ഇസ്ലാമിക ഭീകരവാദത്തിന്റെ ഏറ്റവും ബീഭത്സമുഖമായി ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടന ഇപ്പോള്‍ മാറിയിരിക്കുന്നു. അല്‍ഖ്വയ്ദയും താലിബാനും കാട്ടുന്നതിനേക്കാള്‍ അപരിഷ്കൃതവും ക്രൂരവുമാണ് ഇവരുടെ പ്രവൃത്തികള്‍. അസഹിഷ്ണുതയുടെയും അക്രമസ്വഭാവത്തിന്റെയും ഭ്രാന്തന് ദൃശ്യമായ ഐഎസ് എന്ന സംഘടനയിലേക്ക് കേരളത്തില്‍നിന്നുള്‍പ്പെടെ റിക്രൂട്ടുമെന്റുകള്‍ നടന്നുവരുന്നു എന്നുള്ളത് അത്യന്തം ആശങ്കയോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു.
ഭീകര പ്രസ്ഥാനം അതിന്റെ പിതൃഘാതകന്‍ കൂടിയായി മാറുമെന്നുള്ള ആത്യന്തിക സത്യവും ഐഎസ് കൂടുതലായി തെളിയിക്കുകയാണ്. ഷിയാ മുസ്ലിങ്ങളെ ചങ്ങലയില്‍ ബന്ധിച്ച് തലകീഴായി തൂക്കി തീവെച്ച് ചുട്ടുകൊല്ലുന്ന കാഴ്ച പുറത്തേക്കു വിട്ടുകൊണ്ട് ഐഎസ് മനുഷ്യനെന്ന പദത്തിന്റെ അര്‍ത്ഥം തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്.
മാനവരാശിയുടെ മുമ്പില്‍ സകല ചരാചരങ്ങള്‍ക്കും പ്രകൃതിക്കുമൊക്കെ അര്‍ഹമായ സ്ഥാനവും അംഗീകാരവുമുണ്ടെന്ന് വിശ്വസിക്കുകയും അത് സ്ഥാപിച്ചെടുക്കാന്‍ പാടുപെടുകയും ചെയ്തവരാണ് ഭാരതീയര്‍. അറിയപ്പെട്ട എല്ലാ മതങ്ങളെയും സഹര്‍ഷം സ്വാഗതം ചെയ്ത് അവയ്ക്കെല്ലാം വളരാനും വികസിക്കാനും അവസരമുണ്ടാക്കികൊടുത്തവരാണ് നമ്മുടെ പൂര്‍വ്വികര്‍. ലോകത്തിന്റെ നാനാഭാഗത്തുനിന്നും നല്ല ചിന്തകള്‍ ഇങ്ങോട്ടുവരട്ടെ, കൊള്ളേണ്ടതിനെ കൊള്ളുകയും തള്ളേണ്ടതിനെ തള്ളുകയും ചെയ്യുക എന്നതായിരുന്നു ആര്‍ഷഭാരതത്തിന്റെ കാഴ്ചപ്പാട്.
ഇവിടെ അന്യമതപീഡനങ്ങളും കുരിശുയുദ്ധങ്ങളും അന്യമായിരുന്നു. മാര്‍ഗ്ഗമേതായാലും ചിരന്തനസത്യം ഒന്നാണെന്നും അവയിലേക്ക് ശുദ്ധമായ കാഴ്ചപ്പാടും സല്പ്രവൃത്തിയുംകൊണ്ട് എത്താമെന്നും നാം വിശ്വസിച്ചിരുന്നു. മോക്ഷം ഏതു മതവിശ്വാസിക്കും ലഭ്യമെന്ന് കരുതിയവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍. എന്നാല്‍ സെമിറ്റിക് മതങ്ങളുടെ സ്ഥിതി മറിച്ചാണ്. തങ്ങളുടെ വഴിയില്‍കൂടി മാത്രമേ ഈശ്വരസാക്ഷാത്കാരം സാധിക്കുകയുള്ളൂവെന്നും മറ്റുള്ളവയെല്ലാം നിരാകരിക്കേണ്ടതാണെന്നും സെമിറ്റിക്ക് മതങ്ങള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
യൂറോപ്യന്‍ സമൂഹത്തില്‍ പ്രാചീന മതമായ യഹൂദമതം ക്രിസ്തുമതത്തിന്റെ ആഗമനത്തെ ഒരവസരത്തിലും സ്വാഗതം ചെയ്തിരുന്നില്ല. ഏതു പിറവിയുടെയും മഹത്വത്തെ ഉള്‍ക്കൊള്ളുക എന്നതാണല്ലോ പ്രകൃതി നിയമം. എന്നാല്‍ യഹൂദര്‍ പരമാവധി ക്രിസ്തീയ വിശ്വാസികളെ വേട്ടയാടുകയാണുണ്ടായത്. ക്രിസ്തുദേവന്റെ കുരിശേറ്റംപോലും മതപരമായ അസഹിഷ്ണുതയുടെ ക്രൂരമുഖമായിട്ടാണ് ചരിത്രത്തില്‍ വരച്ചുകാട്ടപ്പെട്ടിട്ടുള്ളത്. യാതനയുടെയും വേദനയുടെയും വെല്ലുവിളികളുടെയും അതിജീവനമാണ് കൃസ്തുമതത്തിന്റെ വേറിട്ട അദ്ധ്യായങ്ങളെന്ന നിലയില്‍ മനുഷ്യസമൂഹത്താല് വിലയിരുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ ക്രിസ്തുമതം ശക്തിപ്പെട്ട് സ്വയം അന്യരുടെമേല്‍ ആധിപത്യത്തിനുള്ള കരുത്ത് നേടിയപ്പോള്‍ പുത്തന്‍ മതമായി രംഗപ്രവേശം ചെയ്ത മുസ്ലിം വിശ്വാസികളെ വെച്ചുപൊറുപ്പിക്കാതിരിക്കാന്‍ അതിക്രൂരതകളിലൂടെ ശ്രമിക്കയാണുണ്ടായത്.
മാത്രവുമല്ല ക്രിസ്തുമതത്തിലെ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ നടന്ന പോരാട്ടങ്ങളിലൂടെ ദൃശ്യമായ ഭീകര ചിത്രങ്ങള്‍ മാനവചരിത്രത്തിനുതന്നെ നാണക്കേടുണ്ടാക്കിയിട്ടുള്ളതാകുന്നു. ഇന്‍ക്വസിഷനും കുരിശുയുദ്ധവും എന്തിനുവേണ്ടിയായിരുന്നുവെന്ന വലിയ ചോദ്യത്തിന് മുമ്പില്‍ ക്രിസ്തുമതപൗരോഹിത്യം ഉത്തരം മുട്ടുന്നവരും ചൂളിപ്പോകുന്നവരുമായി ഇപ്പോഴും ഒറ്റപ്പെട്ടു നില്ക്കുന്നു. ഇസ്ലാം ക്രിസ്തീയ ഭീഷണികളെ അതിജീവിച്ചിരുന്നു.
ചരിത്രത്തിന്റെ പ്രയാണത്തില്‍ ഇസ്ലാം നിര്‍ണ്ണായക പങ്കുവഹിക്കാന്‍ തുടങ്ങിയതോടെ യഹൂദികളെയും ക്രിസ്ത്യാനികളെയും കടത്തിവെട്ടുന്ന ക്രൂരതകളുമായി മതത്തിന്റെപേരില്‍ അന്യരെ അടിച്ചമര്‍ത്തി ഇല്ലാതാക്കാന്‍ ഇസ്ലാമതത്തിന്റെ ഒരുകൂട്ടം വക്താക്കളും മതനേതാക്കളും പലപ്പോഴും ശ്രമിച്ചതിന്റെ ചരിത്രം ഒട്ടേറെയുണ്ട്. ഇപ്പോള്‍ ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങള്‍ മാനവരാശിയുടെ ശാന്തിയും സമാധാനവും ഇല്ലാതാക്കി ചോരപ്പുഴ ഒഴുക്കിവരികയാണ്. പാന്‍ ഇസ്ലാമിക് സ്റ്റേറ്റിനായുള്ള ഇക്കൂട്ടരുടെ ‘വിശുദ്ധഹിംസ’യില്‍ ലോകം വിറങ്ങലിച്ചു നില്ക്കുന്ന അവസ്ഥയാണുള്ളത്. ഈ കൊടുംഭീകരതയുടെ പടച്ചട്ടയണിയാന്‍ കേരളമുള്‍പ്പെടെ ഭാരതത്തിന്റെ പലഭാഗങ്ങളില്‍നിന്നും മുസ്ലിം യുവാക്കള്‍ ആവേശപൂര്‍വ്വം പോകാന്‍ തുടങ്ങിയിരിക്കുന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്.
അന്താരാഷ്ട്ര ഇസ്ലാമിക ഭീകരവാദത്തിന്റെ അടിവേരുകള്‍ ആഴ്ന്നിറങ്ങി നില്‍ക്കുന്നത് മൂന്ന് ദശകങ്ങള്‍ക്കുമുമ്പ് ലണ്ടനില്‍ കൂടിയ പാന്‍ ഇസ്ലാമിക് കോണ്‍ഫറന്‍സിലാണ്. മുസ്ലിം ജനസംഖ്യയുടെ സജീവ സാന്നിദ്ധ്യമുള്ള 54 രാജ്യങ്ങളുടെ അതിരുകള്‍ തട്ടിമാറ്റി ഒരു മുസ്ലിം ഭരണാധിപന്റെ കീഴില്‍ കൊണ്ടുവന്ന് ഏകരാജ്യം രൂപീകരിക്കുക
എന്നുള്ളതാണിവരാഗ്രഹിക്കുന്നത്. പ്രസ്തുത കോണ്‍ഫറന്‍സിന്റെ തീരുമാന ഫലമായിട്ടാണ് ‘ദേശീയതയെ തകര്‍ക്കൂ ഖിലാഫത്ത് പുനസ്ഥാപിക്കൂ’ എന്ന മുദ്രാവാക്യം അക്കാലത്ത് കോഴിക്കോടുള്‍പ്പെടെ പ്രചരിപ്പിക്കപ്പെട്ടത്. കശ്മീരില്‍ മഖ്ബൂല്‍ ഭട്ടിന്റെ ചിന്തകള്‍ ഉറക്കെ പ്രഖ്യാപിക്കപ്പെട്ടതും ഈ പശ്ചാത്തലത്തിലായിരുന്നു. 1980 കളുടെ മധ്യത്തില്‍ ഭട്ടിനെ തൂക്കിലേറ്റിയപ്പോള്‍ മഖ്ബൂല്‍ ഭട്ടിന്റെ ചിന്തകള്‍ നീണാള്‍ വാഴട്ടെ എന്ന മുദ്രാവാക്യം കോഴിക്കോട്ടും പരിസരങ്ങളിലും എഴുതിവെയ്ക്കപ്പെട്ടിരുന്നു. ലഷ്കര്‍-ഇ-തോയിബയുടെയും അല്‍ഖ്വയ്ദയുടെയും മതവേരുകള്‍ വലിയൊരളവോളം ഈ ആശയത്തിലുള്പ്പെട്ടതാണ്. ചുരുക്കത്തില്‍ ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുടെ സൈദ്ധാന്തിക പശ്ചാത്തലം പാന്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന തത്വത്തില്‍ അധിഷ്ഠിതമാണ്.
അല്‍ഖ്വയ്ദയുടെ അടിസ്ഥാന പ്രമാണങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കുംതന്നെ അവര്‍ കൈവരിക്കാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങളും അതിനുള്ള മാര്‍ഗ്ഗങ്ങളും വ്യക്തമായി കാണാവുന്നതാണ്. മുസ്ലിമിന്റെ പ്രാരംഭ കാലവിശുദ്ധി നഷ്ടപ്പെട്ടുവെന്നും മുസ്ലിം പ്രഭാവവും ശക്തിയും വീണ്ടെടുക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. 18-ാം നൂറ്റാണ്ടില്‍ മുഹമ്മദ് അബ്ദുള്‍ വഹാബ് അവതരിപ്പിച്ച ആശയങ്ങള്‍ ഇതിന് അടിസ്ഥാനമായതായി കണക്കാക്കേണ്ടിയിരിക്കുന്നു.
ഇതരമതങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും വിഗ്രഹാരാധനകളുമൊക്കെ ഇസ്ലാമിന് നിത്യകളങ്കമാണെന്ന് ഈ തത്വസംഹിത ഉദ്ഘോഷിക്കുന്നു. ആദ്യകാല മത വിശുദ്ധി വീണ്ടെടുക്കാനുള്ള പ്രതിബദ്ധത അല്‍ഖ്വയ്ദയുടെ രേഖകളില്‍ കാണാവുന്നതാണ്. ഈ ലക്ഷ്യപ്രാപ്തിക്കായി നാക്കും വാക്കും പോരെന്നവര്‍ കരുതുന്നു. മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ പല്ലും നഖവും ബുള്ളറ്റുമാണ് വേണ്ടതെന്ന് അല്‍ഖ്വയ്ദ വിശ്വസിക്കുന്നു. ഇത്തരമൊരു ലക്ഷ്യത്തിനായി ഇല്ലാതാക്കപ്പടേണ്ട രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതവും ഉള്‍പ്പെടുന്നുണ്ട്.
ഭാരതം ഇസ്ലാമിനെതിരെ വിഷലിപ്തമായി എന്തെങ്കിലും ചെയ്തതായോ മുസ്ലിങ്ങള്‍ ഇവിടെ പീഡിപ്പിക്കപ്പെട്ടതായോ പൊതുവില്‍ ആര്‍ക്കുംതന്നെ ചൂണ്ടിക്കാട്ടാനുണ്ടാവില്ല. എന്നിട്ടും ഭാരതം അതിരുകടന്നുവരുന്ന ഇസ്ലാമിക ഭീകരവാദത്തിന്റെ ഇരയായിത്തീരുന്നു. ഇവിടെ എത്രയോ അക്രമസംഭവങ്ങള്‍ നടക്കുന്നു! വര്‍ത്തമാന ഭാരതത്തില്‍ ഭീകരവാദം ചര്‍ച്ച ചെയ്യുപ്പെടുമ്പോള്‍ എന്തുകൊണ്ട് ഭാരതം അന്താരാഷ്ട്ര ഇസ്ലാമിക ഭീകരവാദത്തിന്റെ ഇരയായിത്തീര്‍ന്നുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല. ഇന്ന് രാജ്യം നേരിടുന്ന ഭികരവാദ പ്രചാരണങ്ങളില്‍നിന്നും യുവതലമുറയെ മോചിപ്പിക്കാനുള്ള മാര്‍ഗ്ഗം ഭാരതത്തിന്റെ ദേശീയതയായ ഹിന്ദുത്വത്തിന്റെ ആശയങ്ങള്‍ വിശ്വമാനവികതയിലൂന്നി പുത്തന്‍ തലമുറയിലേക്ക് സന്നിവേശിപ്പിക്കുക എന്നതാണ്.
ലോകചരിത്രത്തില്‍ ഇതേവരെ ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ ഭീകരവാദ പ്രസ്ഥാനങ്ങളും യഥാര്‍ത്ഥത്തില്‍ പിന്നീട് പിതൃഘാതകന്മാരായി മാറിയിട്ടുണ്ട്. ഇസ്രയേലിലെ യഹൂദ തീവ്രവാദിയായ ഇസ്രയേല്‍ പ്രധാനമന്ത്രിയെ വധിച്ചത് അദ്ദേഹം രൂപംകൊടുത്ത സംഘടനയില്‍പ്പെട്ടവരായിരുന്നു. ഭാരതത്തില്‍ ബിന്ദ്രന്‍വാലയെ ഉപയോഗിച്ച് സിക്ക് തീവ്രവാദം പുറത്തുകൊണ്ടുവന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതും അതേ വികാരത്തിന്റെ പേരിലായിരുന്നു. തമിഴ് തീവ്രവാദ സംഘടനയായിരുന്ന എല്‍ടിടിയുടെ വേലുപ്പിള്ള പ്രഭാകരന് രാജീവ്ഗാന്ധിയുടെ കാലത്ത് ഭാരതം നല്കിയ സഹായങ്ങള്‍ വിലപ്പെട്ടതായിരുന്നു.
പക്ഷേ പിന്നീട് ഇരുകൂട്ടരും തെറ്റിയപ്പോള്‍ എല്‍ടിടിഇ തീവ്രവാദികളാണ് ശ്രീപെരുമ്പത്തൂരിലെ സ്ഫോടനംവഴി രാജീവ്ഗാന്ധിയുടെ കഥ കഴിച്ചത്. അമുസ്ലിങ്ങളെ ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഇസ്ലാമിക പ്രസ്ഥാനമായ അല്‍ഖ്വയ്ദയുടെയും മറ്റും ഉപോല്പ്പന്നമാണ് 2013 ല്‍ നിലവില്‍വന്ന ഐഎസും അവരുടെ ഇസ്ലാമിക ഏകരാഷ്ട്ര സങ്കല്‍പ്പവും. ഇന്ന് ഇസ്ലാമിക ഭീകരത ഐഎസിലെത്തി നില്ക്കുമ്പോള് മാനവരാശിക്ക് അത് കൊടുംവിപത്തായി മാറുകയാണ്. ഇസ്ലാം ഇതര ജനവിഭാഗങ്ങള്‍ക്ക് ഭീഷണിയാകുമ്പോള്‍ ഐഎസ് എന്ന ഇസ്ലാം വിശ്വാസത്തിന്റെ ഭീകരര്‍ ഇപ്പോള്‍ ഷിയാ മുസ്ലിങ്ങള്‍ക്കും സൂഫി ഇസ്ലാമിനുംകൂടി കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്.
ഒരര്‍ത്ഥത്തില്‍ ഈ സംഘടനയേയും പിതൃഘാതകന്മാരുടെ പട്ടികയിലാണുള്പ്പെടുത്തേണ്ടത്. മൗദൂദിയുടെയും ഖുത്തുബിന്റെയും ആശയങ്ങള്‍ ഇത്തരം നിഗൂഢപ്രസ്ഥാനങ്ങള്ക്ക് വഴിമരുന്നിട്ടിട്ടുള്ളത് ശരിയാണ്. ബിന്‍ലാദനും ഫറാജും ബ്രദര്‍ഹുഡ് പ്രസ്ഥാനവുമൊക്കെ ഹിംസാത്മക ജിഹാദിനുവേണ്ടി മുറവിളികൂട്ടുന്നുണ്ടെന്നത് ലോകത്തിനു മുമ്പാകെ മുഴച്ചുനില്‍ക്കുന്ന ഒരു സത്യമാണ്. ഈ അപകടകരമായ തത്വത്തിന്റെ നിരാകരണമാണ് ലോക സമാധാനത്തിന് ഇന്നാവശ്യം. ആശയപ്രചാരണംവഴി ഐഎസിനെയും അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെയും നേരിടാന്‍ സമൂഹത്തിന് സാധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: