കാട്ടാളനും പരോപദ്രവിയുമായിരുന്ന ഒരു മനുഷ്യന് സത്സംഗവും നാമജപവുംകൊണ്ട് ബ്രഹ്മര്‍ഷിപദം പ്രാപിച്ച കഥയാണ് വാല്മീകി രാമനോട് പറഞ്ഞു കേള്‍പ്പിക്കുന്നത്. കാട്ടാളനാകുന്നതിനുമുമ്പ് ഇദ്ദേഹം ആരായിരുന്നു എന്നതിനെക്കുറിച്ച് പല പുരാണങ്ങളിലും പലവിധത്തിലാണ് വിവരിക്കുന്നത്. എല്ലാംകൂടി സംഗ്രഹിച്ച് ഇങ്ങനെപറയാം.
ശാകുലമെന്ന ഗ്രാമത്തില്‍ സ്തംഭന്‍ എന്ന ബ്രാഹ്മണന് നിരവധി പാപകര്‍മ്മങ്ങള്‍ ചെയ്ത് ബ്രാഹ്മണ്യം മറന്നു ജീവിച്ചിരുന്നു. അടുത്ത ജന്മത്തില് ക്രിണു എന്ന ബ്രാഹ്മണന്റെ പുത്രനായിട്ടാണു ജനിച്ചതെങ്കിലും മുജ്ജന്മവാസനയനുസരിച്ച് കാട്ടില്‍തന്നെ ജീവിച്ചു. പേര് രത്നാകരന്. ശൂദ്രസ്ത്രീകളാണ് വളര്‍ത്തിയത്. കൗമാരത്തില്‍ തന്നെ കാട്ടാളന്മാരോടൊപ്പം മദ്യപാനവും ചൂതുകളിയുമൊക്കെ ശീലമാക്കി. ഒരു കാട്ടാളസ്ത്രീയെ തന്നെ കല്യാണം കഴിച്ച് തസ്കരന്മാരുടെ ഗ്രാമത്തില്‍ താമസമാക്കി. മോഷണം പിടിച്ചുപറി എന്നിവ തൊഴിലാളി സ്വീകരിച്ചു. അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തില്‍ വാല്മീകി തന്നെ തന്റെ കഥപറയുന്നതു കേള്‍ക്കാം.
”പൂര്‍വകാലത്ത് ഞാന്‍ കിരാതന്മാരോടൊത്താണ് വസിച്ചിരുന്നത്. ജന്മംകൊണ്ട് ബ്രാഹ്മണനായിരുന്നുവെങ്കിലും പ്രവൃത്തികളെല്ലാം ശുദ്രന്മാരുടേതായിരുന്നു. ഒരു കിരാതസ്ത്രീയില്‍ നിരവധി കുട്ടികളുമുണ്ടായി. കള്ളന്മാരുമായിച്ചേര്‍ന്ന് ഞാനും തനിക്കള്ളനായിമാറി. കാലനെപ്പോലെ വില്ലും അമ്പും ധരിച്ച് എപ്പോഴും വനത്തില്‍ ചുറ്റിനടന്നിരുന്ന ഞാന്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു ജീവിച്ചു. ഒരുനാള്‍ സപ്തര്‍ഷികള്‍ പോകുന്നതുകണ്ടു. അവരെ കൊള്ളയടിക്കാമെന്നു കരുതി ഞാന്‍ ഓടി അടുത്തുചെന്നു.
കൈയിലുള്ളതെല്ലാം തന്നിട്ടുപോകാന്‍ പറഞ്ഞു. അപ്പോള്‍ അവര്‍ എന്തിനാണിങ്ങനെ പാപം ചെയ്യുന്നതെന്നു ചോദിച്ചു. ഭാര്യയേയും കുട്ടികളെയും പോറ്റാനാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നീ ചെയ്യുന്ന പാപത്തിന്റെ ഫലവും അവര്‍കൂടി അനുഭവിക്കുമോയെന്നവര്‍ ചോദിച്ചു. അതെനിക്കറിയില്ലായെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇത് അവരോടുതന്നെ ചോദിച്ചിട്ടുവരാന്‍ അവര്‍ എന്നോണ് ആവശ്യപ്പെട്ടു. അതുവരെ അവിടെ നില്‍ക്കാമെന്ന് എനിക്ക് വാക്കും പറഞ്ഞു.
ഞാനോടി വീട്ടിലെത്തി ഭാര്യയോടും മക്കളോടും ഈ ചോദ്യം ചോദിച്ചപ്പോള്‍ ഭാര്യ മറുപടി പറഞ്ഞത്- ‘താന്താന് നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനനുഭവിച്ചീടുകെന്നേ വരൂ’ എന്നായിരുന്നു. അതോടെ എനിക്കു തീവ്ര വൈരാഗ്യമുണ്ടായി. ആ മുനീശ്വരന്മാരുടെ അടുത്ത് ഓടിച്ചെന്ന് നമസ്കരിച്ചു. അവരുടെ ദര്‍ശനമാത്രയില്‍തന്നെ അന്തഃകരണം ശുദ്ധമായി. നീ ഇവിടെ തന്നെയിരുന്ന് ”മരാ മരാ” യെന്നു ജപിക്കുക. ഞങ്ങള്‍ തിരിച്ചുവരുന്നതുവരെ ഇവിടെനിന്നുമാറാതെ ജപിക്കണം. എന്നുപറഞ്ഞിട്ട് അവര്‍ പോയി. അതനുസരിച്ച് ഞാന്‍ അനങ്ങാതെയിരുന്ന് ജപിച്ചുകൊണ്ടിരുന്നു.
എന്റെ ശരീരത്തില്‍ പുറ്റുവന്നു മൂടിയതും ഞാനറിഞ്ഞില്ല. ആയിരം യുഗം കഴിഞ്ഞപ്പോള്‍ മുനീശ്വരന്മാര് തിരിച്ചുവന്നു. പുറ്റിനുള്ളില്‍നിന്നും എന്നെ പുറത്തെടുത്ത് നിങ്ങളിപ്പോള്‍ മുനിശ്രേഷ്ഠനായിരിക്കുന്നു. മേലില്‍ വാല്മീകിയെന്ന് അറിയപ്പെടും എന്നുപറഞ്ഞ് എന്നെ അനുഗ്രഹിച്ചിട്ട് അവര്‍ പോയി. ഹേ രാമാ, എന്റെ രണ്ടാം ജന്മത്തിനു കാരണം അങ്ങയുടെ നാമത്തിന്റെ മഹിമയാണ്.” വാല്മീകിയുടെ ആതിഥ്യം സ്വീകരിച്ച് ഏതാനും നാള് അവര്‍ അവിടെ താമസിച്ചു.
വാല്മീകി രാമായണം 53-ാം സര്‍ഗത്തില്‍ ശ്രീരാമനും ലക്ഷ്മണനും തമ്മിലൊരു സംവാദം നടക്കുന്നുണ്ട്. അയോദ്ധ്യയിലെ കാര്യങ്ങളെപ്പറ്റിയായിരുന്നു ചര്‍ച്ച. പിതാവിന്റെ ആജ്ഞ അനുസരിക്കുക എന്ന കര്‍ത്തവ്യം പാലിച്ചുവെങ്കിലും വാര്‍ദ്ധക്യത്തില്‍ അശരണരായ മാതാപിതാക്കളെ ശുശ്രൂഷിക്കാന്‍ സാധിച്ചില്ലല്ലോ എന്ന് രാമന് ദുഃഖിക്കുന്നു. ലക്ഷ്മണനോടു മടങ്ങിപ്പോയി കൗസല്യയേയും സുമിത്രയേയും സേവിക്കാന്‍ രാമന് ഉപദേശിക്കുന്നു. എന്നാല്‍ രാമനേയും സീതയേയും സേവിക്കുകയാണ് തന്റെ ജീവിത ധര്‍മ്മമെന്ന് ലക്ഷ്മണന് പ്രഖ്യാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: