സംഘടിപ്പിച്ചതിനു ശേഷം ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും പരസ്പര ജാമ്യത്തില്‍ ഗ്രൂപ്പ് ലോണുകള്‍ എടുത്തു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഓരോ പ്രദേശത്തും ആറുപേര്‍ വീതമടങ്ങുന്ന മിനി ജെഎല്‍ജി ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് തട്ടിപ്പ്.
അഞ്ചു ജില്ലകളിലായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അഞ്ഞൂറിലധികം ഗ്രൂപ്പുകളാണ് ഇവര്‍ രൂപീകരിച്ചത്. രജിസ്ട്രേഷന് ഫീസ് ഇനത്തില്‍ ഒരാളില്‍ നിന്നും 1,500 രൂപ വീതം ഈടാക്കും. ബാങ്കുകളില്‍ നിന്നും അക്കൗണ്ട് ഓപ്പണ്‍ ചെയ്തതിനു ശേഷം ലോണിനായി അപേക്ഷ നല്‍കും. ലോണ്‍ ലഭിച്ചു കഴിയുമ്പോള്‍ വീണ്ടും 1,500 രൂപ വീതം ഈടാക്കും. 25,000 രൂപയുടെ ലോണ്‍ ലഭിച്ചു കഴിയുമ്പോള്‍ ഒരാളില്‍ നിന്നും 3,000 രൂപയാണ് ഇവര്‍ കമ്മിഷനായി വാങ്ങുന്നത്.
ഗ്രൂപ്പുകളിലെ അംഗങ്ങളില്‍ നിന്നും ആദ്യ ഗഡു വാങ്ങിയ ശേഷം വായ്പ സംഘടിപ്പിച്ചു കൊടുക്കാതെ മുങ്ങിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നത്. നൂറനാട് പോലീസ് സ്റ്റേഷന് നല്കിയ പരാതിക്കാര്‍ക്ക് രൂപ തിരികെ കൊടുത്ത് പ്രശ്നം പരിഹരിച്ചു.
അടൂര്‍, ചിറ്റാര്‍, എരുമേലി, മണിമല സ്റ്റേഷനുകളിലായി ഏഴു കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്. ചില സ്ത്രീകളില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും മറ്റും വായ്പയായി വാങ്ങിയും തട്ടിപ്പു നടത്തിയതായും പരാതിയുണ്ട്. 2013 നു ശേഷം സംഘത്തിന്റെ രജിസ്ട്രേഷന് പുതുക്കിയിട്ടില്ല.
കൃഷി, കുട നിര്‍മാണം, ചിപ്സ് നിര്‍മാണം, സോപ്പ് നിര്‍മാണം എന്നിങ്ങനെ പല പേരുകളിലാണ് ഇവര്‍ വായ്പ സംഘടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പു നടത്തിയത്.
എന്നാല്‍ സൊസൈറ്റിയില്‍ തട്ടിപ്പ് നടന്നിട്ടില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. സൊസൈറ്റിയുടെ കോ-ഓര്‍ഡിനേറ്ററാണെന്ന് അവകാശപ്പെട്ട നൂറനാട് സ്വദേശിനിയാണ് വ്യാജ രജിസ്ട്രേഷന് ഉണ്ടാക്കി തട്ടിപ്പു നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സൊസൈറ്റിയുടെ രജിസ്ട്രേഷന് ഫീസ് 1,000 രൂപ മാത്രമാണെന്നും 73ഗ്രൂപ്പാണ് സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ഇതില്‍ 26 ഗ്രൂപ്പുകള്‍ക്ക് സൊസൈറ്റിയുടെ ജാമ്യത്തില്‍ ലോണ്‍ നല്കി. 29 ഗ്രൂപ്പുകള്‍ ക്യാന്‍സല്‍ ചെയ്ത് രജിസ്ട്രേഷന് ഫീ തിരികെ നല്‍കിയതായും ബാക്കിയുള്ള 13 ഗ്രൂപ്പുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ തയാറാണെന്നും ഇവര്‍ പറഞ്ഞു.
സൊസൈറ്റിയുടെ അറിവില്പെടാതെ എഴുപതോളം ഗ്രൂപ്പുകളുടെ രജിസ്ട്രേഷന് ഫീസ് നൂറനാട് സ്വദേശിനി വാങ്ങിയിട്ടുണ്ട്. ഇത് ചോദ്യം ചെയ്തതിനാണ് സൊസൈറ്റിക്കെതിരെ ഇവര്‍ പരാതി നല്‍കിയത്.
2008 മുതല്‍ നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ ഉണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളുടെ യഥാര്‍ത്ഥ ഒപ്പോടു കൂടിയ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുള്ള ഗ്രൂപ്പുകള്‍ക്ക് രജിസ്ട്രേഷന് ഫീ തിരികെ കൊടുക്കാന്‍ തയാറാണെന്നും സൊസൈറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: