സമാനതകളില്ലാത്ത മൂന്നാര്‍ സമരത്തിന്റെ ചൂടാറും മുമ്പെ ചേര്‍ന്ന തോട്ടം ഉടമകളുടെ യോഗം ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. 500 രൂപ ദിവസക്കൂലി നല്കാന് കഴിയുന്ന തീരുമാനമല്ലെന്നാണ് തോട്ടം ഉടമകളുടെ നിലപാട്. അസോസിയേഷന് ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരളയുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയാകട്ടെ താങ്ങാന്‍ കഴിയുന്ന കൂലി നല്കിയാല് മതിയെന്ന് നിര്‍ദ്ദേശിച്ചതായാണ് പത്രവാര്‍ത്ത. അത് ശരിയാണെങ്കില്‍ അതില്പരം വഞ്ചന വരാനില്ല. ഒന്‍പത് ദിവസത്തെ സമരത്തിനുശേഷമാണ് കാര്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
അയ്യായിരത്തോളം വരുന്ന സ്ത്രീതൊഴിലാളികള്‍ക്കൊപ്പമിരിക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും ഒരുങ്ങിപ്പുറപ്പെട്ട് മൂന്നാറിലെത്തിയപ്പോഴാണ് ഗൗരവപൂര്‍വ്വമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. തൊഴില്‍ മന്ത്രിയും ഉദ്യോഗസ്ഥരും സമരക്കാരുടെ പ്രതിനിധികളും നടത്തിയ മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പങ്കെടുത്തതോടെ തത്വത്തില്‍ 20ശതമാനം ബോണസ് അംഗീകരിക്കുകയായിരുന്നു. ദിവസവേതനം 500 എന്നത് 26ന് ചേരുന്ന പ്ലാന്റേഷന്‍സ് സമിതി തീരുമാനമെടുക്കാനിരിക്കെ താങ്ങാവുന്നത് നല്കിയാല് മതിയെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചെങ്കില്‍ അത് പൊറുക്കാവുന്നതല്ല. തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കുമെന്ന സര്‍ക്കാര്‍ നിലപാടില്‍ നിന്നും പിന്നോട്ടു പോകില്ലെന്നാശിക്കാം.
തോട്ടം തൊഴിലാളികള്‍ വ്യവസ്ഥാപിത യൂണിയനുകളെ അവഗണിച്ച് സമരപാതയിലെത്തിയത് രണ്ടും കല്‍പ്പിച്ചാണ്. മൂന്നാര്‍ ടാറ്റാ കമ്പനിയിലെ യൂണിയനുകള്‍ തൊഴിലാളികളെ കറവപശുവായി കണക്കാക്കി എന്നുവേണം കരുതാന്‍. തൊഴിലാളികളില്‍ നിന്നുമാത്രമല്ല തോട്ടമുടമയില്‍ നിന്നും കപ്പം പറ്റി കളിപ്പിക്കുകയായിരുന്നു. അത് തൊഴിലാളികള്‍ക്ക് ബോധ്യമാവുകയും ചെയ്തു. തോട്ടം മേഖലയിലെ തൊഴിലാളി പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ഭാരതീയ മസ്ദൂര്‍ സംഘം ടാറ്റയുടെ തോട്ടത്തിലില്ല. ബിഎംഎസിനെ അവിടെ കയറ്റാതിരിക്കാന്‍ മറ്റ് യൂണിയനുകള്‍ പരമാവധി പരിശ്രമിക്കുകയായിരുന്നു.
സ്ത്രീതൊഴിലാളികള്‍ സമരരംഗത്തിറങ്ങിയപ്പോള്‍ ആദ്യമെത്തിയത് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ പ്രവര്‍ത്തകരായിരുന്നു. തൊഴിലാളികള്‍ അനുഭാവപൂര്‍വ്വമായ നിലയില്‍ പെരുമാറിയപ്പോള്‍ കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് യൂണിയന് നേതൃത്വം ഇടപെട്ട് ബിഎംഎസിനെ അകറ്റുകയായിരുന്നു. ബിഎംഎസ് സ്വാധീനമുറപ്പിച്ചാല്‍ കാലങ്ങളായി തൊഴിലാളികളെ കബളിപ്പിക്കുന്നത് നടക്കാതെ പോകുമെന്നവര്‍ക്കറിയാമായിരുന്നു. ഏതായാലും ഇന്നലെവരെ പിടിച്ച കൊടിയും വിളിച്ച മുദ്രാവാക്യങ്ങളും ഉപേക്ഷിച്ച വനിതകളുടെ സമരം വന്‍ വിജയമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. ആ സമരത്തിന്റെ മാതൃക മറ്റ് തോട്ടങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. അതിനിടയിലാണ് പഴത്തില്‍ പാഷാണം എന്നപോലെ തോട്ടം ഉടമകളുടെയും മുഖ്യമന്ത്രിയുടെയും നിലപാട് അമ്പരപ്പുളവാക്കുന്നത്.
കാല്‍നൂറ്റാണ്ടോളമായി തോട്ടം തൊഴിലാളികള്‍ കടുത്ത നിരാശയിലും വല്ലാത്ത ആകുലതയിലുമാണ്. ബോണസ്സും കൂലിവര്‍ദ്ധനവും മാത്രമല്ല പ്രശ്നം. ആരോഗ്യം, വിദ്യാഭ്യാസം എന്നീ കാര്യങ്ങളില്‍ ഈ തൊഴില്‍മേഖലയെ തീരെ അവഗണിച്ചു. പത്തിനപ്പുറം പഠിക്കാന്‍ സൗകര്യമില്ല. പെട്ടെന്നൊരു ചികിത്സ ലഭിക്കാന്‍ സംവിധാനമില്ല.
പാര്‍പ്പിടമാകട്ടെ പരിതാപകരം. കുടുംബമൊന്നടങ്കം താമസിക്കാന്‍ ഒറ്റമുറി ലയം. അതാകട്ടെ ചോര്‍ന്നൊലിക്കുന്നവ. പ്രാഥമിക കൃത്യങ്ങള്‍ക്ക് സൗകര്യമില്ല. ഇതൊക്കെ ചെയ്യേണ്ടത് തോട്ടം ഉടമകളാണെന്നാണ് സങ്കല്പം. സര്‍ക്കാരിനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ അതിനൊന്നും ചുമതലയില്ലെന്ന നിലപാട് ശരിയല്ല.വാചകക്കസര്‍ത്തുകൊണ്ട് കേരളത്തിലെ പ്ലാന്റേഷന് മേഖലയെ രക്ഷിക്കാന്‍ കഴിയില്ല.അതിന് ഉറച്ച നടപടികളാണ് ആവശ്യം. പ്ലാന്റേഷന് ലേബര്‍ ആക്ട് പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞു. മെച്ചപ്പെട്ട ജീവിതസാഹചര്യം തൊഴിലാളികള്‍ക്ക് ലഭിക്കണം. തോട്ട ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കണം.
ഇതുണ്ടായില്ലെങ്കില്‍ മറ്റ് പല പരമ്പരാഗത വ്യവസായങ്ങള്‍ക്കും ഉണ്ടായ ഗതികേട് തോട്ടം വ്യവസായത്തിനും ഉണ്ടാകും. ഇപ്പോള്‍ത്തന്നെ തോട്ടം മേഖലയില്‍നിന്നും പരമ്പരാഗത തൊഴിലാളികള്‍ വിടപറയുന്നതുമൂലം അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷം സംജാതമായിട്ടുണ്ട്. വലിയതോതില്‍ വിദേശനാണ്യം നേടിത്തരുന്നതും മൂന്നരലക്ഷത്തോളം തൊഴിലാളികള്‍ക്ക് ജോലിലഭിക്കുന്നതുമായ തോട്ടം മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരുകളുടെ ഇടപെടല്‍ ഉണ്ടാകണം.സാമൂഹ്യസുരക്ഷാ പദ്ധതി എന്ന നിലയില്‍ ഇഎസ്ഐ അടക്കമുള്ള കാര്യങ്ങള്‍ തോട്ടം തൊഴിലാളികള്‍ക്കും ബാധകമാക്കാന്‍ കഴിയണം. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ നിയമങ്ങളും അതിന്റെ ചുവടുപിടിച്ചുണ്ടാക്കിയ ചട്ടങ്ങളും തൊഴിലാളികളെ സംരക്ഷിക്കാനല്ല മുതലാളിമാരെ സഹായിക്കാനാണെന്ന് പറയേണ്ടതില്ലല്ലോ. വെള്ളക്കാരന്റെ കാഴ്ചപ്പാടില്‍ കറുത്തവര്‍ ആത്മാവില്ലാത്തവരാണ്. അവര്‍ അടിമകളാണ്. അടിമകളെകൊണ്ട് പണിയെടുപ്പിക്കുക ഉടമകളെ സംരക്ഷിക്കുക എന്നതാണ് സമീപനം. ഉടമകള്‍ മാറിയിട്ടും സമീപനത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
വെളുത്തസായിപ്പന്മാര്‍ക്ക് പകരം കറുത്ത സായിപ്പന്മാര് സ്ഥാനമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. ഉടമകളുടെ കയ്യാളായി ഒരുവിഭാഗം യൂണിയന് നേതാക്കളും മാറി. അത് തിരിച്ചറിഞ്ഞ തൊഴിലാളികളുടെ സംഘടിത ശബ്ദം അറിഞ്ഞിട്ടും അതില്‍ നിന്നും പാഠംപഠിക്കാത്തവര്‍ ഭാവിയില്‍ വലിയവില കൊടുക്കേണ്ടിവരും. അത് മനസ്സിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: