സ്വന്തം ലേഖകന്‍
ചങ്ങനാശ്ശേരി: 2008 ല്‍ മാതൃക വൈദ്യുതി ഓഫീസായി ഉയര്‍ത്തിയ വെദ്യുതി സെക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശ്നങ്ങളുടെ നടുവില്‍. 24000 ഉയോക്താക്കളുള്ള ഈ സെക്ഷന്‍ ഓഫീസില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഇത് ഓഫീസിന്റേയും വൈദ്യുതി തകരാറുകള്‍ പരിഹരിക്കുന്നതിനും കാലതാമസവും പ്രയാസങ്ങളും സൃഷ്ടിക്കുന്നു. ഇരുപത്തിയേഴര ചതുരത്ര കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഓഫീസിന്റെ പ്രവര്‍ത്തന പരിധി. വൈദ്യുതി ബില്‍ അടയ്ക്കാനെത്തുന്നവര്‍ ക്യൂവില്‍ നിന്ന് വിഷമിക്കുകയാണ്. ഇപ്പോള്‍ ഒരു കൗണ്ടര്‍ രണ്ടു ഷിഫ്റ്റായി പ്രവര്‍ത്തിക്കുകയാണ്. രാവിലെ 8 മുതല്‍ 1 വരെയും 1 മുതല്‍ വൈകിട്ട് 6 വരെയുമാണ് വൈദ്യുതിബില്‍ അടയ്ക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു കൗണ്ടര്‍ എങ്കിലും ഏര്‍പ്പെടുത്തി ഉപഭോക്താക്കളുടെ വിഷമം പരിഹരിക്കണം. മോഡല്‍ വൈദ്യുതി ഓഫീസില്‍ ആയിരം ഉപഭോക്താക്കള്‍ക്ക് ഒരു കാഷ്യര്‍ എന്ന മാനദണ്ഡപ്രകാരം ഇവിടെ ഉപഭോക്താക്കള്‍ക്ക് രണ്ട് കൗണ്ടര്‍ അവകാശപ്പെട്ടതാണ്. അഞ്ചു കൗണ്ടര്‍ വരെ മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. രണ്ടും മൂന്നും തവണ ഉപഭോക്താവ് ഇവിടെ ബില്ലടയ്ക്കാന്‍ എത്തുന്നുണ്ട്. ക്യൂവിലെ തിരക്കുകാരണം തിരികെ പോകുന്നതിനാലാണിത്. മണിക്കൂറുകള്‍ ക്യൂവില്‍ നിന്നാലെ ബില്ലടയ്ക്കാന്‍ കഴിയുകയുള്ളൂ. രണ്ടരക്കോടിരൂപാ വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ വരവുള്ള ഈ ഓഫീസിലാണ് ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് സേവനം കിട്ടാത്തത്.
നിലവില്‍ അസി.എന്‍ജിനീയറുടെ തസ്തികയില്‍ ആളില്ല. പകരം സബ് എന്‍ജിനീയര്‍ക്ക് ചുമതല നല്‍കിയിരിക്കുകയാണ്. മൂന്ന് സബ് എന്‍ജിനീയര്‍, ആറ് ഓവര്‍സിയര്‍, 12 ലൈന്മാന്മാര്, ആറ് വര്‍ക്കര്‍മാര്‍ എന്നീ ക്രമങ്ങളില്‍ ഉദ്യോഗസ്ഥര്‍ വേണ്ടിയിടത്ത് ഇതിന്റെ പകുതിയേ നിലവിലുള്ളൂ. ഇവരാണ് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്.റെയില്‍, കെഎസ്ടിപി, കേന്ദ്രാവിഷ്കൃത നവീകരണ പദ്ധതികള്‍, പുതിയ ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും മറ്റ് സാങ്കേതിക പ്രവര്‍ത്തിക്കളും കൂടി ഇവര്‍ക്ക് ചെയ്യേണ്ടിവരുന്നു. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ഓവര്‍സിയര്‍മാരെ ചുമതലപ്പെടുത്തി പണികള്‍ നടത്തുകയാണ് പതിവ്.
വിവര സാങ്കേതിക പരിഷ്ക്കരണങ്ങളുടെ ഭാഗമായി ആധുനിക വല്‍ക്കരണ പദ്ധതികളും നിലവിലുള്ളതും ഭാവിയില്‍ നടപ്പിലാക്കേണ്ട പദ്ധതികളും നിലവിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ ചെയ്തു തീര്‍ക്കേണ്ട സാഹചര്യം നിലനില്ക്കുന്നു. ഇതിന് പുറമേയാണ് പൂവം പ്രദേശത്തെ 800 ഓളം ഉപഭോക്താക്കളും 24 പുഞ്ചപ്പാടങ്ങളും ചങ്ങനാശ്ശേരി സെക്ഷനിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതിനുള്ള തീരുമാനങ്ങളും ഉണ്ടായിരിക്കുന്നത്. ചെത്തിപ്പുഴയിലുള്ള 66 കെവി തൃക്കൊടിത്താനത്തെ 110 കെവി സബ് സ്റ്റേഷനില്‍ നിന്നും 5 ഫീഡറുകളാണ് ഈ സെക്ഷന്റെ വൈദ്യുതി വിതരണത്തിനായുള്ളത്. 206 ട്രാന്‍സ്ഫോര്‍മറുകളും 97.5 കിലോമീറ്റര്‍ 11 കെവി , 265 കെഎം എല്‍ടി ലൈനുകളും ഉള്‍പ്പെടെ ബ്രഹത്തായ പ്രസരണ വിതരണ ലൈനുകളാണ് നിലവില്‍ ഈ സെക്ഷനില്‍ കൈകാര്യം ചെയ്യേണ്ടത്. റെയില്‍വേ ഫീഡര്‍ കുമരംകരി, കടപ്പാടം വരെ 11 കെഎം.ദൈര്‍ഘ്യവും ടൗണ്ഫീഡ് കക്കാടുകടവ് കപ്പോനപുരം വരെ 11 കെഎം ദൈര്‍ഘ്യം വരുന്നു. ഈ ഫീഡറില്‍ എവിടെയെങ്കിലും തകരാര്‍ സംഭവിച്ചാല്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി തകരാറുണ്ടാവും. നഗരത്തില്‍ പടിഞ്ഞാറന്വശം കേന്ദ്രീകരിച്ച് ഫീഡറുകള്‍ സ്ഥാപിച്ചാല്‍ വൈദ്യുതി മുടക്കം ഒഴിവാകുന്നതിന് സഹായിക്കും.വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ വിഭജനമാണ് അടിയന്തിരമായി നടപ്പാക്കേണ്ടത്. വൈദ്യുതി സെക്ഷന്‍ ഓഫീസ് രണ്ടായി വിഭജിച്ച് ചങ്ങനാശ്ശേരി വാഴപ്പള്ളി മേഖലയായി തിരിച്ച് പ്രവര്‍ത്തനം സുഗമമാക്കാനുള്ള നടപടികള്‍ ബോര്‍ഡ് സ്വീകിക്കേണ്ടിയിരിക്കുന്നു. ഇതിലൂടെ മാത്രമേ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്ല നിലയില്‍ നല്‍കുന്നതിനും കഴിയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: