തിരുവനന്തപുരം: ഒടുവില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ കുമ്പസാരം. കുറ്റക്കാരായി കണ്ടെത്തിയത് വിരമിച്ച പരീക്ഷാ സെക്രട്ടറിയെയും ഡെപ്യൂട്ടേഷനില്‍ നിയമിച്ച സിസ്റ്റം മാനേജരെയും താല്‍ക്കാലിക ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും. ഇവര്‍ക്കെതിരെ ഒരാഴ്ചയ്ക്കകം നടപടിയുണ്ടാകും. എന്നാല്‍ എന്ത് നടപടിയെന്ന കാര്യത്തില്‍ മന്ത്രിക്കും വകുപ്പിനും യാതൊരു വ്യക്തതയുമില്ല.
പൊതുവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്.സെന്തിലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മറ്റിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. തെറ്റായ സ്കോര്‍ ഷീറ്റ് ഫോര്‍മാറ്റ് ഉപയോഗിച്ചത് കാരണം ചില സെന്ററുകളില്‍ നടത്തിയ ഡാറ്റാ എന്‍ട്രിയില്‍ തെറ്റുകള്‍ കടന്നുകൂടി. പരീക്ഷാ സെന്ററുകളില്‍ നിന്നും തെറ്റായി ഡാറ്റാ എന്‍ട്രി നടത്തിയ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരും അത് പരിശോധിക്കാതിരുന്ന പരീക്ഷാഭവനിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരും സ്കോര്‍ സൂപ്പര്‍വൈസര്‍മാരും മറ്റുദ്യോഗസ്ഥരും വീഴ്ചയ്ക്ക് കാരണക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷയ്ക്ക് ഹാജരാകാതിരുന്നവരുടെ വിവരം അപ്ഡേറ്റ് ചെയ്യുന്നതില്‍ പിഴവ് വന്നു.
പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടുമാരും ഇക്കാര്യം പരിശോധിക്കാതിരുന്നത് സിസ്റ്റം മാനേജരും ഇതിന് ഉത്തരവാദികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സബ്ജക്റ്റിവിറ്റി കറക്ഷന് മാര്‍ക്ക് അനുവദിക്കാന്‍ ഡിപിഐ തലത്തില്‍ എടുത്ത തീരുമാനം എന്‍ഐസിയെ അറിയിക്കുന്നതില്‍ പരീക്ഷാ സെക്രട്ടറിയായിരുന്ന എന്‍.സുകുമാരന്‍ വീഴ്ചവരുത്തി. പരീക്ഷ നടത്തുന്നതില്‍ സിസ്റ്റം മാനേജര്‍ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാഭ്യാസ യോഗ്യതയും പരിചയവുമുള്ള വ്യക്തിയെ സിസ്റ്റം മാനേജരായും അസിസ്റ്റന്റ് സിസ്റ്റം മാനേജര്‍മാരായും ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കണമെന്നു ശുപാര്‍ശ ചെയ്യുന്നുണ്ട്. ഭാവിയില്‍ ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കി ബയോ മെട്രിക് അറ്റന്‍ഡന്‍സ് സിസ്റ്റം, ബാര്‍കോഡ് ആന്‍സര്‍ സ്ക്രിപ്റ്റ്, ബാര്‍കോഡ് അടിസ്ഥാന ഇന്റേണല്‍ മാര്‍ക്ക്, ഗ്രെയ്സ് മാര്‍ക്ക്, ബാര്‍കോഡ് അടിസ്ഥാന ഒസിആര്‍,ഒഎംആര്‍ എന്നീ സാങ്കേതിക മേഖലയ്ക്ക് പ്രാധാന്യം നല്‍കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
എസ്എസ്എല്‍സി ഫലത്തില്‍ സംഭവിച്ച പാളിച്ചകള്‍ അട്ടിമറിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും തുടര്‍ നടപടി തീരുമാനിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീഴ്ചയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് കണ്ടെത്തി ഉടന്‍ നടപടിയെടുക്കുമെന്ന് ഡിപിഐ എം.എസ്.ജയ പറഞ്ഞു.
പാഠപുസ്തക വിവാദത്തില്‍ അച്ചടി വകുപ്പിന്റെയും ധനവകുപ്പിന്റെയും നടപടികളാണ് പാഠപുസ്തക അച്ചടി വൈകിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി അച്ചടിക്ക് അനുമതി തേടിയുള്ള ഫയലിന് ധനകാര്യവകുപ്പ് അനുമതി നല്‍കിയത് ആറുമാസം കഴിഞ്ഞാണ്.
ബ്ലാക്ക് ആന്റ് വൈറ്റ് പുസ്തകങ്ങളുടെ സ്ഥാനത്ത് കളര്‍ പുസ്തകങ്ങള്‍ അച്ചടിച്ചതും കളര്പ്രിന്റിംഗ് മെഷീന്റെ പ്രതിദിന പ്രിന്റിംഗ് കപ്പാസിറ്റി കുറവും കാലതാമസമുണ്ടാക്കി. കെബിപിഎസ് മേയ് 31ന് മുമ്പ് പുസ്തകങ്ങള്‍ അച്ചടിച്ച് ലഭ്യമാക്കാമെന്ന ഉറപ്പുനല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു. പാഠപുസ്തക വിതരണത്തിന്റെ രണ്ടാംഘട്ടത്തിന്റെ അച്ചടി ഒക്ടോബര്‍ 15 നകം പൂര്‍ത്തിയാക്കും. നവംബര്‍ 1നകം പുസ്തകം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: