കോഴിക്കോട്: ആഡംബര കാറുകള്‍ വാടകക്കെടുത്ത് മറിച്ചു വില്‍ക്കുന്ന തട്ടിപ്പു സംഘത്തിലെ യുവാവ് അറസ്റ്റില്‍. മംഗലാപുരം സ്വദേശി ബടതല വീട്ടില്‍ മുഹമ്മദ് ഹനീഫ(40)യെയാണ് മെഡിക്കല്‍ കോളജ് സിഐ അബ്ദുല്‍ ജലീല്‍, എസ്ഐ സിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൊലക്കേസിലടക്കം ഉള്‍പ്പെട്ട പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെയാണ് വലയിലാക്കിയത്. ആറു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് നിന്ന് കാര്‍ കളവു പോയതും കുറ്റിക്കാട്ടൂരില്‍ യുവതിയെ വിവാഹം ചെയ്ത് പണവും ആഭരണവും കവര്‍ന്നതും സംബന്ധിച്ച അന്വേഷണം നടത്തുമ്പോഴാണ് പ്രതിയുടെ തട്ടിപ്പിനെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. മോഷണം നടത്തിയ വാഹനത്തില്‍ വരുമ്പോള്‍ കോഴിക്കോട് ബൈപ്പാസ്സില്‍ വെച്ചാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്.
കുമ്പളയില്‍ മൂന്നു വര്‍ഷം മുമ്പ് നടന്ന അരീക്കാടി ഷമീര്‍ കൊലക്കേസിലെ പ്രതിയാണ് ഇയാള്‍. അഞ്ചു ഭാഷകള്‍ സംസാരിക്കുന്ന യുവാവ് മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് വാഹനം വാടകക്ക് എടുത്ത് മംഗലാപുരത്തും ബാംഗ്ലൂരിലും കൊണ്ടുപോയി മറിച്ചു വില്‍ക്കുകയായിരുന്നെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സ്പിരിറ്റ് കടത്ത്, ബൈക്ക് മോഷണം എന്നിവക്ക് പുറമെ പലയിടങ്ങളില്‍ നിന്നായി വിവാഹം കഴിച്ച് പണവും ആഭരണവുമായി മുങ്ങുന്നതായിരുന്നു രീതി.
കുറ്റിക്കാട്ടൂരില്‍ നിന്ന് വാടകക്ക് എടുത്ത മാരുതി സിഫ്റ്റ് കാര്‍ മഞ്ചേശ്വരത്തെ സ്പിരിറ്റ് മാഫിയക്ക് കൈമാറുകയായിരുന്നു. ഇതേ കാര്‍ സ്പിരിറ്റുമായി തൃശൂരില്‍ എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇതുവരെ ആറു വാഹനങ്ങള്‍ മറിച്ചു വിറ്റതായി സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ വാഹനങ്ങള്‍ മോഷ്്ടിച്ചതായാണ് വിവരം.
അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘത്തിലെ കണ്ണിയായ യുവാവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് കോടതിയെ സമീപിക്കും.
മെഡിക്കല്‍ കോളേജ് സിഐ ജലീല്‍ തോട്ടത്തില്‍, എസ്ഐ ബി.കെ സിജു, അഡീഷണല്‍ എസ്ഐ ശശികുമാര്‍, എസ്ഐ ചാത്തുനായര്‍, ടി.കെ രാജേഷ്കുമാര്‍, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹന്‍ദാസ്, ടി.പി ബിജു, കെ.ആര് രാജേഷ്, അനീഷ് മൂസ്സോന്വീട്, കെ.പി ഷാജുല്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: