സമീപകാലത്ത് നമ്മുടെ മാധ്യമങ്ങളും ജനങ്ങളും ഏറെ ചര്‍ച്ചചെയ്ത വിഷയമാണല്ലോ മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരം.ഈ സമരത്തെ സംബന്ധിച്ച് പലവിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടായി.ചില തീവ്രവാദസംഘടനകളുടെ പിന്തുണയോടെയുള്ള സമരമായിരുന്നു എന്ന് പരസ്യമായി പറഞ്ഞത് സിഐടിയുവിന്റെ ഒരു സംസ്ഥാന നോതാവായിരുന്നു. കേരളത്തില്‍ ഇതുവരെ നടന്ന സമരങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു മൂന്നാറിലെ സമരം എന്ന കാര്യത്തില്‍ സംശയമില്ല. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി എന്നീ തൊഴിലാളി സംഘടനാ നേതാക്കന്മാരെ മാത്രമല്ല സ്വന്തം വീടുകളിലെ പുരുഷന്മാരെപ്പോലും അകറ്റിനിര്‍ത്തിക്കൊണ്ട് പൂര്‍ണ്ണമായും വനിതകളുടെ നേതൃത്വത്തില്‍ നടന്ന സമരം സമാനതകളില്ലാത്തതാണ്.
ദീര്‍ഘകാലമായി തൊഴിലാളികളുടെ മനസ്സില്‍ നീറിക്കൊണ്ടിരുന്ന പ്രതിഷേധം അണപൊട്ടി ഒഴുകിയിരുന്നു. ഈ സമരത്തിന് ഒരുമാസംമുമ്പ് കെഡിഎച്ച്പി കമ്പനിയുടെ തന്നെ സൈലന്റ്വാലി ഡിവിഷനില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ മാനേജ്മെന്റിനും യൂണിയനുകള്‍ക്കുമെതിരെ നടത്തിയ സമരവും രണ്ടാമത്തെ സമരത്തിന് പ്രേരണയായി എന്നതില്‍ തര്‍ക്കമില്ല. വര്‍ഷങ്ങളായി ജോലിചെയ്തിരുന്ന ഡിവിഷനില്‍നിന്നും മാനേജ്മെന്റും അംഗീകൃത തൊഴിലാളി സംഘടനകളും ചേര്‍ന്ന് അകാരണമായി തൊഴിലാളികളെ മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ ഈ കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് തൊഴിലാളികള്‍ ഒറ്റക്ക് പരസ്യമായ പ്രതിഷേധവും സമരവും നടത്തിയത്. ഇവര്‍ക്ക് തുണയായിനിന്നത് ബിഎംഎസ്സ് ആയിരുന്നു എന്ന കാര്യം എല്ലാവര്‍ക്കുമാറിയാം.
ബ്രിട്ടീഷ് ഭരണകാലത്ത് വെള്ളക്കാര്‍ ആരംഭിച്ച കണ്ണന് ദേവന് കമ്പനി പിന്നീട് റ്റാറ്റാ ടീ എസ്റ്റേറ്റായും അതിനുശേഷം തൊഴിലാളികള്‍ക്ക് ഷെയര്‍ നല്‍കിക്കൊണ്ട് കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷനായി രൂപാന്തരം പ്രാപിച്ചിട്ടും തൊഴിലാളികളുടെ ജീവിതത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ല എന്നത് പകല്‍ പോലെ സത്യമാണ്. തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ പാടുപെടുമ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന യൂണിയനുകളും അവയുടെ നേതാക്കന്മാരും വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത് അതിവേഗത്തിലായിരുന്നു.
കമ്പനിയിലെ ഉദ്യോഗസ്ഥന്മാര്ക്ക് വലിയ ശമ്പളവും മുന്തിയ കാറും ബംഗ്ലാവുകളും പരിചാരകരേയും നല്കിയ മാനേജ്മെന്റ് അംഗീകൃത തൊഴിലാളി യൂണിയനുകളേയും കൈവിട്ടില്ല.കണ്ണായ സ്ഥലങ്ങളില്‍ യൂണിയനുകള്‍ക്ക് കൂറ്റന്‍ ഓഫീസുകള്‍ പണിത് നല്‍കിയത് കമ്പനിയായിരുന്നു. ചില ഓഫീസുകള്‍ പിന്നീട് റിസോര്‍ട്ടുകളായി രൂപാന്തരം പ്രാപിച്ചപ്പോഴും ആവശ്യമായ എല്ലാ സഹായവും കമ്പനി നല്കി. യൂണിയനുകള്‍ വളര്‍ന്നതിനൊപ്പം നേതാക്കന്മാരും വളര്‍ന്നു.
ശ്വസിക്കുന്ന വായു ഒഴിച്ച് എല്ലാം കമ്പനി സൗജന്യമായി നല്കി.വീടുകള്‍, വാഹനങ്ങള്‍, നേതാക്കന്മാരുടെ മക്കള്‍ക്ക് കമ്പനിയില്‍ ഉയര്‍ന്ന ജോലി എന്തിന്, തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടുന്നതിനായി സമരം ചെയ്യുമ്പോള്‍ സമരപ്പന്തല്വരെ കെട്ടിക്കൊടുത്തത് തോട്ടം മാനേജ്മെന്റായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. തൊഴിലാളിശക്തിയുടെ പേരില്‍ എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമൊക്കെയായവര് തൊഴിലാളികളെ മറന്നു.
ഒമ്പതുദിവസം നീണ്ടുനിന്ന സമരവേദിയിലേക്ക് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും നേതാക്കന്മാര് ഒഴുകിയെത്തി. ആദ്യം മുതല്‍ സമരത്തിന് പിന്തുണയുമായി നിന്ന ബിഎംഎസ്സ് പ്രവര്‍ത്തകരെ സമരംചെയ്യുന്ന തൊഴിലാളികളുടെ മറവില്‍ ആക്രമിക്കുവാനും കള്ളപ്രചാരണം നടത്തുവാനും ഇടതുപക്ഷസംഘടനകളുടെ നേതൃത്വത്തില്‍ തയ്യാറായി. ഒരുപറ്റം മാധ്യമങ്ങളും ബോധപൂര്‍വ്വം ഇതിനു കൂട്ടുനിന്നു. നഷ്ടത്തിന്റെ കണക്കുകള്‍ പറഞ്ഞ് തൊഴിലാളികളെ വഞ്ചിച്ച മാനേജ്മെന്റ് തൊഴിലാളികളുടെ സംഘടിതശക്തിക്കുമുന്നില്‍ മുട്ടുമടക്കി. ശമ്പളവര്‍ദ്ധനവ് അടക്കമുള്ള വിഷയങ്ങള്‍ ബാക്കിനില്ക്കുന്നു. ഇത് മൂന്നാറിലെ മാത്രം പ്രശ്നമല്ല. കേരളത്തിലെ തോട്ടം മേഖലയില്‍ ആകമാനം നിലനില്‍ക്കുന്ന പ്രശ്നങ്ങളാണ്.
കേരളത്തിലെ തോട്ടം മേഖലയില്‍ പ്രശ്നങ്ങളും പ്രതിസന്ധിയും ആരംഭിച്ചിട്ട് രണ്ട് പതിറ്റാണ്ടായി. ഉദാരവല്‍ക്കരണനയങ്ങള്‍ നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയതിന്റെ ഫലമായി തോട്ടം ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയുകയും അതിന്റെ ഫലമായി തോട്ടങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമായി. കേരളത്തില്‍ ആദ്യം അടച്ച തോട്ടം തിരുവനന്തപുരം ജില്ലയിലെ ബോണക്കാട് എസ്റ്റേറ്റായിരുന്നു. അന്ന് ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രി. ഉടമ ഉപേക്ഷിച്ചുപോയ ബോണക്കാട് എസ്റ്റേറ്റില്‍ ഒരു തൊഴിലാളി പട്ടിണിമൂലം മരിച്ചു. ഈ പട്ടിണി മരണം കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ്.
ഇതിനുശേഷം ഒന്നിനുപുറകെ ഒന്നായി പല തോട്ടങ്ങളും പൂട്ടുകയോ ഉടമകള്‍ ഉപേക്ഷിച്ചു പോവുകയോ ചെയ്തു. ഇടുക്കി ജില്ലയിലെ പീരുമേട് റ്റീ എസ്റ്റേറ്റ് ഇതില്‍ എടുത്തുപറയേണ്ടതാണ്. 2500 സ്ഥിരംതൊഴിലാളികളും 1500 താല്‍ക്കാലിക തൊഴിലാളികളും ഉണ്ടായിരുന്ന പീരുമേട് റ്റീ കമ്പനിയിലെ തൊഴിലാളികള്‍ പട്ടിണിയായപ്പോള്‍ തോട്ടഭൂമി തൊഴിലാളികള്‍ക്ക് വീതംവെച്ചു നല്‍കിയത് ബിഎംഎസ്സിന്റെ നേതൃത്വത്തിലായിരുന്നു. സമീപകാലത്ത് തോട്ടം ഉടമ തോട്ടം പാട്ടത്തിനു നല്‍കിയെങ്കിലും ഗ്രാറ്റുവിറ്റിയും ശമ്പളകുടിശ്ശികയും ബോണസ്സും മറ്റാനുകൂല്യങ്ങളും ലഭിക്കാതെ പല തൊഴിലാളികളും മരിച്ചു മണ്ണടിഞ്ഞു.
ചെറുപ്പക്കാര്‍ ജോലിതേടി അന്യദേശങ്ങളിലേക്ക് പോയി. വൃദ്ധരും രോഗികളുമായ തൊഴിലാളികള്‍ മാത്രം ഇടിഞ്ഞുപൊളിഞ്ഞ ലയങ്ങളില്‍ കുടിവെള്ളവും വൈദ്യുതിയും നിഷേധിക്കപ്പെട്ട് ചികിത്സാ സൗകര്യമില്ലാതെ ഏതുസമയവും മരണത്തെ മുന്നില്‍ കണ്ട് ജീവിക്കുന്നു. ഈ തോട്ടം ഉള്‍പ്പെടുന്ന പീരുമേട് നിയോജകമണ്ഡലത്തിലെ എംഎല്‍എ ബിജിമോളാണ് എന്നറിയുക. സ്വന്തം നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത ഈ എംഎല്‍എ ആണ് മൂന്നാര്‍ സമരനായികയായി ഞെളിയുന്നത്.
മാറിമാറി വന്ന ഇടതു-വലതു സര്‍ക്കാരുകള്‍ തോട്ടം തൊഴിലാളികള്‍ക്കുവേണ്ടി ധാരാളം വാഗ്ദാനങ്ങള്‍ നല്കി. എന്നാല്‍ അവയൊന്നും പാലിക്കപ്പെട്ടില്ല എന്നുമാത്രമല്ല തൊഴിലാളികളുടെ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച പണംപോലും ഭരണ-പ്രതിപക്ഷ കക്ഷികള്‍ പങ്കിട്ടെടുക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്.ബോണക്കാട് എസ്റ്റേറ്റ് വനഭൂമിയായി മാറി തൊഴിലാളികള്‍ സ്വയം ഒഴിഞ്ഞുപോയി. പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലും ഇതേ സംഭവമുണ്ടായി. വയനാട്ടിലെ തോട്ടം തൊഴിലാളികള്‍ സമരത്തിനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിലെ തോട്ടംമേഖല അശാന്തിയുടെ നിഴലിലാണ്. മൂന്നാറില്‍ വന്ന് തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഞാനിവിടെ ഇരിക്കുംഎന്ന് പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദന് അഞ്ച് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.
തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി എന്തുകാര്യമാണ് അദ്ദേഹം നടപ്പിലാക്കിയത്? 2006 വരെ തേയില, ഏലം, റബ്ബര്‍, കാപ്പി എന്നീ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും തുല്യശമ്പളമായിരുന്നു നല്‍കിയരുന്നത്.2006-ല്‍ തൊഴില്‍വകുപ്പു മന്ത്രിയായിരുന്ന ഗുരുദാസനാണ് ഓരോ മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വ്യത്യസ്തമായ ശമ്പളം നിശ്ചയിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയത്. അതനുസരിച്ച് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം ഇങ്ങനെയാണ്:
റബ്ബര്‍- 314 രൂപ, ഏലം-267 രൂപ, കാപ്പി-237 രൂപ, തേയില-232 രൂപ. തേയിലതോട്ടം തൊഴിലാളികള്‍ക്കാണ് ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നത്.
തോട്ടംതൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവിന്റെ കാലാവധി 2014 ഡിസംബര്‍ 31-ന് അവസാനിച്ചതാണ്. അതിനുശേഷം പല തവണ പ്ലാന്റേഷന് ലേബര്‍ കമ്മറ്റി കൂടുകയുണ്ടായി. എന്നാല്‍ തൊഴിലാളികളുടെ അദ്ധ്വാനഭാരം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ ശമ്പളം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയൂ എന്ന നിലപാടാണ് തോട്ടം ഉടമകള്‍ സ്വീകരിച്ചിരിക്കുന്നത്. ഈ കാര്യത്തില്‍ തോട്ടം ഉടമകളേക്കാള്‍ വാശി തൊഴില്‍ വകുപ്പ് മന്ത്രിക്കാണ്. അദ്ധ്വാനഭാരം വര്‍ദ്ധിപ്പിക്കാന്‍ മറ്റ് തൊഴിലാളി സംഘടനകള്‍ തത്വത്തില്‍ തയ്യാറായപ്പോഴും ബിഎംഎസ്സിന്റെ എതിര്‍പ്പുമൂലമാണ് അത് നടക്കാതെ പോയത്.
അദ്ധ്വാനഭാരം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ പ്ലാന്റേഷന് മേഖലയില്‍ പത്ത് തൊഴിലാളിപോലും ഇല്ലാത്ത തൊഴില്‍ വകുപ്പു മന്ത്രി ക്ഷുഭിതനായി പിഎല്‍സി യോഗം ബഹിഷ്കരിച്ചു പോയ സംഭവംവരെ ഉണ്ടായി. എന്നിട്ടാണ് മൂന്നാറില്‍ സമരം ഉണ്ടായപ്പോള്‍ ഇതൊന്നും ഞാന്‍ അറിഞ്ഞില്ല എന്നുപറയുകയും ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ഉടമകള്‍ തോട്ടം ഉപേക്ഷിച്ചു പോകും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്.
കേരളത്തിലെ തോട്ടം ഉടമകള്‍ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിട്ടുണ്ട്. പ്രത്യേകിച്ചും റ്റാറ്റാ, ഹാരീസണ്‍ മലയാളം എന്നീ കമ്പനികള്‍. അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് റ്റാറ്റാ റ്റീയുടെ പേരില്‍ ഹൈക്കോടതിയില്‍ നടക്കുന്ന കേസ്സില്‍ ഒരുലക്ഷം ഏക്കര്‍ ഭൂമി ഞങ്ങളുടെ കൈവശം ഉണ്ടെന്നതാണ് തോട്ടം ഉടമകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ 57000 ഏക്കര്‍ മാത്രമാണ് പാട്ടത്തിന് നല്‍കിയിരിക്കുന്നത് എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അനധികൃതമായി 43000 ഏക്കര്‍ ഭൂമി തോട്ടം ഉടമകള്‍ കൈവശംവച്ചിരിക്കുന്നതായി മനസ്സിലാക്കാം.
തലമുറകളായി തോട്ടങ്ങളില്‍ ജോലിചെയ്യുന്നവരും കയറിക്കിടക്കാന്‍ സ്വന്തമായി വീടോ, ഒരു സെന്റ് സ്ഥലമോ ഇല്ലാത്തവരുമായ തൊഴിലാളികള്‍ക്ക് തോട്ടം മാനേജ്മെന്റ് അനധികൃതമായി കൈവശംവച്ചിരിക്കുന്ന ഭൂമി ഏറ്റെടുത്ത് വീതിച്ചുനല്‍കാനുള്ള ചങ്കൂറ്റം നമ്മുടെ ഭരണാധികാരികള്‍ കാണിക്കുമോ? മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ നിന്നുപോയത് റ്റാറ്റായുടെ കൈവശമുള്ള ഭൂമിയില്‍ തൊട്ടപ്പോഴാണെന്ന് നമുക്കും അച്യുതാനന്ദനും അറിയാം. ഒഴിപ്പിക്കല്‍ നടപടിയെ പ്രതിരോധിക്കാന്‍ തൊഴിലാളി താല്‍പ്പര്യം പറഞ്ഞ് അന്ന് മുന്നിട്ടിറങ്ങിയത് മാനേജ്മെന്റിന്റെ ഔദാര്യം സ്വീകരിച്ചുപോരുന്ന തൊഴിലാളി സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും അവയുടെ നേതാക്കന്മാരുമായിരുന്നല്ലോ.
വാചകക്കസര്‍ത്തുകൊണ്ട് കേരളത്തിലെ പ്ലാന്റേഷന് മേഖലയെ രക്ഷിക്കാന്‍ കഴിയില്ല.അതിന് ഉറച്ച നടപടികളാണ് ആവശ്യം. പ്ലാന്റേഷന് ലേബര്‍ ആക്ട് പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞു. മെച്ചപ്പെട്ട ജീവിതസാഹചര്യം തൊഴിലാളികള്‍ക്ക് ലഭിക്കണം. തോട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കണം. ഇതുണ്ടായില്ലെങ്കില്‍ മറ്റ് പല പരമ്പരാഗത വ്യവസായങ്ങള്‍ക്കും ഉണ്ടായ ഗതികേട് തോട്ട വ്യവസായത്തിനും ഉണ്ടാകും. ഇപ്പോള്‍ത്തന്നെ തോട്ടം മേഖലയില്‍നിന്നും പരമ്പരാഗത തൊഴിലാളികള്‍ വിടപറയുന്നതുമൂലം ഉത്തരേന്ത്യന്‍ തൊഴിലാളികളെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷം സംജാതമായിട്ടുണ്ട്.
വലിയതോതില്‍ വിദേശനാണ്യം നേടിത്തരുന്നതും മൂന്നരലക്ഷത്തോളം തൊഴിലാളികള്‍ക്ക് ജോലിലഭിക്കുന്നതുമായ പ്ലാന്റേഷന് മേഖലയെ സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഉണ്ടാകണം.സാമൂഹ്യസുരക്ഷാ പദ്ധതി എന്ന നിലയില്‍ ഇഎസ്ഐ അടക്കമുള്ള കാര്യങ്ങള്‍ പ്ലാന്റേഷന് തൊഴിലാളികള്‍ക്കും ബാധകമാക്കാന്‍ കഴിയണം. നല്ല പാര്‍പ്പിടങ്ങളും, ആരോഗ്യകരമായ ജീവിത സാഹചര്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കണം അതിനായി യോജിച്ച പ്രവര്‍ത്തനം എല്ലാവരുടേയും ഭാഗത്തുനിന്നും ഉണ്ടാകേണ്ടാതായിട്ടുണ്ട്
മൂന്നാറിലെ സമരത്തിന്റെ പേരില്‍ തൊഴിലാളി സംഘടനകളുടെ പ്രസക്തിതന്നെ നഷ്ടപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണം ബോധപൂര്‍വ്വം നടക്കുന്നുണ്ട്. ഇത് വസ്തുത വിരുദ്ധമാണ്. എല്ലാ രംഗങ്ങളിലും ഉള്ളതുതന്നെ ചില കള്ളനാണയങ്ങള്‍ ഈ മേഖലയിലുമുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും ജീവിതവ്രതമായും തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തെ കാണുന്ന വലിയൊരുവിഭാഗം ഉണ്ട് എന്ന കാര്യം വിസ്മരിക്കരുത്.
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം നമ്മുടെ രാജ്യത്തെ തൊഴിലാളി സമര ചരിത്രത്തില്‍ എന്നും മായാതെ നില്ക്കും എന്ന കാര്യത്തില്‍ സംശയമില്ല. പോരാട്ടം നടത്തുന്ന തൊഴിലാളികള്‍ക്കൊപ്പം എന്നും ഭാരതീയ മസ്ദൂര്‍ സംഘം ഉണ്ടാകും എന്ന ഉറപ്പു നല്കാന് ഈ സന്ദര്‍ഭം വിനിയോഗിക്കട്ടെ.
(ബിഎംഎസ്സ് സംസ്ഥാന
ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: