ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയിലെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിട്ടും കേസന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും ക്രൈംബ്രാഞ്ചിന് കൈമാറിയതില്‍ ദുരൂഹത.
കഴിഞ്ഞ ആഗസ്റ്റ് 14നാണ് നങ്ങ്യാര്‍കുളങ്ങര മുട്ടം വലിയകുഴി ഭാരതിയില്‍ സുരന്റെ ഭാര്യ ജലജ (51)യെ പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ലോക്കല്‍ പോലീസ് അന്വേഷിച്ചുവന്ന കേസ്സില്‍ ഒരു മാസത്തിലധികമായിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതെന്നാണ് ആഭ്യന്തര മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം വ്യക്തമായ തെളിവുകളോടെ പ്രതി കുടുങ്ങുന്ന ഘട്ടത്തിലായതോടെ അന്വേഷണ ചുമതല മാറ്റിയതാണ് ദുരൂഹതയ്ക്കിടയാക്കിയത്. ജലജയുടെ വീടുമായി അടുത്ത ബന്ധമുള്ള യൂവാവിലേക്കാണ് അന്വേഷണം നീണ്ടത്. ജലജയുടെ മകനുമായി അടുത്ത സൗഹൃദമുള്ള യുവാവ് പ്രദേശത്തെ ഉയര്‍ന്ന സാമ്പത്തിക നിലയുള്ള കുടുംബത്തിലെ അംഗവുമാണ്. മുന്‍പ് കെഎസ്യു പ്രവര്‍ത്തകനുമായിരുന്നു.
അസ്വഭാവികതയുള്ള പെരുമാറ്റങ്ങളും മൊഴികളിലെ പൊരുത്തക്കേടുമാണ് അന്വേഷണം ഈ യുവാവിലേക്ക് തിരിയാന്‍ കാരണം. ഇയാള്‍ക്കെതിരെയുള്ള മുഴുവന്‍ തെളിവുകളും സമാഹരിക്കുന്നതിനിടെയാണ് പൊടുന്നനെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ഒരു ജില്ലാപഞ്ചായത്ത് അംഗത്തിന്റെ ഇടപെടലുകളും യുവാവിന്റെ കുടുംബത്തിന് ഭരണതലത്തിലുള്ള ഉന്നത സ്വാധീനവുമാണ് ആഭ്യന്തര വകുപ്പിന്റെ നീക്കത്തിന് പിന്നിലെന്നാണ് ആക്ഷേപം. കൊലപാതകം നടന്നതിനുശേഷം വീട്ടമ്മയുടെ ബന്ധുക്കളും നാട്ടുകാരുമായി മുന്നൂറിലധികം പേരെ അന്വേഷണ ഉദ്യോഗസ്ഥന്മാര് ചോദ്യം ചെയ്തിരുന്നു.
കൂടാതെ ഡിജിപി, എഡിജിപി തുടങ്ങിയ ഉന്നത പോലീസ് മേധാവികള്‍ ജലജയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ജലജ കൊല്ലപ്പെട്ടതിനുശേഷം പ്രതികള്‍ പിടിക്കപ്പെടാതിരിക്കാന്‍ എല്ലാവിധ തെളിവുകളും നശിപ്പിച്ചിരുന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഒരു തെളിവും കണ്ടെത്താനായില്ല. ജലജ മരിച്ച ദിവസം ഒരു ബൈക്ക് വീട്ടില്‍ കണ്ടെന്നുള്ള പരിസരവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ജലജയുടെ മകന്റെ സുഹൃത്തിലേക്ക് നീണ്ടത്.
എന്നാല്‍ അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥര്‍ ഈ യുവാവിനെ സംരക്ഷിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചതത്രെ. ഇതെത്തുടര്‍ന്ന് അന്വേഷണസംഘാംങ്ങള് പലരും അസംതൃപ്തരായിരുന്നു.
അംബികയുടെ ബന്ധുക്കള്‍ ഇത്തരം ആരോപണ വിധേയരായവരെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ മറവിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബന്ധുക്കളും പ്രദേശവാസികളും ആഭ്യന്തരവകുപ്പിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: