പത്തനാപുരം: വനമേഖലയില്‍ നിക്ഷേപിച്ചിരിക്കുന്ന ലക്ഷകണക്കിന് രൂപയുടെ വൈദ്യുതി കേബിളുകള്‍ നശിക്കുന്നു. പിറവന്തൂര്‍ പഞ്ചായത്തിലെ പെരുന്തോയില്‍ കുമരംകുടി പാതയില്‍ കുരിശുംമൂട് ഭാഗത്താണ് കേബിളുകള്‍ ഉപേക്ഷിച്ചിരിക്കുന്നത്.
കുമരംകുടിയിലെ എസ്എഫ്സികെയുടെ ക്വാര്‍ട്ടേഴ്സുകളിലേക്കുള്ള വൈദ്യുതകേബിളുകളാണ് ഇവിടെ എത്തിച്ചിരുന്നത്. വനമേഖലയായതിനാല്‍ മണ്ണിനടിയിലൂടെയാണ് കേബിളുകള്‍ പോയിരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് പ്രദേശത്തേക്ക് പൂര്‍ണ്ണ തോതില്‍ വൈദ്യുതി എത്തിയത്. വനംവകുപ്പിന്റെ വെള്ളംതെറ്റി ഡിവിഷനിലെ വനഭൂമിയിലാണ് കേബിളുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. മൂന്ന് റീലുകളിലും അല്ലാതെയുമാണ് കേബിളുകള്‍. ആറ് മാസത്തിലധികമായി കേബിളുകള്‍ ഇവിടെ കിടക്കുന്നുണ്ട്. പ്രദേശവാസികള്‍ നിരവധിതവണ ഇക്കാര്യം വൈദ്യുതി ബോര്‍ഡ് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ വൈദ്യുത കേബിളുകള്‍ ഇവിടെ എത്തിച്ചിരിക്കുന്നത് എന്തിനാണെന്ന് പോലും ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. രാത്രിയിലാണ് കേബിളുകള്‍ ഇവിടെ എത്തിച്ചത്. പത്തനാപുരം വൈദ്യുതസെക്ഷന്റെ പരിധിയിലുള്ള പ്രദേശമാണ് കുമരംകുടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: