തായ്വാനില് 1945 ആഗസ്റ്റ് 18 ന് നടന്ന ‘വിമാന അപകടം’ യഥാര്‍ത്ഥത്തില്‍ നേതാജി സഭാഷ്ചന്ദ്ര ബോസ് ആസൂത്രണം ചെയ്തതായിരുന്നു. ജപ്പാന് സൈനികോദ്യോഗസ്ഥരുടെ സഹായത്താലായിരുന്നു ഇത്. നേതാജി റഷ്യന്‍ നിയന്ത്രണത്തിലുളള മഞ്ചൂരിയായില് എത്തിയതിനുശേഷമാണ് ജപ്പാന് സൈനികോദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ‘വിമാന അപകട’ വാര്‍ത്ത ജപ്പാനില്‍നിന്ന് പ്രക്ഷേപണം ചെയ്യുന്നത്. എസ്.എ.അയ്യര്‍ ആയിരുന്നു അനൗണ്സര്. അയ്യര്‍ പിന്നീട് ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായി.
1945-നുശേഷം നേതാജി റഷ്യയില്‍ ഉണ്ടായിരുന്നു എന്നതിന് അനവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 1941 ന് മുമ്പുതന്നെ ഹിന്ദുസ്ഥാന്റെ സ്വാതന്ത്ര്യത്തിനുളള ശ്രമങ്ങള്‍ക്ക് നേതാജി റഷ്യന്‍ പിന്തുണ തേടിയിരുന്നു. കാരണം നേതാജിക്ക് ജര്‍മ്മനിയേക്കാളും ആഭിമുഖ്യം റഷ്യയോടായിരുന്നു.
ഇന്ദിരാഗാന്ധി സര്‍ക്കാര്‍ നിയോഗിച്ച ജി.ഡി. ഖോസ്ല കമ്മീഷന് മുമ്പാകെ ശ്യാംലാല്‍ ജെയിന് ഒരു സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. പണ്ഡിറ്റ് നെഹ്റു രണ്ട് കത്തുകള്‍ തന്നെക്കൊണ്ട് ടൈപ്പ് ചെയ്യിച്ചുവെന്നും അതില്‍ ആദ്യം ടൈപ്പ് ചെയ്തത് നേതാജി റഷ്യയിലേക്ക് കടന്നതിന്റെ വിശദമായ റിപ്പോര്‍ട്ടും രണ്ടാമത്തേത് ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലിക്ക് അയച്ച പണ്ഡിറ്റ് നെഹ്റുവിന്റെ കത്തുമായിരുന്നുവെന്നും ജെയിന് പറഞ്ഞു. സഖ്യകക്ഷിയായിരിക്കെ സ്റ്റാലിന് സുഭാഷിനെ റഷ്യയില്‍ സ്വീകരിച്ചത് തെറ്റാണെന്നും ഉചിതമായ നടപടി പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു കത്തിലെ ഉളളടക്കം.
ഡയറക്ടര്‍ ഓഫ് ഇന്റലിജന്‍സ് ബ്യൂറോ (ഡിഐബി) ലണ്ടന്‍ സന്ദര്‍ശനസമയത്ത് നടത്തിയ ഒരു പ്രസ്താവനയെ സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് 2.5.1946 ല്‍ ഇന്ത്യാ ഓഫീസ്സിലേക്ക് അയച്ചു.അതില്‍ ഡിഐബി പറഞ്ഞതായി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:”സുഭാഷ് ബോസ് റഷ്യയില്‍ ജീവിച്ചിരിപ്പുണ്ട് എന്നതിനുളള വിവരങ്ങള്‍ ഇന്ത്യയുടെ പലഭാഗത്തുനിന്നും എനിക്ക് ലഭിച്ചിട്ടുണ്ട്.” Document No.L/PJ/12/217. യുഎസ് രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ ഇന്ത്യയിലെ ഉയര്‍ന്ന സ്ഥാനത്തുളള ഏജന്റ് 1950 നവംബറില്‍ ഹെഡ്ക്വാര്ട്ടേഴ്സിലേക്കയച്ച അടിയന്തര സന്ദേശത്തിലെ ഉള്ളടക്കം ഇതായിരുന്നു: ”നേതാജി ജീവിച്ചിരിപ്പുണ്ട്.
സൈബീരിയയില്‍നിന്നും നേതാജി എന്നറിയപ്പെടുന്ന സുഭാഷ് ചന്ദ്രബോസ് ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു എന്ന വിവരം ദല്‍ഹിയില്‍ പരന്നിട്ടുണ്ട്.” ഇതാണ് സിഐഎ റിപ്പോര്‍ട്ട് ചെയ്തത്. ”ഞാന്‍ റഷ്യയിലുണ്ട്, ഇന്ത്യയിലേക്കുവരാന്‍ ആഗ്രഹിക്കുന്നു” എന്നും നേതാജി പറഞ്ഞതായി സിഐഎ റിപ്പോര്‍ട്ടുചെയ്തിരുന്നു.
ഷാ നിവാസ് ഖാന് കമ്മിറ്റിയുടെ മുമ്പിലും പിന്നീട് ഖോസ്ലാ കമ്മീഷന്റെ മുമ്പിലും വന്ന ഒരു രഹസ്യ റിക്കാര്‍ഡാണ് Document No.Allied secret report No.10/misc/INA.
രണ്ട് റിപ്പോര്‍ട്ടുകളാണ് അതില്‍ സൂചിപ്പിച്ചിട്ടുളളത്. അവയിലെ മൂന്ന് പ്രസക്തഭാഗങ്ങള്‍ ഇവയാണ്.1) നേതാജി മരിച്ചിട്ടില്ലെന്ന് ഗാന്ധിജി അറിഞ്ഞിരുന്നു. 2) ഏതോ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഗാന്ധിജി പറഞ്ഞതെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉറപ്പിച്ചിരുന്നു. 3) താന്‍ റഷ്യയില്‍ ഉണ്ടെന്നും ഗാന്ധിജിക്കും ശരത്ബോസിനും ഈ വിവരം അറിയാമെന്നും, റഷ്യയില്‍നിന്നും ചിത്രാല്‍ വഴിയാണ് വരുന്നതെന്നും, ശരത് ബോസിന്റെ മകന് ചിത്രാലില്‍ തന്നെ കാത്തിരിക്കുന്നുവെന്നും ഇന്ത്യയിലേക്കു വരുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും 1947 നുമുമ്പ് ജവഹര്‍ലാല്‍ നെഹ്റുവിന് നേതാജി എഴുതിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കത്ത് ഇപ്പോള്‍ ലഭ്യമല്ല. പക്ഷെ റിപ്പോര്‍ട്ട് ദല്‍ഹിയിലെ നാഷണല്‍ ആര്‍ക്കൈവ്സില്‍ ഉണ്ട്.
അഫ്ഗാനിസ്ഥാനിലെ ഇറ്റാലിയന്‍ അംബാസഡര്‍ ആയിരുന്നു പീറ്ററോ ഖുറോനി. നേതാജിക്ക് 1941 ല്‍ ഇന്ത്യയില്‍നിന്ന് രക്ഷപ്പെടുന്നതിന് ഓര്‍ലാന്‍ഡോ മസോട്ടായുടെ പേരില്‍ കാബൂളില്‍വച്ച് പാസ്സ്പോര്‍ട്ട് നല്കി സഹായിച്ചത് ഇദ്ദേഹവും കുടുംബവുമാണ്. 1946 നവംബറില്‍ പ്രശസ്ത യുഎസ് പത്രപ്രവര്‍ത്തകനും ഗാന്ധിജിയുടെ ജീവചരിത്രകാരനുമായ ലൂയിസ് ഫിഷര്‍ മോസ്കോ സന്ദര്‍ശിക്കുമ്പോള്‍, ഇറ്റാലിയന്‍ അംബാസഡര്‍ ഖുറോനിയെ കാണുന്നു.
ഫിഷറും ബോസും തമ്മിലുളള അടുത്ത ബന്ധത്തെക്കുറിച്ച് ഖുറോനിക്ക് അറിയാം. സംഭാഷണത്തിനിടക്ക് ഖുറോനി, ബോസ് ജീവിച്ചിരിക്കാനുളള സാദ്ധ്യത ലൂയിസ് ഫിഷറിനോട് പറയുകയുണ്ടായി. ബോസ് ഇന്ത്യയിലേക്കുളള തിരിച്ചുവരവിന് സമയം കാക്കുകയായിരിക്കും. ഇതാണ് ഖുറോനി പറഞ്ഞത്. (Note of Louis Fischer’s conversation with Pitero Quaroni dt.15.11.1946, Seeley G Mudd Manuscript Library, Princeton Universtiy.)
സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന് ഒരു യോഗത്തില്‍ സുഭാഷിന്റെ കാര്യം എന്തുചെയ്യണം എന്നതിനെക്കുറിച്ച് സംസാരിച്ചതിന്റെ തെളിവുകളുെണ്ടന്ന് പറഞ്ഞതായി ബ്രിട്ടീഷ് പത്രമായ ‘ദി ഗാര്ഡിയന്’ റിപ്പോര്‍ട്ട് ചെയ്തതായി നേതാജിയുടെ അനന്തരവന് പ്രദീപ്ബോസ് 2006 മെയ് 18 ന് വെളിപ്പെടുത്തുകയുണ്ടായി. ജപ്പാന്റെ പരാജയത്തിനുശേഷം റഷ്യയെ പ്രേരിപ്പിച്ച് പുതിയ ഒരു സഖ്യരൂപീകരണത്തിനുളള ശ്രമത്തിലായിരുന്നു നേതാജി എന്ന് പ്രദീപ് ബോസ് അറിയിച്ചു.
ഇന്റര്‍നാഷണല്‍ മിലിട്ടറി ട്രിബ്യൂണല്‍ ഫോര്‍ ഫാര്‍ ഈസ്റ്റിന്റെ ജസ്റ്റിസ് രാധാവിനോദ് പാല് നേതാജി റഷ്യയിലേക്ക് രക്ഷപ്പെട്ടുവെന്ന് രേഖപ്പെടുത്തിയിട്ടുളള റിപ്പോര്‍ട്ടിനെക്കുറിച്ച് ഒരിയ്ക്കല്‍ ശരത്ചന്ദ്രബോസിനോട് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അമേരിക്ക ജസ്റ്റിസ് രാധാവിനോദ് പാലിന് കാണിച്ചുകൊടുത്തിരുന്നു. ആ റിപ്പോര്‍ട്ടില്‍ ബോസ് റഷ്യയിലേക്ക് രക്ഷപ്പെട്ടു എന്ന് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവിനെ അമിയാ ബോസ് 1992 ഓഗസ്റ്റ് 12 ന് ഈ വിവരങ്ങള്‍ അറിയിച്ചിരുന്നു.
ഡോ.സത്യനാരായണന് സിന്‍ഹ സര്‍ക്കാര്‍ സര്വ്വീസ്സിലായിരിക്കുമ്പോള് 1946 മുതല്‍ നേതാജിയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കത്തിടപാടുകളില്‍ കണ്ടിരുന്നതായി പറഞ്ഞിട്ടുണ്ട്. 1946 ല്‍ സിന്‍ഹക്ക് ജര്‍മ്മനിയിലെ ബ്രിട്ടീഷ് മിലിട്ടറി മിഷന്റെ ഓഫീസുകളില്‍നിന്നും നേതാജിയെ സംബന്ധിച്ച കത്തുകള്‍ കിട്ടി. ജനറല്‍ സ്റ്റെവാര്‍ട്ട്, മേജര്‍ വാറന്‍ തുടങ്ങിയവരാണ് ഇക്കാര്യം അയച്ചിരുന്നത്. കത്തുകളിലെ ചുരുക്കം ഇതായിരുന്നു: ബോസ് മരിച്ചിട്ടില്ല, റഷ്യയിലുണ്ട്. അവരുടെ പിടിയിലകപ്പെട്ട് കഷ്ടപ്പെടുകയാണ്…. സുഭാഷിനെ കസ്റ്റഡിയിലെടുക്കാനോ വധിക്കാനോ ആയിരുന്നു ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം.
1966 ല്‍ അദ്ദേഹം തന്റെ പുസ്തകം, ‘നേതാജി മിസ്റ്ററി’ പ്രസിദ്ധീകരിച്ചു. യഥാര്‍ത്ഥത്തില്‍ അതൊരു വിസ്ഫോടനം തന്നെയായിരുന്നു. ജപ്പാന്, റഷ്യ, ജര്‍മ്മനി, തയ്വാന് എന്നീ സ്ഥലങ്ങളിലെല്ലാം അദ്ദേഹം നേരിട്ടെത്തി രഹസ്യങ്ങള്‍ ചുഴിഞ്ഞെടുത്തു. ”ബോസ് റഷ്യയിലെ യാകുസ്ക് (Yakutsk) ജയിലില്‍ 1950-51 കളില്‍ ഉണ്ടായിരുന്നു” എന്ന് പ്രസ്താവിച്ചു. ഡോ.സിന്‍ഹ കോണ്‍ഗ്രസ്സ് എംപി ആയിരുന്നു കുറച്ചുകാലം. നെഹ്റു, സിന്‍ഹയെയാണ് മുമ്പ് കിഴക്കന്‍ യുറോപ്പിലേക്ക് പല ആവശ്യങ്ങള്‍ക്കും അയച്ചിരുന്നത്. പലഭാഷകള്‍ കൈകാര്യം ചെയ്യുവാന്‍ നിപുണനായിരുന്നതിനാല്‍ ദ്വിഭാഷിയായും പ്രവര്‍ത്തിച്ചിരുന്നു.
റഷ്യന്‍ പത്രലേഖകന് വിനോഗ്രാഡോ വിമാനാപകടത്തിലും നേതാജിയുടെ മരണറിപ്പോര്ട്ടിലും ഒട്ടുമേ വിശ്വസിച്ചിരുന്നില്ല. 1992 ലെ സോവയറ്റ് യൂണിയന്റെ പതനത്തിനുശേഷം എഴുതിയ അദ്ദേഹത്തിന്റെ ലേഖനത്തില്‍ അടിക്കുറിപ്പായി പറഞ്ഞിട്ടുളളത് ”രണ്ടു രാജ്യങ്ങളും തമ്മില്‍ ഇപ്പോഴും തുടരുന്ന നയതന്ത്രപരമായ നിശ്ശബ്ദതയിലെ വാസ്തവം, നേതാജിയുടെ കാര്യത്തിലെ ‘വാസ്തവം’ എന്താണോ അത് തന്നെയാണ് എന്നു ഉറപ്പിക്കുന്നു.”
ഇക്കോ പ്ലാന്റെ എന്ന പ്രസിദ്ധീകരണത്തില്‍ 1992ല്‍ ബോസിനെ സംബന്ധിച്ച ഒരു ലേഖനം വന്നു. വാര്‍ത്താ ഏജന്‍സിയായ ‘ടാസി’ന്റെ ഇന്ത്യയിലെ മുന്‍ ലേഖകനാണ് ”നേതാജിയുടെ ജീവിതവും മരണവും” എന്ന ലേഖനം ഇക്കോ പ്ലാന്റെയില് എഴുതിയത്. അതിലെ രണ്ട് പ്രധാന ഭാഗങ്ങളില്‍ ഒന്ന്, ദല്‍ഹിയിലേയും മോസ്കോവിലേയും ഉദ്യോഗസ്ഥന്മാര് നേതാജിയുടെ നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ നിശ്ശബ്ദത പാലിക്കുന്നുവെന്നതും രണ്ടാമത്തേത്, നേതാജിയുടെ യഥാര്‍ത്ഥ അവസ്ഥയെ വെളിപ്പെടുത്തുന്ന വസ്തുനിഷ്ഠമായ രേഖകള്‍ മോസ്കോവിലുണ്ടെന്നും അത് ഇന്ത്യയ്ക്കുമറിയാമെന്നതുമാണ്.
പാരീസിലെ ഡോ.ഗാബര്‍ ടി.റിട്ടര്സ്പോണ് റഷ്യയുടെ സെക്യൂരിറ്റി ഏജന്‍സികളുടെ പരിശോധനക്ക് അനുവദനീയമല്ലാത്ത,ആര്‍ക്കൈവ്സുകളില്‍ ബോസിന്റേതിനു തുല്യമായ ഒരു വ്യക്തിയുടെ വിവരങ്ങള്‍ അടങ്ങുന്ന ഫയലുകള്‍ സൂക്ഷിച്ചിട്ടുണ്ട്.
പിന്നീട് അലക്സാണ്ടര്‍ കോളിന്‍സ്കോവ് ഒരു റഷ്യന്‍ മാസികയില്‍ ‘ഡെസ്റ്റിനി ആന്റ് ഡെത്ത് ഓഫ് ചന്ദ്രബോസ്’ എന്ന ലേഖനം എഴുതി. അതില്‍ പറയുന്നു:നേതാജി അപ്രത്യക്ഷമായതിനുശേഷമുളള ദുരൂഹതയില്‍ സോവിയറ്റ്-ഇന്ത്യാ ബന്ധങ്ങള്‍ക്ക് വ്യക്തമായ സ്ഥാനമുണ്ട്. നേതാജി ജീവനോടെയുണ്ടോ, സോവിയറ്റ് യൂണിയനിലുണ്ടോ എന്നതിനെക്കുറിച്ചൊന്നും ആ രാജ്യം മറുപടിക്ക് തയ്യാറാകാത്തതിന്റെ കാരണം ഇതാണ്.നേതാജി റഷ്യയിലുണ്ടെന്ന് ചിത്തബസുവിന് ഉറപ്പായിരുന്നു. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പേ 1997 ല്‍ അദ്ദേഹം മരിച്ചു.
ഇന്ത്യന്‍ പാര്‍ലമെന്ററി ഡെലിഗേഷന്റെ ഭാഗമായി ഫോര്‍വേഡ്ബ്ലോക്ക് എംപി ചിത്തബസുവും ജയന്ത റോയിയും മോസ്കോവിലെത്തി. 1996 ഒക്ടോബറില്‍ മോസ്കോവില്‍വച്ച് റഷ്യന്‍ അക്കാഡമി ഓഫ് നാച്യുറല്‍ സയന്‍സസിന്റെ അലക്സാണ്ടര്‍ കോളിന്‍സ്കോവ്, ചിത്തബസുവിന് 1946 ലെ പൊളിറ്റ് ബ്യൂറോയുടെ മിനുറ്റ്സ് പകര്‍ത്തിയിട്ടുളള രഹസ്യരേഖ കാണിച്ചു. ആ മിനുറ്റ്സ് സോവിയറ്റ് പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വോറോഷിലോവ്, വ്യാന്ഷിന്സ്കി, മിഖോയാന്‍, മൊളോട്ടോവ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിന്റേതായിരുന്നു. യോഗവിഷയം ബോസിനെ റഷ്യയില്‍ തുടരാന്‍ അനുവദിക്കണമോ എന്നതായിരുന്നു.
ഇന്ത്യാ ചരിത്രത്തിലെ ഗവേഷണ സഹായത്തിനായി മോസ്കോയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ദി ഓറിയന്റല്‍ സ്റ്റഡീസുമായി കൊല്‍ക്കട്ട ഏഷ്യാറ്റിക് സൊസൈറ്റി 1993 ല്‍ ഒരു കരാറില്‍ ഒപ്പിട്ടു. ഇതിന്റെ ഫലമായി ഡോ. പുരഭി റോയി, ശോഭന്‍ലാല്‍ ദത്ത ഗുപ്ത, ഡോ.ഹരി വാസുദേവന്‍ എന്നിവര്‍ക്ക് റഷ്യന്‍ ആര്‍ക്കൈവ്സില്‍ അന്വേഷിക്കാനുള്ള അവസരം ലഭിച്ചു.
അവര്‍ കെജിബിയുടെ സെന്‍ട്രല്‍ ആര്‍ക്കൈവ്സില്‍ നേതാജിയുടെ 1945 നുശേഷമുള്ള സോവിയറ്റ് യൂണിയനിലെ സാന്നിദ്ധ്യത്തെപ്പറ്റിയുളള റിപ്പോര്‍ട്ടുകള്‍ക്കുവേണ്ടി ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസ്സി ആവശ്യപ്പെടണമെന്നായി അതിന്റെ ഭരണാധികാരികള്‍. അവര്‍ ഇന്ത്യന്‍ എംബസ്സിയിലും ദല്‍ഹിയിലും ബന്ധപ്പെട്ടു. സര്‍ക്കാരിന്റെ മറുപടി ഇതായിരുന്നു:”സര്‍ക്കാര്‍ ഈ വിഷയത്തില്‍ വളരെയധികം ചെയ്തു കഴിഞ്ഞു. അതിനുമപ്പുറം ഒന്നും ചെയ്യാനില്ല.” അങ്ങനെ വീണ്ടും ഒരവസരംകൂടി നഷ്ടപ്പെടുത്തികൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ കൈയൊഴിഞ്ഞു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: