കോഴിക്കോട്: സംസ്ഥാനത്ത് റേഷൻവിതരണം അവതാളത്തിലേക്ക്. നാളെ സംസ്ഥാനവ്യാപകമായി റേഷൻകടകൾ അടച്ച് സൂചന പണിമുടക്ക് നടത്താനും ഒക്ടോബർ ഒന്നുമുതൽ സംസ്ഥാന വ്യാപകമായി ഇന്റന്റ് ബഹിഷ്ക്കരിച്ച് അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടാനുമാണ് റേഷൻ വ്യാപാരികൾ തീരുമാനിച്ചിരിക്കുന്നത്.
റേഷൻ കടകളിൽ വിജിലൻസ് നടത്തുന്ന പരിശോധനയുടെ പേരിലാണ് റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നത്. സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷയുടെ പേരിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന കമ്പ്യൂട്ടർവത്കരണത്തിലെ പിഴവുകൾ മറച്ചു വയ്ക്കുന്നതിനാണ് റേഷൻ വ്യാപാരികളെ കടയിൽ കയറി കാർഡുടമകളുടെ മുന്നിൽ വച്ച് വിജിലൻസ് പീഡിപ്പിക്കുന്നതെന്നാണ് വ്യാപാരികളുടെ ആരോപണം.
മൊത്തവ്യാപാരികൾ തൂക്കത്തിൽ കൃത്രിമം കാണിക്കുന്നത് തടയാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. വിജിലൻസ് പരിശോധനയിൽ പലപ്പോഴും ഒരു ലോഡിൽ മൂന്ന് ക്വിന്റൽ മുതൽ ആറ് കിന്റലിന്റെ വരെ കുറവ് കണ്ടെത്തിയ കേസുകളിൽ പോലും നടപടിയെടുത്തിട്ടില്ല. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ രണ്ട് ലോഡ് റേഷനരി രണ്ട് മാസം മുമ്പ് പിടിച്ചെടുത്തിട്ടും തുടർനടപടി ഉണ്ടായില്ല. ചാല സപ്ലൈകോ ഡിപ്പോയിൽ നിന്ന് റേഷൻ വ്യാപാരികൾക്ക് നൽകുന്ന റേഷൻ സാധനങ്ങളുടെ വിതരണത്തിൽ കൃത്രിമം നടത്തി കടത്തിയ അരിയാണ് ഇതെന്ന് അധികൃതർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
മൊത്തം വ്യാപാരികളെ സഹായിക്കുകയും റീട്ടെയിൽ റേഷൻ വ്യാപാരികളെ പീഡിപ്പിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നുമാണ് സമരത്തിന് നേതൃത്വം കൊടുക്കുന്ന കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആരോപിക്കുന്നത്. എന്നാൽ നാളെ നടക്കുന്ന സമരത്തിൽ നിന്ന് റേഷൻ വ്യാപാരിസംഘം വിട്ടുനിൽക്കുമെന്നറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: