പെണ് മലയാളം’എന്ന പേര് അന്വര്‍ത്ഥമാക്കി,സ്ത്രീകള്‍ ശാക്തീകരിക്കപ്പെട്ടവരാണെന്നും പുരുഷ കേന്ദ്രീകൃതമായ ട്രേഡ് യൂണിയന് സഹായമില്ലാതെ ലക്ഷ്യംനേടുമെന്നും പ്രഖ്യാപിച്ച് മൂന്നാറില്‍ സമരത്തിനിറങ്ങിയ, വിദ്യാഭ്യാസമോ പരിഷ്കാരമോ ഇല്ലാത്ത 4600 സ്ത്രീ തൊഴിലാളികള്‍ കേരള സ്ത്രീകള്‍ക്ക് മാതൃകയും അഭിമാനവുമായി മാറിയിരിക്കുന്നു. അവര്‍ ഭാഗികമായെങ്കിലും തങ്ങളുടെ ലക്ഷ്യം-500 രൂപ പ്രതിദിന ശമ്പളം- നേടിയെടുത്തു എന്നതും അഭിമാനകരം തന്നെ.
ഈ ചരിത്രപരമായ സമരത്തിലെ മറ്റൊരു സുപ്രധാനമായ വസ്തുത ഇത് വഞ്ചന കൈമുതലാക്കിയ ട്രേഡ് യൂണിയനുകള്‍ക്ക് ഒരു പാഠമായി എന്നതാണ്. ചെരുപ്പും വടിയും കല്ലുകളുമായി ചില വഞ്ചകരായ ട്രേഡ് യൂണിയന് നേതാക്കളെ സ്ത്രീ തൊഴിലാളികള്‍ വിരട്ടിയോടിച്ചു. മുന്‍മന്ത്രി ശ്രീമതിയെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കളെയും അവര്‍ നിരാകരിച്ചു. ആഡംബര കാറുകളില്‍ സഞ്ചരിച്ച്, നക്ഷത്ര ഹോട്ടലുകളില്‍ അന്തിയുറങ്ങി മുതലാളി സേവകരായ ട്രേഡ് യൂണിയന് ദല്ലാളുകളുടെ മുഖംമൂടിയാണ് മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ വലിച്ചുകീറിയത്.
ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച, കാറ്റും വെളിച്ചവും കടക്കാത്ത വൃത്തിഹീനമായ കുടുസ്സുലയങ്ങളില് ദശകങ്ങളായി കഴിയുന്ന സ്ത്രീ തൊഴിലാളികള്‍, സ്വന്തം മക്കള്‍ക്കുവേണ്ടി ട്രേഡ് യൂണിയന് നേതാക്കള്‍ നേടിയെടുത്ത ഉന്നത ഉദ്യോഗങ്ങളുടേയും അവര്‍ നടത്തിയ അഴിമതികളുടേയും വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ ഒതുക്കിക്കളയുമെന്നും യാതൊരു നടപടിയും ഉണ്ടാകുകയില്ലെന്നും വ്യക്തമാണ്. ട്രേഡ് യൂണിയന് നേതാക്കള്‍ തങ്ങളുടെ കീഴിലെന്ന് സങ്കല്പ്പിക്കപ്പെടുന്നവരുടെ ദുരിതമയമായ ജീവിതങ്ങളെപ്പറ്റി അജ്ഞരാണ്. സാമൂഹ്യനീതിയും ന്യായമായ വേതനവുമൊക്കെ വേണമെന്ന് വാചാലരാകുന്നവര്‍ മുതലാളിയുടെ കാല്‍ക്കീഴിലാണെന്ന സത്യം മൂന്നാറിലെ വനിതാ തൊഴിലാളികള്‍ ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുന്നു.
ഇപ്പോള്‍ മറ്റ് തൊഴിലാളി മേഖലകളിലും മൂന്നാര്‍ മോഡല്‍ സമരം കൊടിനാട്ടിയിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരത്തിന്റെ പ്രതിഫലനമാണ് മൂന്നാറിലെ കെസിഎപി കമ്പനിയിലെ തൊഴിലാളി സമരം. എഐടിയുസി, ഐഎന്‍ടിയുസി, സിഐടിയു എന്നീ മൂന്ന് ട്രേഡ് യൂണിയനുകളില്‍ അംഗത്വമുള്ളവരാണ് സമരത്തിനിറങ്ങിയിരിക്കുന്നത്.ബോണസായി 8000-9000 രൂപയാണ് തൊഴിലാളികളുടെ ആകെ മിച്ചം. സ്ത്രീ തൊഴിലാളികള്‍ പണിയെടുത്ത് കുടുംബം പുലര്‍ത്തുകയും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും വേണം. കമ്പനി ബോണസ് വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയാണ് സ്ത്രീകളെ പരിഭ്രാന്തരാക്കിയത്. പുരുഷന്മാരെ പല പ്രലോഭനങ്ങളിലും അകപ്പെടുത്തി യൂണിയന് നേതാക്കള്‍ സ്വാധീനിച്ചിരുന്നു. ഇത്തരം നേതാക്കളെയും പുരുഷന്മാരെയും മൂന്നാറിലെ സ്ത്രീകള്‍ സമരത്തില്‍നിന്ന് അകറ്റിനിര്‍ത്തി.
ഒന്പതുദിവസം നീണ്ട സമരത്തിനൊടുവില്‍ മൂന്നാറിലെ സ്ത്രീകള്‍ വിജയം നേടി. ”ഞങ്ങള്‍ക്ക് ട്രേഡ് യൂണിയനുകള്‍ വേണം. പക്ഷേ അതിന്റെ നേതാക്കളെ ഞങ്ങള്‍ തീരുമാനിക്കും. ഞങ്ങളുടെ ശക്തി 10,000 പെണ്ണുങ്ങളുടെതാണ്” എന്നവര്‍ ഉറക്കെ പ്രഖ്യാപിച്ചു. സമരങ്ങളില്‍ ബാഹ്യയിടപെടല്‍ ഉണ്ടെന്ന ട്രേഡ് യൂണിയന് നേതാക്കളുടെ വാദം പുച്ഛിച്ചുതള്ളപ്പെട്ടു. കേരളത്തില്‍ സ്ത്രീകള്‍ ഭൂരിപക്ഷമാണെങ്കിലും പുരുഷന്മാരാണ് നേതൃസ്ഥാനത്ത്. രാഷ്ട്രീയത്തിലും ഇത് പ്രകടമാണല്ലോ. മൂന്നാറില്‍ പക്ഷേ പുരുഷന്മാരെ സമരത്തില്‍ ഉള്‍പ്പെടുത്തിയതേയില്ല. ട്രേഡ് യൂണിയന് നേതാക്കള്‍ ഇവരെ ‘ക്യാപ്റ്റീവ് വോട്ട് ബാങ്ക്’ ആയി മാത്രം കാണുന്നവരാണ്.
മൂന്നാര്‍ മോഡല്‍ സമരം ഒരു വന്‍വിജയമായി, മറ്റുസംസ്ഥാനങ്ങള്‍ക്കും മാതൃകയാവുകയാണ്. സാക്ഷരതയോ വിദ്യാഭ്യാസമോ ഇല്ലാത്ത തൊഴിലാളികളാണ് ചങ്കുറപ്പോടെ ഇത്രയും ദിവസം മുതലാളിയുടെ മുന്നില്‍ മുട്ടുമടക്കാതെ സമരംചെയ്ത് വിജയം കൊയ്തത്. ഇത് കേരളത്തിലെ ഇടതുപക്ഷത്തിനും അവരുടെ ട്രേഡ് യൂണിയനുകള്‍ക്കും കനത്ത തിരിച്ചടിതന്നെയാണ്. അവര്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.
മൂന്നാറിലെ സമരം സ്ത്രീതൊഴിലാളി ചരിത്രത്തിലെ ഒരു പുതിയ അധ്യായം മാത്രമല്ല, സ്ത്രീ ശക്തിയുടെ വിജയം കൂടിയാണ്. മൂന്നാര്‍ തൊഴിലാളികള്‍ നല്കുന്ന സന്ദേശം വ്യക്തമാണ്. കേരളത്തില്‍ നിരന്തരം ലൈംഗിക ആക്രമണത്തിന് വിധേയരാകുന്ന സ്ത്രീകളും ശക്തമായി പ്രതികരിക്കാന്‍ തന്റേടം കാണിക്കണം. അക്രമിയുടെ മുഖത്തടിയ്ക്കാനുള്ള കരുത്ത് അവര്‍ ആര്‍ജിക്കേണ്ടതുണ്ട്.
ചില ട്രേഡ് യൂണിയനുകള്‍ക്ക് ഇപ്പോള്‍ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് അവരുടെ ഭാവിയ്ക്കും ഒരു ആപത്സൂചന കൂടിയാണ്. കാരണം മൂന്നാര്‍ സമരം മൂന്നാറില്‍ ഒതുങ്ങുന്നില്ല. ആ സമരം ഒരു സമരം മാത്രമല്ല, ഒരു സന്ദേശം കൂടിയാണ്. ആ സന്ദേശം ഉള്‍ക്കൊണ്ട് ഇപ്പോള്‍ സൂര്യനെല്ലിയിലും മലബാര്‍ മേഖലയിലും സ്ത്രീകള്‍ സമരമുഖത്തിറങ്ങാന്‍ മുന്നോട്ട് വന്നിരിക്കുന്നു.
കൊളുന്തുനുള്ളി ജീവിക്കുന്ന മൂന്ന് സാധാരണ വീട്ടമ്മമാരാണ് ചരിത്രം തിരുത്തിയ മൂന്നാറിലെ സ്ത്രീതൊഴിലാളിസമരത്തിന് നേതൃത്വം നല്‍കിയത്. പത്താംക്ലാസുകാരിയായ ഗോമതി അഗസ്റ്റിന്, ഒന്‍പതാംക്ലാസുവരെ പഠിച്ച ഇന്ദ്രാണി മണികണ്ഠന്, എട്ടാംക്ലാസുകാരിയായ ലിസി സണ്ണി.
പ്രബുദ്ധതയെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സമാധാനപരമായി സമരം നയിച്ച് വിജയിച്ച ഈ വനിതാ കൂട്ടായ്മക്ക് നമോവാകം.
ആസൂത്രണമില്ലാതെ, വികാരവും വിവേകവും മാത്രം നയിച്ച സമരമായിരുന്നു ഇത്. മൂന്നാറിലെ വനിതകള്‍ ഇതിനിടയില്‍ ട്രേഡ് യൂണിയന് നേതാക്കളുടെ സ്വത്തുവിവരം ശേഖരിച്ച് തമിഴില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതാണ് സമരത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടെന്ന ആരോപണം ഉയര്‍ത്തിയത്. അപ്പോഴും സ്ത്രീസഹജമായ തന്റേടവും ഇവര്‍ പ്രകടിപ്പിക്കുന്നു. ട്രേഡ് യൂണിയനുകള്‍ തൊഴിലാളികളുടെ രക്ഷകരാണെന്ന പരമ്പരാഗത ധാരണയും ഈ വനിതാ തൊഴിലാളികള്‍ തിരുത്തിയിരിക്കുന്നു.
സ്ത്രീകള്‍ ഈ സമരത്തില്‍ക്കൂടി അവരുടെ നേതൃപാടവം സംശയാതീതമായി തെളിയിച്ചിരിക്കുന്നു. ദശാബ്ദങ്ങളായി അടിമകളെപ്പോലെ പണിയെടുക്കുന്ന,നിത്യദാരിദ്ര്യത്തില്‍ കഴിയുന്ന ഈ തൊഴിലാളികളുടെ വര്‍ധിച്ചുവന്ന അസംതൃപ്തിപോലും തിരിച്ചറിയാന്‍ യൂണിയന് നേതാക്കള്‍ക്കായില്ല. വളരെ ദൂരംനടന്ന് വെള്ളംശേഖരിച്ച് തലയില്‍ ചുമന്ന് വീട്ടിലെത്തിക്കുന്നതും അടുപ്പില്‍ തീ പുകയാന്‍ വിറക് ശേഖരിക്കുന്നതും ആഹാരത്തിന് വകതേടുന്നതുമായ സ്ത്രീകളാണ് ഇവരെന്നോര്‍ക്കണം. ദീര്‍ഘകാലത്തെ സഹനം ഇവരുടെ ക്ഷമയുടെ നെല്ലിപ്പലകപോലും തകര്‍ത്തുകാണണം.
ഒക്ടോബര്‍ 15 അന്താരാഷ്ട്രാ ഗ്രാമീണ വനിതാ ദിനമാണ്. ഭാരതത്തില്‍ തൊഴിലാളികളുടെ ദുരവസ്ഥ ഒരു തുടര്‍ക്കഥയാണ്. 1995 മുതല്‍ ഭാരതത്തില്‍ 3,00,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. സഹനശക്തി നഷ്ടപ്പെട്ട മൂന്നാര്‍ തൊഴിലാളികള്‍ സമരത്തിനിറങ്ങിയത് കേരളത്തിലെ സമാന സ്ഥിതിയില്‍ കഴിയുന്ന സൂര്യനെല്ലിയിലെയും വയനാട്ടിലെയും സ്ത്രീതൊഴിലാളികള്‍ക്കും സമരരംഗത്തിറങ്ങന് പ്രചോദനം നല്‍കുന്നുണ്ട്.
സ്ത്രീകള്‍ സംഘടിച്ചാല്‍ പലതും സാധ്യമാകുമെന്ന് കുടുംബശ്രീ പ്രസ്ഥാനം കേരളത്തില്‍ തെളിയിച്ചിട്ടുണ്ട്. പുറമ്പോക്കില്‍ സംഘകൃഷി നടത്തി ലാഭംകൊയ്ത ചരിത്രം അവര്‍ക്കുണ്ട്. കുടുംബശ്രീയില്‍ 200,000 സ്ത്രീകളുണ്ട്. അവര്‍ക്ക് 47,000 കൂട്ടായ്മകളുണ്ട്. പക്ഷെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തിന്റെ പതാകാവാഹകരായി ജാഥയില്‍ മാര്‍ച്ച് ചെയ്യുന്നവരായി മാറിയപ്പോള്‍ കോണ്‍ഗ്രസ് സമാന്തരമായി ‘ജനശ്രീ’ രൂപീകരിച്ചു.
അതുകൊണ്ട് രാഷ്ട്രീയവല്‍കൃത ട്രേഡ് യൂണിയനുകളും രാഷ്ട്രീയ നേതാക്കളും ഹൈജാക്ക് ചെയ്ത് അവരുടെ അണികളാവാതിരിക്കാന് മൂന്നാറിലെ സമരവനിതകള്‍ ശ്രദ്ധിക്കണം. മൂന്നാര്‍ വനിതകള്‍ സമരത്തിനിറങ്ങിയത് കൂടുതല്‍ ശമ്പളവും ബോണസും ആവശ്യപ്പെട്ടാണ്.ട്രേഡ് യൂണിയനുകളുടെ പിന്തുണയും ഭര്ത്താക്കന്മാരുടെ സഹായവുമില്ലാതെ ദിവസക്കൂലി ആവശ്യം നേടിയെടുത്തും ബോണസു കാര്യം ചര്‍ച്ച ചെയ്യാമെന്ന വാഗ്ദാനം സ്വീകരിച്ചുമാണ് അവര്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിയത്. എന്നാല്‍ അധികൃതര്‍ വാഗ്ദാനങ്ങളില്‍നിന്ന് പിന്മാറിയതോടെ മൂന്നാറിലെ സ്ത്രീകള്‍ പിന്നെയും സമരപാതയിലാണ്.
മൂന്നാറിലെ വനിതകള്‍ക്ക് രാഷ്ട്രീയമില്ല, സ്വന്തം അതിജീവനം മാത്രമാണ് പ്രശ്നം. ഈ സന്ദേശം ഭാരതത്തിലെ മറ്റ് സ്ത്രീകള്‍ക്കും മാതൃകയാണ്. സ്ത്രീകളുടെ ആവശ്യത്തിനുവേണ്ടിയുള്ള, വെള്ളം, വെളിച്ചം, ഭക്ഷണം, മരുന്ന് ഇവയ്ക്കുവേണ്ടിയുള്ള കൂട്ടായ്മയ്ക്ക് രാഷ്ട്രീയം കലര്‍ത്താതെ ലക്ഷ്യബോധത്തോടെ മുന്നേറാന്‍ കഴിയുമെന്നതാണ് അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: