ശ്രീരാമന്റെ അപേക്ഷകേട്ട് വാല്മീകി ശ്രീരാമനെ സ്തുതിച്ചുകൊണ്ട് പറയുന്നു.
”സര്‍വലോകങ്ങളും നിങ്കല് വസിക്കുന്നു സര്‍വ്വലോകേഷു നീയും വസിച്ചീടുന്നു.
ഇങ്ങനെ സാധാരണം നിവാസസ്ഥലമങ്ങനെയാകയാലെന്തുചൊല്ലാവതും?
ഭഗവാനിലാണ് സര്‍വലോകങ്ങളും വസിക്കുന്നത്. സര്‍വലോകവും നിറഞ്ഞാണ് ഭഗവാന് വസിക്കുന്നത്. എങ്കിലും സീതയോടൊപ്പം വസിക്കാന്‍ സ്ഥലം വിശേഷേണ ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം. എപ്പോഴും സന്തുഷ്ടരായി എല്ലാവരിലും സമദൃഷ്ടികളായി ഒരു ജന്തുവിനോടും ദ്വേഷമില്ലാതെ ശാന്തരായി ആരാണോ നിന്നെ ഭജിക്കുന്നത് അവരുടെ ഹൃദയത്തില്‍ നിനക്കു സുഖമായി വസിക്കാം. ധര്‍മ്മാധര്‍മ്മങ്ങള്‍ കൈവിട്ട് അങ്ങയെ നിരന്തരം ഭജിക്കുന്നവരുടെ ഹൃദയമന്ദിരങ്ങളില് സീതയോടൊപ്പം ഹേ രാമാ നിനക്കു വസിക്കാം. സദാ അങ്ങയുടെ മന്ത്രം ജപിക്കുന്നവരും, ദ്വന്ദ്വങ്ങളില്ലാത്തവരും, ആഗ്രഹങ്ങളില്ലാത്തവരും, ഉത്തമന്മാരുമായവരുടെ ഹൃദയം നിനക്കു വസിക്കുവാന്‍ പറ്റിയ മന്ദിരമാണ്. അഹങ്കാരശൂന്യരും,
രാഗദേ്വാഷങ്ങളില്ലാത്തവരും ആഗ്രഹങ്ങളില്ലാത്തവരും ഉത്തമന്മാരുമായവരുടെ ഹൃദയം നിനക്കു വസിക്കുവാന്‍ പറ്റിയ മന്ദിരമാണ്. അഹങ്കാരശൂന്യരും രാഗദേ്വഷങ്ങളില്ലാത്തവരും മണ്‍കട്ടയും പറക്കല്ലും, സ്വര്‍ണവും ഒരേപോലെയെന്നു കാണുന്നവരുമായ ഉത്തമവ്യക്തികളുടെ ഹൃദയം നിനക്കു സുഖവാസമന്ദിരം. അങ്ങയില്‍തന്നെ മനസ്സുറപ്പിച്ച് സദാ സന്തുഷ്ടരായി കഴിയുന്നവരും സകല കര്‍മ്മങ്ങളും അങ്ങേയ്ക്കു സമര്‍പ്പിച്ചവരുമായ ഭക്തന്മാരുടെ ഹൃദയമാണ് അങ്ങയുടെ സുഖവാസമന്ദിരം.
ഇഷ്ടപ്പെടുന്നതു ലഭിക്കുമ്പോള്‍ സന്തോഷമോ ഇഷ്ടമില്ലാത്തതു വരുമ്പോള്‍ സന്താപമോ ഇല്ലാതെ സര്‍വതും മായ എന്നുറച്ചു വാഴുന്ന ദിവ്യമനസാണ് അങ്ങേയ്ക്കു വസിക്കാന്‍ പറ്റിയ സ്ഥലം. ജനനം, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, മരണം എന്നീ ഷഡ്വികാരങ്ങള്‍ ശരീരത്തിനേയുള്ളൂ. വിശപ്പ്, ദാഹം, ഭയം, സുഖം, ദുഃഖം എന്നിവയൊക്കെ ദേഹത്തിനേയുള്ളൂ. ആത്മാവിനില്ലാ എന്നു മനസ്സിലുറപ്പിച്ച് അങ്ങനെ ഭജിക്കുന്നവരുടെ ചിത്തമാണ് അങ്ങേയ്ക്കു സുഖമായി വസിക്കാനുള്ള ഇടം.
ഏതൊരുത്തന് ചിദ്ഘനനും സത്യസ്വരൂപനും അനന്തനും ഏകനും നിര്‍ലേപനും എങ്ങും ഗമിക്കുന്നവനും സ്തുത്യനും ആയ അവിടുന്നാകുന്ന സര്‍വേശ്വരനെ സകല അന്തകരണങ്ങളിലും തെളിഞ്ഞുകാണുന്നവരാരോ, ഹേ രാമാ, അവരുടെ ഹൃദയകമലങ്ങളില്‍ സീതയുമൊത്ത് അങ്ങ് നിവസിച്ചാലും.
നിരന്തരമായ അഭ്യാസംകൊണ്ട് സ്ഥിരമായ ചിത്തത്തോടുകൂടിയവരും എപ്പോഴും അങ്ങയുടെ ചരണസേവയില് മുഴുകിയിരിക്കുന്നവരും അങ്ങയുടെ നാമം സദാ ജപിച്ച് പാപം നശിച്ചവരുമായ സജ്ജനങ്ങളുടെ മനസ്സ് അങ്ങയുടെ സുഖവാസമന്ദിരം. ഹേ രാമാ, അവിടത്തെ നാമത്തിന്റെ പ്രഭാവത്തിലാണ് ഞാന്‍ ബ്രഹ്മര്‍ഷിപദം പ്രാപിച്ചത്. പിന്നീട് വാല്മീകി തന്റെ കഥ വിവരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: