കൊച്ചി: വിദേശ നഴ്സിങ് റിക്രൂട്ട്മെന്റ് രംഗത്തെ തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ മറികടക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ പുതുവഴികള്‍ തേടുന്നു. വിസിറ്റിംഗ് വിസയിലോ മറ്റോ ഉദ്യോഗാര്‍ത്ഥികളെ ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെത്തിച്ച് അവിടെ നിന്ന് റിക്രൂട്ട് ചെയ്യുകയാണ് പുതിയ രീതി. 20 ലക്ഷം രൂപ വരെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയാണ് തട്ടിപ്പ്.
കുവൈറ്റിലേക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരില്‍ 200 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം നേരിടുന്ന മലയാളി ഉതുപ്പ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ നിരവധി ഏജന്‍സികള്‍ ഈ പുതിയ രീതിയുമായി രംഗത്ത് വന്നിട്ടുണ്ട്.
ഗള്‍ഫ് നാടുകളില്‍ നടക്കുന്ന റിക്രൂട്ട്മെന്റിന്റെ സ്ഥലവും സമയവും ഉള്‍പ്പെടെ വിശദവിവരങ്ങള്‍ മലയാള പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് ഏജന്‍സികള്‍ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും പരസ്യത്തിലുണ്ട്.
സര്‍ട്ടിഫിക്കറ്റുകളുമായി പറഞ്ഞദിവസം റിക്രൂട്ട്മെന്റ് സ്ഥലത്തെത്തിയാല്‍ മതി. പണം നാട്ടില്‍ ഏജന്‍സിയുടെ ആള്‍ക്കാര്‍ക്ക് കൈമാറണം. കുവൈറ്റിലേക്കാണ് ഏറ്റവും ഡിമാന്റ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും റിക്രൂട്ട്മെന്റ് ഉണ്ട്. കുവൈറ്റ് റിക്രൂട്ട്മെന്റിന് 20 ലക്ഷമാണെങ്കില്‍ മറ്റു രാജ്യങ്ങളിലേക്ക് നിരക്ക് കുറയും.
കേന്ദ്രസര്‍ക്കാര്‍ വിദേശ റിക്രൂട്ട്മെന്റ് നിയമം കര്‍ശനമാക്കിയതോടെ ഇവിടെ പണം വാങ്ങി റിക്രൂട്ട് ചെയ്യുന്നത് കുറ്റകരമാണ്. നിയമം വരുന്നതിനു മുന്‍പ് കോടികളാണ് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കൊള്ളയടിച്ചിരുന്നത്. പുതിയ നിയമം നിലവില്‍ വന്നതോടെ സംസ്ഥാനത്ത് ഇത്തരം ഏജന്‍സികളുടെ പ്രവര്‍ത്തനം നിലച്ചു.
നിയമമനുസരിച്ച് 20000 രൂപ വരെ മാത്രം ഈടാക്കാവുന്ന റിക്രൂട്ട്മെന്റുകള്‍ക്കാണ് ഇവര്‍ 20 ലക്ഷം വരെ ഈടാക്കിയിരുന്നത്. മലയാളികളാണ് ഏറ്റവും കൂടുതല്‍ ഈ തട്ടിപ്പിന് ഇരയാകുന്നത്. സംസ്ഥാന ഭരണത്തിലെ ഉന്നതരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഉതുപ്പ് വര്‍ഗ്ഗീസിന് ഈ ബന്ധങ്ങളാണ് നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്. മുഖ്യമന്ത്രിയുടെ നാട്ടുകാരനായ ഉതുപ്പ് വര്‍ഗ്ഗീസിന്റെ ഏജന്‍സി പ്രവര്‍ത്തനം ഇപ്പോഴും ഗള്‍ഫില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: