തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടന തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. പുനഃസംഘടന നീട്ടിവെക്കാന്‍ നിര്‍ദ്ദേശമില്ലെന്നും സുധീരന് വ്യക്തമാക്കി. പുനഃസംഘടന നിര്‍ത്തിവയ്ക്കാന്‍ സോണിയഗാന്ധി ആവശ്യപ്പെട്ടുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സുധീരന് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇത് നിര്‍ബന്ധത്തിന്റെയും വാശിയുടെയും പ്രശ്നമായി ആരും കാണില്ലെന്നാണ് വിശ്വാസമെന്നും സുധീരന് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയോ മറ്റാരും തന്നെയോ പുനഃസംഘടന നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പുനഃസംഘടന തുടര്‍പ്രക്രിയയാണ്. എഐസിസിയുടെ അനുവാദത്തോടെയാണ് അതു നടക്കുന്നത്. അതിനാല്‍ത്തന്നെ പുനഃസംഘടനയുമായി മുന്നോട്ടുപോകും. പുനഃസംഘടന വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും സുധീരന് പറഞ്ഞു.
സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തൃപ്തനാണെന്നും സുധീരന് അറിയിച്ചു. കേരളത്തിലെ പൊതു രാഷ്ട്രീയ സ്ഥിതി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കുന്നത് തിരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്നാണ് പ്രതീക്ഷയെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: