കോലഞ്ചേരി: കഴിഞ്ഞദിവസം കോലഞ്ചേരി പള്ളിയില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. പന്തല്‍ പൊളിച്ചതും പോലീസിനെ ആക്രമിച്ചതും സംബന്ധിച്ചാണ് കേസുകള്‍. പന്തല്‍ പൊളിച്ചത് സംബന്ധിച്ച് യാക്കോബായ സഭയുടെ പരാതി പ്രകാരമാണ് കേസ്. പോലീസിനെ ആക്രമിച്ചതിനും, കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന 200 ഓളം പേര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞദിവസം പന്തല്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷമാണ് കേസിന് ആധാരം. സംഘര്‍ഷക്കാരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഇരുവിഭാഗത്തിനും മര്‍ദ്ദനമേറ്റിരുന്നു. ഓര്‍ത്തഡോക്സ് ചാപ്പലില്‍ കയറി വിശ്വാസികളെ മര്‍ദിച്ച പൊലീസ്, വിശുദ്ധഗ്രന്ഥവും ഉപകരണങ്ങളും നശിപ്പിച്ചതായി ഓര്‍ത്തഡോക്സ് പക്ഷവും പന്തല്‍ പൊളിക്കാന്‍ പോലീസ് ഒത്താശചെയ്യുകയായിരുന്നു എന്ന് യാക്കോബായ പക്ഷവും ആരോപണം ഉന്നയിച്ചു. യാക്കോബായ സഭാ മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ അത്താനാസിയോസ്, പള്ളി സഹവികാരി ഫാ. ബിനു അമ്പാട്ട് എന്നിവരടക്കം ഇരുവിഭാഗങ്ങളിലും പെട്ട 13 വിശ്വാസികള്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.
സഭാതര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി പള്ളിക്കുമുന്നില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് വിശ്വാസിസംഘര്ഷത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
പള്ളിക്കുമുന്നില്‍ പന്തല്‍ നിര്‍മിക്കുന്നതിനെച്ചൊല്ലി ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇവരെ പിരിച്ചുവിടുന്നതിനിടെ പോലീസിന് നേരെ കല്ലേറുണ്ടാവുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പള്ളിക്കുമുന്നില്‍ രണ്ടുവര്‍ഷം മുമ്പ് യാക്കോബായ വിഭാഗം നിര്‍മിച്ച പന്തല്‍ ശനിയാഴ്ച പുലര്‍ച്ചെ നാലോടെ കത്തിനശിച്ചിരുന്നു. ഇത് പുനര്‍നിര്‍മിക്കാന്‍ രാവിലെ എട്ടോടെ യാക്കോബായ വിഭാഗം ശ്രമം ആരംഭിച്ചതോടെ പന്തല്‍ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് വിഭാഗവും രംഗത്തെത്തി. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പുത്തന്‍കുരിശ് എസ്ഐ എ രമേശ് (32), സിപിഒ സൂരജ്കുമാര് (27) എന്നിവര്‍ക്ക് വിശ്വാസികളുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്. കോലഞ്ചേരി പള്ളിക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആര്‍ഡിഒ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കലക്ടറുടെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ മൂവാറ്റുപുഴ ആര്‍ഡിഒ ഇരുവിഭാഗങ്ങളുമായും ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമായില്ല. ആര്‍ഡിഒ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥരും നൂറുകണക്കിന് പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: