തിരുവനന്തപുരം: കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പുകള്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ പോര് കടുപ്പിച്ചതോടെ സര്‍ക്കാരിനെതിരെ പരാതിയുമായി സുധീരന് ഹൈക്കമാന്‍ഡിന് മുന്നില്‍. ഇന്നലെ ദല്‍ഹിയിലെത്തിയ വി.എം. സുധീരന് എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കാണാന്‍ അനുമതി തേടിയിട്ടുണ്ട്. കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ നേരിട്ട് അവതരിപ്പിക്കാനാണു സുധീരന്റെ നീക്കം. കേരളത്തിലെ തര്‍ക്കങ്ങളും തെരഞ്ഞെടുപ്പ് അടുക്കവെ സര്‍ക്കാര്‍ എടുത്ത വിവാദ തീരുമാനങ്ങളും ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുധീരന് വ്യക്തമാക്കിയിരുന്നു.
ഐ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയും സി.എന്‍. ബാലകൃഷ്ണനും സുധീരനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്കി. എ ഗ്രൂപ്പും കടുത്ത വിയോജിപ്പിലെത്തിയതോടെയാണ് പരാതിയുമായി സുധീരന് ഹൈക്കമാന്‍ഡിനു മുന്നിലെത്തിയത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തി നില്‍ക്കവെ ആരംഭിച്ച ഗ്രൂപ്പ് തര്‍ക്കം ഹൈക്കമാന്‍ഡിനും തലവേദനയായിരിക്കുകയാണ്. സര്‍ക്കാരിനെതിരെയും നേതാക്കള്‍ക്കെതിരെയും ഗ്രൂപ്പ് തിരിഞ്ഞ് പരാതികളെത്തിയതോടെയാണ് ഹൈക്കമാന്‍ഡ് നേരിട്ട് പ്രശ്നത്തില്‍ ഇടപെടുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്ന് ദല്‍ഹിയിലെത്തും. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപക് ബാബ്റിയ നേതാക്കളുമായി ചര്‍ച്ച നടത്തും.
ഞായറാഴ്ച ദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക റാലിയില്‍ പങ്കെടുക്കാനാണ് പോകുന്നതെന്നാണ് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും മറ്റു നേതാക്കളും നല്കുന്ന വിശദീകരണം. സര്‍ക്കാരിന്റെ ചില നടപടികള്‍ പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്ന് സുധീരന് ഹൈക്കമാന്‍ഡിനെ അറിയിക്കും. കണ്‍സ്യൂമര്‍ഫെഡ് അഴിമതി ആരോപണത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്, ഡിജിപി ജേക്കബ് തോമസിനെതിരെ സ്വീകരിച്ച നടപടി തുടങ്ങിയവ ജനങ്ങള്‍ക്കു മുന്നില്‍ എതിര്പ്പിനിടയാക്കിയിട്ടുണ്ടെന്നും സുധീരന് ഹൈക്കമാന്‍ഡിനെ ബോധിപ്പിക്കും.
എന്നാല്‍ പ്രതിസന്ധികളില്‍ പാര്‍ട്ടി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നില്ലെന്നും ഏകപക്ഷീയമായ നിലപാടുകളിലൂടെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ് ചെയ്യാറെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഹൈക്കമാന്‍ഡിനെ ബോധിപ്പിക്കും. സ്വന്തം പ്രതിച്ഛായ നോക്കിയാണ് കെപിസിസി പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പുകള്‍ക്കെതിരെ നിലപാടെടുക്കുന്നു എന്ന ധാരണയുണ്ടാക്കി സ്വന്തം ഗ്രൂപ്പുണ്ടാക്കാനാണ് സുധീരന്റെ ശ്രമമെന്നും എ-ഐ ഗ്രൂപ്പുകള്‍ ആരോപിക്കും. സുധീരനെതിരെ ഗ്രൂപ്പുകള്‍ ഒന്നിച്ച് നിലയുറപ്പിക്കുമെന്നാണ് വിവരം.
ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്ന് ചേരിതിരിവ് സൃഷ്ടിക്കുന്ന നേതാക്കളുടെ നടപടി തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നിപ്പിനിടയാക്കും. ഈ നടപടികള്‍ക്കെതിരെ കര്‍ശനമായ നിലപാടു സ്വീകരിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകണമെന്നും സുധീരന് ആവശ്യപ്പെടും. വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. എന്നാല്‍ സര്‍ക്കാരിനെ ഏകപക്ഷീയമായി വിമര്‍ശിക്കുകയും സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ മാധ്യമങ്ങളിലൂടെ വിശദീകരിച്ചു പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുകയാണ് കെപിസിസി പ്രസിഡന്റെന്നും എ-ഐ ഗ്രൂപ്പുകള്‍ പരാതിപ്പെടും. സുധീരന്റെ ഏകപക്ഷീയമായ നിലപാടുകള്‍ പാര്‍ട്ടിക്ക ദോഷകരമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കളും ഇതേ വിമര്‍ശനം ഉന്നയിക്കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന വേണമെന്നാണ് സുധീരന്റെ പിടിവാശി. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ ചേരിതിരിവുണ്ടാകുമെന്നും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഐ, എ ഗ്രൂപ്പുകള്‍ വാദിക്കും. ഏതായാലും തിരുവന്തപുരത്തും ദല്‍ഹിയിലും തീരാത്തവിധം കോണ്‍ഗ്രസില്‍ പോരു മുറുകിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ അത് ഉച്ഛസ്ഥായിയിലാകുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: