കേരളവും കശ്മീരും തമ്മിലെന്താണു ബന്ധം. കേരളം ദൈവത്തിന്റെ സ്വന്തം രാജ്യം എന്ന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നാം പറയുന്നു, പ്രചരിപ്പിക്കുന്നു; ഭൂമിയില്‍ സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടമാണെന്ന് കശ്മീരിനെക്കുറിച്ച് പറഞ്ഞ് നമ്മുടെ മുന്‍ പ്രധാനമന്ത്രി നമ്മെ കബളിപ്പിക്കാന്‍ ചിലര്‍ക്കു കൂട്ടുനിന്നു. അങ്ങനെ നോക്കുമ്പോള്‍ ദൈവം, സ്വര്‍ഗ്ഗം എന്നൊക്കെയുള്ള ചില ബന്ധങ്ങള്‍ പറയാം. അതിനപ്പുറം? കേരളത്തെ കശ്മീരാക്കുമെന്നു മുമ്പ് ചിലര്‍ പറഞ്ഞതിന്റെ ശബ്ദരേഖ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്, ചുവരെഴുത്തുകള്‍ അവിടവിടെയുണ്ട്.
പില്ക്കാലത്ത് കശ്മീരിന്റെ ചില ദുഷ്കീര്‍ത്തികള്‍ ഇവിടെ കേരളത്തിലുമുണ്ടായി എന്നത് അന്നു ചിലര്‍ വെറുതേ പറഞ്ഞതല്ലെന്നതിനു സാക്ഷ്യം. ഭീകരപ്രവര്‍ത്തനത്തിന്റെ കാര്യത്തിലെ കശ്മീര്‍-കേരള ബന്ധം ഇതിനകം അന്വേഷണ ഏജന്‍സികള്‍ ആധികാരികമായി തെളിയിച്ചുംകഴിഞ്ഞിരിക്കുന്നു.
അങ്ങനെയൊക്കെ നോക്കുമ്പോള്‍ കശ്മീരിലെ ചില ആനുകാലിക സംഭവ വികാസങ്ങള്‍ കേരളത്തിലും ആവര്‍ത്തിച്ചുകൂടായ്കയില്ല. അങ്ങനെ സംഭവിക്കേണ്ടതുണ്ടുതാനും. അതൊരു വഴിത്തിരിവാകും. അതിനുമുമ്പ് കശ്മീരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കാം.
കശ്മീരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായി. രാഷ്ട്രീയ മാറ്റം എന്നു പറയുന്നതാണു കൂടുതല്‍ ശരി. കോണ്‍ഗ്രസ് എന്ന, ഏറെക്കാലം ഒറ്റയ്ക്കും കൂട്ടായും അവിടെ അധികാരം കൈയാളിയിരുന്ന പാര്‍ട്ടി അപ്രസക്തമായി, രാജ്യത്തിന്റെ മറ്റു പലസ്ഥലങ്ങളിലേയും പോലെ. നാഷണല്‍ കോണ്ഫ്രന്സെന്ന, ഏറെക്കാലം സംസ്ഥാനം ഭരിച്ച, പ്രാദേശികമായ, പാരമ്പര്യം ഏറെ പറയാനുമുള്ള പാര്‍ട്ടിയും മൂലയ്ക്കായി. സംസ്ഥാനത്ത് ഭാരതീയ ജനതാ പാര്‍ട്ടിയും, പല കാര്യങ്ങളിലും തമ്മില്‍ ഭിന്നാഭിപ്രായങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടിയായ പിഡിപിയും ചേര്‍ന്ന് രൂപം കൊടുത്ത സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ആറുമാസം പിന്നിട്ടു, 2015 മാര്‍ച്ച് ഒന്നിനായിരുന്നു അധികാരമേറ്റത്.
മൂന്നു മാസത്തിലേറെ മുന്നോട്ടു പോകില്ലെന്ന് പല രാഷ്ട്രീയ വിശകലനക്കാരും വിധിയെഴുതിയെങ്കിലും സര്‍ക്കാര്‍ ഒരു കുഴപ്പവുമില്ലാതെ അരവര്‍ഷം പൂര്‍ത്തിയാക്കി. എന്നല്ല, മറുപക്ഷങ്ങള്ക്ക് പല കുഴപ്പങ്ങളും സംഭവിച്ചുകൊണ്ടുമിരിക്കുന്നു.
പാക്കധിനിവേശ കശ്മീരില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഗോബാക് വിളികള്‍ കേള്‍ക്കേണ്ടിവന്നു. അവസരം കിട്ടിയാല്‍ ഞങ്ങള്‍ക്ക് താല്പര്യം ഭാരതത്തോടു ചോരാനാണെന്നും ഹിതപരിശോധനയ്ക്ക് അവസരമൊരുക്കിയാല്‍ അതാവശ്യപ്പെടുമെന്നും അവിടത്തെ ജനത പറയുന്നു.
അവര്‍ ഭാരതപ്രധാനമന്ത്രി മോദിയെ പുകഴ്ത്തുന്നു. കശ്മീരില്‍ ഹിതപരിശോധന ആവശ്യപ്പെട്ടിരുന്ന വിഘടനവാദികള്‍ ഇപ്പോള്‍ അതെക്കുറിച്ചു മിണ്ടാതായിരിക്കുന്നു. കശ്മീര്‍ ഒരിക്കലും ഭാരതത്തില്‍നിന്നു വിട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പോകില്ലെന്നും പാക്കിസ്ഥാനോടു ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുന്‍ മുഖ്യമന്ത്രി ഫാറുഖ് അബ്ദുള്ള അസന്ദിഗ്ദ്ധമായി സ്വയം പ്രഖ്യാപിക്കുന്നു. നിസ്സാര കാര്യങ്ങള്‍ക്കും സംസ്ഥാനത്ത് കലാപങ്ങള്‍ ഉണ്ടാക്കി സുരക്ഷാ സേനയ്ക്കെതിരേ ആക്രമണങ്ങള്‍ നടത്തിയിരുന്ന പാക്കനുകൂല സംഘടനകള്‍ ഭാരത വിരുദ്ധ പ്രവര്‍ത്തനം കുറച്ചിരിക്കുന്നു. ഏറ്റവുമൊടുവില്‍ നല്ല സൂചനയെന്നുതന്നെ പറയാവുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നു-ഭീകര പ്രസ്ഥാനങ്ങള്‍ കശ്മീരില്‍ തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നു.
സപ്തംബര്‍ മാസത്തിന്റെ പകുതിയില്‍ കശ്മീരില്‍നിന്നു പുറത്തുവന്ന സംഭവങ്ങള്‍ അതാണു വിവരിയ്ക്കുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന പാകിസ്ഥാന് അനുകൂല ഭീകര സംഘടനയില്‍ പിളര്‍പ്പുണ്ടായി, അതില്‍നിന്നു രൂപപ്പെട്ട ലഷ്കര്‍ ഇ ഇസ്ലാം എന്ന സംഘടന ഉണ്ടാക്കിയ അബ്ദുള്‍ അയൂം നജറിന്റെ ഭീകര പോരാളികളും ഹിസ്ബുള്‍ ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. ഇരുപക്ഷത്തുനിന്നുമായി ഇതിനകം നാലുപേര്‍ കൊല്ലപ്പെട്ടു. വിഘടനവാദികളും ഭീകര സംഘടനകളും തമ്മിലുണ്ടായിരുന്ന രഹസ്യ ധാരണകള്‍ പൊളിയുന്നു, പാക്കിസ്ഥാനുമായി നേരിട്ടുണ്ടായിരുന്ന പല രഹസല്പ-പരസ്യ ബന്ധങ്ങളും ഇടപാടു ചാനലുകളും ഒന്നൊന്നായി വിച്ഛേദിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, കശ്മീരിലെ ഭീകര-തീവ്രവാദ-വിഘടനവാദ സംഘടനകള്‍ തമ്മിലുള്ള ഏകോപനവും സഹകരണവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
ഒടുവിലത്തെ സംഭവം- പരസ്പരമുള്ള നിറയൊഴിക്കല്‍ തികച്ചും മാറ്റത്തിന്റെ വമ്പന്‍ തുടക്കമാണ്. ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ‘നീരീക്ഷണം’ ഇങ്ങനെ അഭിപ്രായപ്പെട്ടു: ”കൂട്ടു ചേരലിന്റെ കശ്മീര്‍ പരീക്ഷണത്തില്‍, കുങ്കുമപ്പൂക്കളില്‍ വീണ രക്തക്കറകള്‍ തുടച്ചു മാറ്റുന്നതിനുള്ള തുടക്കമാണ് കഴിഞ്ഞ ദിവസം, 2015 മാര്‍ച്ച് ഒന്നിന് ജമ്മു കശ്മീരില്‍ തുടങ്ങിവെച്ചത്; ഒപ്പം തീര്‍ത്ഥാടന വഴിയില്‍ കണ്ണീര് തുള്ളികള്‍ വീണുടഞ്ഞ നനവു തുടയ്ക്കാനും.
ജമ്മു കശ്മീരില്‍ ബിജെപിയും പിഡിപിയും ചേര്‍ന്നുള്ള സഖ്യസര്‍ക്കാര്‍ അധികാരമേറ്റത്,68 വയസിലെത്തിയ ഭാരത ജനാധിപത്യ ചരിത്രത്തിലെ ഉജ്ജ്വല അദ്ധ്യായംതന്നെയാണ്. രാഷ്ട്രീയവും മതവും സാമൂഹ്യാവസ്ഥകളും ഭേദം മറക്കുന്നുവെന്ന ശുഭസൂചനയാണത്. പരീക്ഷണങ്ങളാണെല്ലാം, വിജയവും പരാജയവും കാലത്തിന്റെ വിധിപോലെയിരിക്കും. പക്ഷേ, പുതുപരീക്ഷണങ്ങളുടെ തുടക്കവും പ്രയോഗവുമാണ് ഫലത്തേക്കാള്‍ പ്രധാനം.” ആറുമാസത്തെ പ്രയോഗം ശരിക്കും ഫലം കണ്ടുതുടങ്ങിയിരിക്കുന്നു.
ഈ വമ്പിച്ച വിപ്ലത്തിന് കാരണമായത് പ്രാദേശികമായി വേരോട്ടമുള്ള ഒരു കശ്മീര്‍ പ്രസ്ഥാനവും ദേശീയതയില്‍ കലര്‍പ്പില്ലാത്ത, മറ്റെന്തിനും മേലേ രാഷ്ട്രം എന്ന കാഴ്ചപ്പാടുള്ള ഒരു പാര്‍ട്ടിയും തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനം കൊണ്ടാണ്. ശക്തമായ കേന്ദ്രവും സ്വാധീനമുള്ള പ്രാദേശിക നേതൃത്വവും- ഈ കോംബിനേഷനാണ് കേരളത്തിന്റെയും ഇന്നത്തെ രാഷ്ട്രീയ ആവശ്യം. അതിന് അവസരമുണ്ടായാലേ ഏറെ പിന്നിലായിപ്പോയ കേരളത്തിന് പുതിയ ഗതിവേഗമുണ്ടാകൂ. അതൊരു പുതിയ പരീക്ഷണമാകും. പുതിയ വികസന ചരിത്രമാകും.
ഇതിനു പക്ഷേ, കേരളത്തില്‍ ഏറെ കഠിനപ്രയത്നം വേണ്ടിവരും. അതാണ് ആകാശവാണി നല്കുന്ന സൂചന. ആകാശവാണിയും ദൂരദര്‍ശനും പോലുള്ള രാഷ്ട്രത്തിന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ പ്രസാര്ഭാരതിയെന്ന പ്രത്യേക കോര്‍പ്പറേഷന്റെ കീഴിലാണെങ്കിലും സര്‍ക്കാരിന്റെ ചട്ടക്കൂടിലൊതുങ്ങുന്നതാണ്; ആകണം. നിയന്ത്രണങ്ങളില്ലാത്ത സര്വതന്ത്രസ്വതന്ത്രാവസ്ഥയൊന്നും ആരും അതിന് അനുവദിച്ചിട്ടില്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്ക്കാറായിരിക്കെ അനുവദിച്ചതും അനുഭവിച്ചുപോന്നതുമായ ദുരധികാരങ്ങളും അനര്‍ഹ അവകാശങ്ങളും ഇന്നും ചിലര്‍ തുടരുകയാണ്. അവര്‍ കേന്ദ്രത്തില്‍ സര്ക്കാരുമാറിയതൊന്നും അറിയാതെയല്ല, അറിഞ്ഞുകൊണ്ടുതന്നെ അഹിതമായത് അധര്മമാണെന്നറിഞ്ഞും ചെയ്യുകയാണ്; ഒരുതരം വെല്ലുവിളി.
2015 സെപ്തംബര്‍ 15 ല്‍ കോഴിക്കോട് ആകാശവാണി നിലയില്ത്തില്നിന്ന് രാവിലെ 6.40 ന് സംപ്രേഷണം ചെയ്ത പ്രാദേശിക വാര്‍ത്ത അതിനുത്തമ ഉദാഹരണം. ശ്രീനാരായണ ഗുരുദേവനെ സിപിഎമ്മുകാര്‍ ഔദ്യോഗികമായിത്തന്നെ അപകീര്ത്തിപ്പെടുത്തിയതിലെ വിവാദത്തെ തുടര്‍ന്ന്, ദല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മറ്റിക്കുശേഷം പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തലേന്ന് നടത്തിയ പത്രസമ്മേളനമായിരുന്നു ആ ബുള്ളറ്റിനിലെ മുഖ്യവാര്‍ത്ത.
ആദ്യത്തെ ഏഴുവാക്യം കാരാട്ടിന്റെ വിശദീകരണം, തുടര്‍ന്ന് രണ്ടെണ്ണം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസംഗം. രണ്ടിലും മുഴച്ചുനിന്നത് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള ഏകപക്ഷീയമായ സിപിഎമ്മിന്റെ ആരോപണവും രാഷ്ട്രീയ ആക്രമണവും. പ്രസാര്ഭാരതിച്ചട്ടങ്ങള് പ്രകാരം അതുപാടില്ല, അഥവാ അത്തരം വാര്‍ത്തകളില്‍ വിമര്ശിക്കപ്പെടുന്നവരുടെവക വിശദീകരണവും വേണം. എന്നാല്‍, അതുണ്ടായില്ലെന്നു മാത്രമല്ല, തലേന്ന് ആര്‍എസ്എസ് സംസ്ഥാന നേതൃയോഗം അതേ വിഷയത്തില്‍ നടത്തിയ ചര്‍ച്ചയും തീരുമാനങ്ങളും, ആര്‍എസ്എസ് സംസ്ഥാന നേതൃയോഗം ഗുരുദേവ വിഷയത്തില്‍ കൈക്കൊണ്ട നയങ്ങളും തീരുമാനങ്ങളും ആര്‍എസ്എസ് സംസ്ഥാന സെക്രട്ടറി പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു.
അതിനെക്കുറിച്ച് ഒരു വരിപോലും കോഴിക്കോട്ടുനിന്നുള്ള ആകാശവാണി വാര്‍ത്തയില്‍ കേട്ടില്ല. അതാണ് രാഷ്ട്രീയം. സുപ്രധാനമായ കേന്ദ്രങ്ങളില്‍, ഇത്രയും ആസൂത്രിതമായി, ആഴത്തില്‍ ബാധിച്ചിരിക്കുന്ന ചില നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ വേരോടെ പിഴുതെറിയണമെങ്കില്‍ പണികുറച്ചുണ്ട്. ആകാശവാണിയെ ‘അസുരവാണി’യെന്ന് വിളിച്ച വികെഎന്‍ എന്ന ജേര്‍ണലിസ്റ്റായിരുന്ന നോവലിസ്റ്റിന്റെ കറുത്തഫലിതം ഇന്നും എത്ര പ്രസക്തമാണെന്ന് നോക്കുക. ഈ അസുരവാണികള് കേള്‍ക്കാതിരിക്കണമെങ്കില്‍ ചില നാവുകള്‍ നിശ്ചലമാക്കുകതന്നെ വേണം. കോഴിക്കോട് സ്റ്റേഷനും കശ്മീര്‍ സ്റ്റേഷനും പ്രസാര്‍ ഭാരതി കോര്പ്പറേഷന് പരിധിയില്തന്നെയാണെന്ന് ചിലരെ ബോധ്യപ്പെുത്തണം.
കശ്മീരിലെ മാറ്റം കേരളത്തിലും സംഭവിക്കുന്നുണ്ട്. കശ്മീരില്‍ ആയുധം കൊണ്ടുനേടുന്നതിനേക്കാള് അധികം കേരളത്തല്‍ ചിലര്‍ അടവുകള്‍കൊണ്ട് നേടിയെടുക്കുന്നുണ്ട്. പ്രത്യേകിച്ച് മുസ്ലിം വിഭാഗം. നേട്ടമുണ്ടാക്കുന്ന കാര്യത്തില്‍ ഇസ്ലാമിക സംഘടനകളുടെ ഇടയില്‍ ഒരു ഭിന്നതയുമില്ല, എന്നല്ല ഒന്നിച്ചുനില്‍ക്കുകയും ചെയ്യും. എന്നാല്‍, ചില കാര്യങ്ങളില്‍ അവര്‍ക്കിടയില്‍ വിഭിന്നതയുണ്ടാകുന്നു. ആ വിയോജിപ്പ് അപകടകരമായ ചില വസ്തുതകള്‍ തുറന്നുകാട്ടപ്പെടാന്‍ സഹായകവുമാകുന്നു. ആഗോള പ്രശ്നമായ ഭീകരതയോടുള്ള സമീപനം നോക്കുക. ഇസ്ലാമിക രാജ്യം ഉണ്ടാക്കാന്‍ കൊല്ലും കൊലയും കൊള്ളയും കൊള്ളിവെയ്പ്പും തത്വ-പ്രയോഗങ്ങളാക്കിയ, ഇസ്ലാമിക രാജ്യം ഉണ്ടാക്കാന്‍ പുറപ്പെട്ടിരിക്കുന്ന, അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസിനെ കേരളത്തിലെ ജമാഅത്തെ ഇസ്ലാമി എതിര്‍ക്കുന്നു. സപ്തംബര്‍ 23 ന് അവര്‍ ഐഎസിനെതിരെ സിറിയന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നു.
ഐഎസുകാര്‍ തലയറുത്ത കൊല്ലുന്നതിനേക്കാള്‍ ഭീകരമായി, എന്‍ഡിഎഫ്, ഐഎസ്എസ്, സോളിഡാരിറ്റി, സിമി, പിഡിപി തുടങ്ങിയ സംഘടനകളും മുസ്ലിംലീഗുകാര്‍ പോലും നടത്തിയതും നടത്തുന്നതുമായ കൊലപാതകങ്ങളെ അപലപിക്കാന്‍പോലും ഇതുവരെ തയ്യാറാക്കാത്ത ഇക്കൂട്ടര്‍ക്ക് മനംമാറ്റമുണ്ടാകുന്നത് നല്ലതാണ്. പക്ഷേ അവരോട് യോജിക്കാന്‍, ഐക്യദാര്‍ഢ്യത്തിന് ഐക്യം പ്രഖ്യാപിക്കാന്‍ മറ്റ് ഇസ്ലാമിക സംഘടനകള്‍ തുനിഞ്ഞില്ല എന്നത് ഉത്കണ്ഠാജനകമാണ്. എന്നാല്‍, ഇക്കാര്യത്തിലാണെങ്കിലും അവര്‍ക്കിടയില്‍ ഒരുമയില്ലെന്നത് മറ്റൊരര്‍ത്ഥത്തില്‍ നല്ല കാര്യവുമാണ്. ഓരോ സംഘടനകളും സമൂഹമദ്ധ്യത്തില്‍ സ്വന്തം നിലപാടുകളിലൂടെ തുറന്നുകാട്ടപ്പെടുകയാണല്ലൊ. ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ നാഷണല്മുസ്ലിംലീഗ് ഭീകരവിരുദ്ധദിനം ആചരിക്കുന്നുവത്രേ. അവര്‍ക്കുപക്ഷേ ശത്രു ഐഎസ് അല്ല, സംഘപരിവാറാണ്. ഇസ്ലാമിക രാജ്യം എതിരാളികളുടെ തലയറുത്തായാലും നടപ്പാക്കുന്നതിനോട് മുസ്ലിം ലീഗിന് വിയോജിപ്പില്ലെന്നോ, ഇക്കാര്യത്തിലായാലും ജമാഅത്തെ ഇസ്ലാമിയോട് യോജിക്കാനാവില്ലെന്നോ എന്താണിതിന്റെ സന്ദേശമെന്ന് ലീഗ് നേതാക്കള്‍ കൂടുതല്‍ വ്യക്തമാക്കേണ്ടതുണ്ട്. എന്തുതന്നെയായാലും ചില നല്ല സൂചനകള്‍ അതിലുണ്ട്. കശ്മീരില്‍ ആയുധംകൊണ്ട് പരസ്പരം പോരടിക്കുന്നതിനു സമാനമായി ആശയംകൊണ്ട് യുദ്ധം നടത്തിയാല്‍ കാര്യങ്ങള്‍ വ്യക്തമാകാന്‍ അത് ജനങ്ങളെ സഹായിക്കുമല്ലൊ. ഇവരുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീഴാന്‍ സഹായകമാകുമല്ലോ.
** ** ** **
പിന്കുറിപ്പ്: പണമുണ്ടാക്കുന്നത് നിര്‍ത്തി ജനസേവനത്തിനു തയ്യാറാകണമെന്ന് യുപിയിലെ സ്വന്തം പാര്‍ട്ടി നേതാക്കളോട് മുലായം സിങ്. കഴിഞ്ഞ ദിവസം കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന് 40 മൂര്‍ഖന്‍ പാമ്പിനെ യുപിയിലെ ഒരു കര്ഷകന് സമ്മാനിച്ചത് വാര്‍ത്തയായിരിന്നു. അതായിരിക്കും മുലായത്തിന്റെ തിരിച്ചറിവിനു കാരണം. അങ്ങനെയെങ്കില്‍, കേരളത്തിലെ കൈക്കൂലിക്കാരെ നേരിടാന്‍ മൂര്‍ഖന്‍ പാമ്പു മതിയാകുമോ. മൂര്‍ഖന്‍ പാമ്പുകള്‍ ജാഗ്രതൈ
പ്രതികരിക്കാൻ ഇവിടെ എഴുതുക: