ന്യൂദല്‍ഹി: രാജ്യവ്യാപകമായി ആറുലക്ഷം എഞ്ചിനീയറിങ് സീറ്റുകള്‍ ഇല്ലാതാകും. പഠന നിലവാരത്തകര്‍ച്ചയെ തുടര്‍ന്ന് ഘട്ടം ഘട്ടമായി ഇത്രയും സീറ്റുകള്‍ കുറയ്ക്കാന്‍ ആള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എഐസിടിഇ) ആലോചിക്കുന്നു.
രാജ്യത്തെ 3470 എന്‍ജിനീയറിങ് കോളേജുകളിലായി നിലവില്‍ 16.7 ലക്ഷം സീറ്റുകളാണുള്ളത്. ഇത് പത്തു മുതല്‍ പതിനൊന്നു ലക്ഷം വരെയായി കുറയ്ക്കാനാണ് ആലോചനയെന്ന് എഐസിടിഇ ചെയര്മാന് അനില്‍ സഹസ്രബുദ്ധെ പറഞ്ഞു. ചില എന്‍ജി. കോളേജുകള്‍ പൂട്ടും, ചിലവയില്‍ കുട്ടികളുടെ എണ്ണം കുറയ്ക്കും. ഗുണനിലവാരം ഉറപ്പിക്കാനും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ ഇല്ലാതാക്കാനും ഇത് അത്യാവശ്യമാണ്. അദ്ദേഹം പറഞ്ഞു.
എന്‍ജിനീയറിങ് ഡിപ്പാര്‍ട്ടുമെന്റോ കോഴ്സുകളോ നിറുത്താന്‍ അനുമതി തേടി 1422 അപേക്ഷകളാണ് എഐസിടിഇക്ക് ലഭിച്ചിട്ടുള്ളത്. ഈ വര്‍ഷം മാത്രം 556 എന്‍ജിനീയറിങ് കോഴ്സുകളാണ് നിറുത്തിയത്.
പുറത്തിറങ്ങുന്ന എന്‍ജിനീയറിങ് ബിരുദധാരികളില്‍ വെറും 17.5 ശതമാനത്തിനേ തൊഴിലിന് യോഗ്യതയുള്ളൂവെന്ന് 2011ല്‍ നാസ്കോം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ എന്‍ജിനീയറിങ് കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരില്‍ പന്ത്രണ്ടു മുതല്‍ 42 ശതമാനം പേര്‍ക്കേ തൊഴില്‍ ചെയ്യാനുള്ള അറിവുള്ളൂയെന്നാണ് ആസ്പയറിങ് മൈന്‍ഡ്സ് എന്ന സ്ഥാപനം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്. നല്ലൊരു പങ്കിനും നിലവാരമില്ല.
കൂണുകള്‍ പോലെ എന്‍ജിനീയറിങ് കോളേജുകള്‍ തുറന്നതാണ് ഇതിനു കാരണം. പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാതൊരു നൈപുണ്യവുമില്ല. അതിനാല്‍ പ്രമുഖ സ്ഥാപനങ്ങള്‍ ഐഐടി, എന്‍ഐടി, ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി എന്നിവപോലുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരെ മാത്രമേ ജോലിക്ക് എടുക്കാറുള്ളൂ.
കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ മിക്കവയ്ക്കും ഒരു നിലവാരവുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തവയും ധാരാളം. പല സ്വാശ്രയ കോളേജുകളിലും പകുതിയിലേറെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഈ കോളേജുകളിലായി മൊത്തം 25,760 സീറ്റുകളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: