കണ്ണൂരില്‍ കേവലം രാഷ്ട്രീയവിശ്വാസത്തിന്റെപേരില് എതിരാളികളെ കൊന്നൊടുക്കാനും പാര്‍ട്ടിവിട്ട നേതാവിനെ ’51 വെട്ടുകള്‍’കൊണ്ട് കൊന്നിട്ടും അരിശംതീരാതെ നടക്കുന്നതും എതിര്കക്ഷിയില്പ്പെട്ടു എന്ന കാരണത്താല്‍ ഒരു മാതൃകാ അദ്ധ്യാപകനെ ക്ലാസ് മുറിയില്‍ ആറാം ക്ലാസിലെ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് കോടാലികൊണ്ട് വെട്ടികൊല്ലാനും അണികള്‍ തയ്യാറാകുന്നത് അടിസ്ഥാനപരമായി അവര്‍ക്ക് അറിവും ചിന്താസ്വാതന്ത്ര്യവും ഇല്ലാത്തതുകൊണ്ടാണ്. അജ്ഞതയില്‍നിന്നും അന്ധകാരത്തില്‍നിന്നും വ്യക്തിയെ മോചിപ്പിക്കാതെ ഒരു സാമൂഹ്യവിപ്ലവവും ശാശ്വതമായിരിക്കില്ല എന്നതുകൊണ്ടാണ് ശ്രീനാരായണഗുരു വിദ്യകൊണ്ട് സ്വതന്ത്രരാകുവിന് എന്ന് പറഞ്ഞത്.
വിദ്യകൊണ്ട് പ്രബുദ്ധത കൈവരിച്ചില്ലെങ്കില്‍ ലഭ്യമാകുന്ന സ്വാതന്ത്ര്യം അനുഭവിക്കാന്‍ ഒരുവന് കഴിയില്ല. എന്നാല്‍ ഈ തിരിച്ചറിവ് ഇഎംഎസിന് ഉണ്ടായിരുന്നെങ്കില്‍ ശ്രീനാരായണഗുരുവിന്റെ മഹത്തായ ഉദ്ബോധനങ്ങളെ തെറ്റായി വ്യാഖ്യാനിക്കില്ലായിരുന്നു. ഉദാഹരണത്തിന് ഗുരുവിന്റെ പ്രസിദ്ധമായ വചനങ്ങളെ ഇഎംഎസ് എഴുതുന്നത് ഇങ്ങനെയാണ് – ”ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുകയും ചെയ്ത ശ്രീനാരായണന്റെ ‘അസമത്വത്തോടും, അവശതകളോടും പോരാടി സ്വതന്ത്രരാവുക’ എന്ന സന്ദേശം ഈഴവര്‍ മുഴുവനംഗീകരിച്ചു.”
(കേരളം, മലയാളികളുടെ മാതൃഭൂമി, പേജ് 249). എത്ര ബുദ്ധിപൂര്‍വ്വമാണ് ഇഎംഎസ് ശ്രീനാരായണഗുരുവിന്റെ ‘വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്’ എന്ന മുദ്രാവാക്യത്തെ രാഷ്ട്രീയലക്ഷ്യം നേടാന്‍ ‘പോരാടി സ്വതന്ത്രരാവുക’ എന്ന് മാറ്റിയത് എന്ന് ഇവിടെ വ്യക്തമാകുന്നു. മാത്രമല്ല ഗുരുവിന്റെ മഹത്തായ സന്ദേശം ‘ഈഴവര്‍ മുഴുവന്‍ അംഗീകരിച്ചു’ എന്ന് പറയുന്നതിലും ക്രൂരമായ വിവേചനം ഉണ്ട്. ‘വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്’ എന്ന സന്ദേശം ഈഴവര്‍ക്ക് മാത്രമാണ് എന്ന് എങ്ങനെ വ്യാഖ്യാനിക്കാന്‍ കഴിയും?ഗുരുവിനെ നിന്ദിക്കാന്‍ വേണ്ടിയാണ് അത് ഈഴവര്‍ക്ക് മാത്രമുള്ള മുദ്രാവാക്യം എന്ന നിലയില്‍ ഇഎംഎസ് കാണുന്നത്.
രണ്ടു അമ്പുകളാണ് ഇഎംഎസ് ശ്രീനാരായണഗുരുവിലേക്ക് എയ്തുവിടുന്നത്.’പലജാതി, പല മതം, പല ദൈവം’ എന്നെഴുതിയ തളിപ്പറമ്പിലെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്ത തെറ്റിനെക്കാള്‍ എത്ര വലുതാണ് വിദ്യകൊണ്ട് സ്വതന്ത്രരാകുവിന് എന്ന് ശ്രീനാരായണ ദര്‍ശനത്തെ ‘പോരാടി സ്വതന്ത്രരാവുക’ എന്ന് മാറ്റി പ്രചരിപ്പിച്ചത്. അതും ഒരു പാര്‍ട്ടിയുടെ താത്വിക ആചാര്യന് നടത്തുമ്പോള്‍ വലിയ തെറ്റായി മാറുന്നു. പ്രബുദ്ധരായ ജനങ്ങള്‍ ഒരിക്കലും ഈ അപരാധം പൊറുക്കില്ല.
‘വിദ്യകൊണ്ട് സ്വതന്ത്രരാകുവിന്’ എന്ന ഗുരുവചനത്തിന് വലിയ അര്‍ത്ഥമുണ്ട്. സമ്പൂര്‍ണ്ണ ജ്ഞാനം കൈവരിക്കുമ്പോഴാണ് സ്വാതന്ത്ര്യം സഫലമാകുന്നത്. അനീതിക്കെതിരായ പോരാട്ടം അനിവാര്യമാണ്. അത് ലക്ഷ്യമല്ല, മാര്‍ഗ്ഗം മാത്രമാണ്. പോരാട്ടം നടത്തി വിജയിച്ചാലും മുന്നോട്ട് പ്രയാണം ചെയ്യണമെങ്കില്‍ അറിവ് വേണം. ജാതിഭേദങ്ങളും ഉച്ചനീചത്വങ്ങളും വിദ്വേഷവും ഒക്കെ ഒരു ജനതയ്ക്ക് ശരിയായ അറിവില്ലാത്തതുകൊണ്ടാണ് പ്രബലമാകുന്നത്. ശ്രീനാരായണഗുരു അതുകൊണ്ടാണ് ആത്മജ്ഞാനത്തിനും ഒപ്പം ഔദ്യോഗിക വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയത്,മാത്രമല്ല സ്ത്രീവിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം കൊടുത്തു.
സാധാരണ വിദ്യാഭ്യാസം ജീവിതമാര്‍ഗ്ഗത്തിന് അനിവാര്യമാണ്. പക്ഷെ ശരിയായ മനുഷ്യനിര്‍മ്മിതി നടക്കുന്നത് അകക്കണ്ണ് തുറക്കുമ്പോഴാണ്. വിദ്യ പ്രബുദ്ധതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കണമെങ്കില്‍ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അത് സ്വാംശീകരിക്കണം. ശ്രീനാരായണഗുരു ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയത് അറിവിനാണ്. ‘അറിവ്’ എന്ന കൃതിയും സ്വാമികള്‍ രചിച്ചു. അനീതിക്കെതിരായ പോരാട്ടം ശരിയായി നടത്തണമെങ്കിലും അത് തിരിച്ചറിയാനുള്ള വിവേകം ആദ്യം ഉണ്ടാവണം. പാര്‍ട്ടിയിലെ ഈഴവ അംഗങ്ങളെ സമരസജ്ജരാക്കാന്‍ വേണ്ടിയാണ് ”അസമത്വത്തിനെതിരെ പോരാടി സ്വതന്ത്രരാവുക” എന്ന് ശ്രീനാരായണഗുരുവിന്റെ പേരില്‍ ഇഎംഎസ് കള്ളംപറഞ്ഞ് സ്ഥാപിക്കുന്നത്.
ശ്രീനാരായണഗുരു ‘പോരാടി സ്വതന്ത്രരാവുക’ എന്ന് പറഞ്ഞതായി സ്ഥാപിച്ചുകൊണ്ട് അതിന്റെ നേട്ടമായി ഇഎംഎസ് എഴുതുന്നത് വിചിത്രമാണ്. ഇതും പാര്‍ട്ടിയിലെ ഈഴവയുവത്വത്തെ തെറ്റിദ്ധരിപ്പിക്കാനാണ് എന്ന് വ്യക്തം. ഇഎംഎസ് എഴുതുന്നു- ”അസമത്വത്തോടും, അവശതകളോടും പോരാടി സ്വതന്ത്രരാവുക എന്ന സന്ദേശം ഈഴവര്‍ മുഴുവന്‍ അംഗീകരിച്ചു. ബുദ്ധമതാനുയായിയായ സി. കൃഷ്ണന്, നിര്മതനായ സഹോദരന് അയ്യപ്പന് മുതലായവര്‍പോലും ശ്രീനാരായണ ധര്‍മ്മം പാലിക്കാനുള്ള യോഗത്തിന്റെ നേതാക്കന്മാരായത് അതുകൊണ്ടാണ്.” (കേരളം, മലയാളികളുടെ മാതൃഭൂമി, പേജ് 249). ഇഎംഎസിന്റെ ബൗദ്ധിക ക്രൂരതയില്‍ ശ്രീനാരായണഗുരു, മിതവാദി കൃഷ്ണന്, സഹോദരന് അയ്യപ്പന് തുടങ്ങിയവരും, എസ്എന്‍ഡിപി യോഗവും അപമാനിക്കപ്പെടുന്നു. ഗുരുവിന്റെ പ്രസിദ്ധമായ വചനങ്ങളെ തെറ്റായി ആദ്യം അവതരിപ്പിക്കുന്നു. എന്നിട്ട് എസ്എന്‍ഡിപി യോഗത്തിന്റെ ലക്ഷ്യം അത് നടപ്പാക്കുകയെന്നതാണെന്ന് സ്ഥാപിക്കുന്നു.
മറ്റൊന്ന് രണ്ടു പ്രമുഖ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ എസ്എന്‍ഡിപി യോഗത്തിലേക്കും ശ്രീനാരായണ ദര്‍ശനങ്ങളിലേക്കും ആകര്‍ഷിക്കപ്പെട്ടത് പോരാടാനുള്ള കാഹളം ശ്രീനാരായണഗുരു മുഴക്കി എന്ന ഒറ്റ കാരണത്താല്‍ ആണെന്ന് സ്ഥാപിക്കുന്നു. ഈഴവര്‍ മുഴുവനും ഈ പോരാട്ട മുദ്രാവാക്യം അംഗീകരിച്ചു എന്ന് ആദ്യം സ്ഥാപിച്ച് പാര്‍ട്ടിയിലേക്ക് ഈഴവ യുവത്വത്തെ കൊണ്ടുവരാന്‍ ഇഎംഎസിന്റെ ബുദ്ധി വികലമായി പ്രവര്‍ത്തിച്ചു എന്നതിന്റെ തെളിവാണിത്. ഗുരുവിനെയും എസ്എന്‍ഡിപിയുടെ ദൗത്യത്തെയും ബോധപൂര്‍വ്വം ഇഎംഎസ് അട്ടിമറിക്കുകയായിരുന്നു.
ശ്രീനാരായണഗുരുവിന്റെ ആത്മീയ പ്രഭാവത്തെയും കര്‍മ്മപദ്ധതിയെയും ഇഎംഎസ് ദുര്‍വ്യാഖ്യാനം നടത്തുന്നതിന്റെ മറ്റൊരു ഉദാഹരണംകൂടെ നോക്കാം. ശ്രീനാരായണഗുരുവിന്റെ വികസന പദ്ധതിയില്‍ മുകളില്‍ സൂചിപ്പിച്ചതുപോലെ കൃഷി, വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, മതപരിഷ്കരണം എന്നിവ നിറഞ്ഞുനില്ക്കുന്നു. അതോടൊപ്പം തന്നെ ആത്മജ്ഞാനം വളര്‍ത്തുന്ന പദ്ധതികളും അതിന് ദിശാബോധം നല്‍കാനുള്ള മഠങ്ങളും സന്യാസപരമ്പരയും ഗുരു സൃഷ്ടിച്ചു. അതുകൊണ്ട് ഗുരു കേവലം ഒരു സന്യാസിയല്ല.
സമൂഹത്തിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതി ഗുരു കാംക്ഷിച്ചു. എന്നാല്‍ ഇഎംഎസ് എഴുതുന്നത് ഇങ്ങനെയാണ് ”ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും അടിത്തറയാണ് സ്വാമികളിട്ടതെങ്കിലും, അവയുമട മീതെ ഉയര്‍ന്നുവന്നത് സാമൂഹിക സമത്വമെന്ന കെട്ടിടമാണ്” (കേരളം മലയാളികളുടെ മാതൃഭൂമി- പേജ് 249). ഇവിടെയും ഇഎംഎസ് ചരിത്രസത്യത്തെ മറച്ചുവച്ചു. ഗുരുവിന്റെ ആദ്യക്ഷേത്രത്തില്തന്നെ സാമൂഹിക സമത്വത്തിന്റെ സന്ദേശം എഴുതിവച്ചു. അതായത് ഗുരു ആദ്ധ്യാത്മിക സൗധം പണിതപ്പോള്‍ അതിന്റെ എതിര്‍ദിശയില്‍ സാമൂഹിക സമത്വം എന്ന ആശയം ഉടലെടുത്തതല്ല, മറിച്ച് സാമൂഹിക സമത്വത്തിലേക്ക് സമൂഹത്തെ നയിക്കാന്‍ ആദ്ധ്യാത്മിക മണ്ഡലത്തെ പ്രചോദിപ്പിക്കുകയാണ് സ്വാമി ചെയ്തത്.
അതുകൊണ്ടുതന്നെ ഗുരുവിന്റെ മഠങ്ങള്‍ ലക്ഷ്യംമാറി സാമൂഹിക സമത്വമെന്ന കെട്ടിടമായി മാറിയതല്ല മറിച്ച് സാമൂഹികവും മാനസികവും ആദ്ധ്യാത്മികവുമായ ഏകത്വം വിളിച്ചോതുന്ന മഠങ്ങളാണ് ഗുരു സ്ഥാപിച്ചത്. ഗുരുവിന്റെ മഹത്തായ ഏകത്വം എന്ന ലക്ഷ്യത്തെ ഗുരുവിന്റെ പ്രവൃത്തി ലക്ഷ്യമാക്കാത്ത അതിന്റെ പരിണാമത്തില്‍ ഉണ്ടായ ഫലമായാണ് ഇഎംഎസ് വ്യാഖ്യാനിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് ഇഎംഎസിന്റെ ലക്ഷ്യം ഗുരുവിന്റെ ആദ്ധ്യാത്മിക മണ്ഡലത്തെ തകര്‍ത്ത് ഗുരുവിന്റെ പേരില്‍ ഈഴവ യുവത്വത്തെ ഭൗതിക താല്‍പ്പര്യത്തിനുവേണ്ടി പാര്‍ട്ടിയില്‍ പോരാളികളായി അണനിരത്തുകയെന്നതായിരുന്നു. ഇതില്‍ ഇഎംഎസ് വിജയിച്ചു. മലബാറില്‍ അത് പൂര്‍ണ്ണമായും വിജയിച്ചു. പക്ഷെ ഈഴവ യുവത്വം ഇന്ന് അത് തിരിച്ചറിഞ്ഞ് പുതിയപാത തേടുന്നതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗുരുനിന്ദയുമായി വീണ്ടും രംഗത്തുവന്നത്.
ശ്രീനാരായണഗരുവിന്റെയും, എസ്എന്‍ഡിപി യോഗത്തിന്റെയും കേരള നവോത്ഥാന മണ്ഡലത്തിലെ പങ്കിനെയും ബോധപൂര്‍വ്വം ഇഎംഎസ് ചരിത്രതാളുകളില്നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ‘മാറ്റുവിന്‍ ചട്ടങ്ങളെ, സ്വയമല്ലെങ്കില്‍, മാറ്റുമതുകളീ നിങ്ങളെത്താന്’ എന്ന വിപ്ലവധ്വനി മുഴക്കിയത് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജന്മംകൊളളുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയും ശ്രീനാരായണഗുരുവിന്റെ പ്രമുഖ ശിഷ്യനുമായ മഹാകവി കുമാരനാശാനാണ്.
പൗരോഹിത്വത്തിനെതിരായ ഈ മുന്നറിയിപ്പ് സനാതനധര്‍മ്മത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രതിധ്വനിയായിരുന്നു. ഒരു സമുദായ സംഘടന എന്ന നിലയിലല്ല, മറിച്ച് സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമായിട്ടാണ് എസ്എന്‍ഡിപി യോഗം സ്ഥാപിച്ചത്. ജനാധിപത്യയുഗം വന്നപ്പോള്‍, സംഘടിത മതവിഭാഗങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രീണനം ഏറ്റുവാങ്ങി ആനുകൂല്യങ്ങള്‍ നേടി എടുക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ എസ്എന്‍ഡിപി യോഗത്തിനും സമുദായ താല്‍പ്പര്യം നോക്കേണ്ടിവന്നു.
ആര്.ശങ്കറിന്റെ നേതൃത്വത്തില്‍ വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയത് അതുകൊണ്ടാണ്. അവശജനകോടികള്ക്ക് ആശ്രയവും പ്രതീക്ഷയുമായി ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറി. ഭരണഘടന നല്കുന്ന ജാതിയടിസ്ഥാനത്തിലുള്ള സംവരണം ഉറപ്പാക്കുന്നതിനപ്പുറം എസ്എന്‍ഡിപി യോഗം സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന ശൈലി ഒരിക്കലും സ്വീകരിച്ചിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് മുന്നണികളാണ് സമുദായവികാരം ഇളക്കിവിട്ട് വോട്ടുനേടുന്നത്. ഇന്ന് ജാതി കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലാണ് ശക്തമായിരിക്കുന്നത്. സാമൂഹിക മണ്ഡലത്തില്‍ ജാതിവിദ്വേഷത്തിന് ഇന്ന് ഇടമില്ലാത്തത് കേരള നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശ്രീനാരായണദര്‍ശനത്തെ മുറുകെപ്പിടിച്ചതുകൊണ്ടാണ്.
‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ഗ്രന്ഥത്തില്‍ ഇഎംഎസ് സമുദായ പരിഷ്കരണപ്രസ്ഥാനങ്ങളെക്കുറിച്ച് വര്‍ണ്ണിക്കുന്ന ഭാഗം രസകരമാണ്. ശ്രീനാരായണഗുരുവിന്റെയും എസ്എന്‍ഡിപി യോഗത്തിന്റെയും പേരുപറയാതെ എന്നാല്‍ ശ്രീനാരായണഗുരുവിന്റെ ലോകപ്രശസ്തമായ ”ഒരു ജാതി, ഒരു മതം, ഒരു ദൈവം” തുടങ്ങിയ ഉദ്ബോധനങ്ങളെ ഈഴവസമുദായം കേരളത്തിനു നല്‍കിയതാണ് എന്നാണ് പറയുന്നത്. ഇവിടെയാണ് ഗുരുവിന്റെ സംഭാവനകളെ വളച്ചൊടിക്കുന്ന സമീപനം ഇഎംഎസ് എടുക്കുന്നത്. അദ്ദേഹം എഴുതുന്നു – ”ജാതികളും ഉപജാതികളും തമ്മിലുള്ള അസമത്വങ്ങളും അവയില്‍ താണ ജാതിക്കാര്‍ക്കുള്ള നാനാവിധ അവശതകളും ഇല്ലാതാക്കി, സാമൂഹിക സമത്വം സ്ഥാപിക്കാതെ, ആ സമുദായത്തിനു രക്ഷയില്ലല്ലോ? അതുകൊണ്ട് അവരുടെ സമുദായ പരിഷ്കരണ പ്രസ്ഥാനത്തിന്റെ ആദ്യകാലത്തുതന്നെ ജാതിസമ്പ്രദായത്തിനെതിരായി സമുദായം പോരാടാന്‍ തുടങ്ങി. ”ജാതി ചോദിക്കരുത്, പറയരുത്, ”ഒരു ജാതി, ഒരുമതം, ഒരു ദൈവം”, ”മതമേതായാലും മനുഷ്യന് നന്നായാല്‍ മതി” മുതലായ മുദ്രാവാക്യങ്ങള്‍ ഈ സമുദായ(ഈഴവ) മാണ് കേരളത്തിനാദ്യം നല്‍കിയത്”,(കേരളം മലയാളികളുടെ മാതൃഭൂമി, (2009 പതിപ്പ്), പേജ് 244).
മുകളില്‍ പറഞ്ഞ ഇഎംഎസിന്റെ നിരീക്ഷണത്തില്‍ ബോധപൂര്‍വ്വം എസ്എന്‍ഡിപി യോഗത്തിന്റെ പേര് ഒഴിവാക്കി. മറ്റൊന്ന് ശ്രീനാരായണഗുരുവിന്റെ വചനങ്ങളെ ഗുരുവില്നിന്ന്മാറ്റി ഈഴവസമുദായത്തിന്റെ സംഭാവനയാക്കി തിരുത്തി എഴുതി. സിപിഎമ്മിന്റെ സമുന്നതനായ നേതാവും നീണ്ടനാള്‍ അഖിലേന്ത്യാ സെക്രട്ടറിയും രണ്ടുതവണ കേരള മുഖ്യമന്ത്രിയും, ഏതാണ്ട് ഒരു ദശകം പ്രതിപക്ഷ നേതാവുമായിരുന്ന ഇഎംഎസാണ് ഈ തരത്തില്‍ ഗുരുവിനെ തമസ്കരിച്ച് ചരിത്രത്തെ വികലമാക്കിയത്. ഒരു പ്രസ്ഥാനത്തിന്റെ താത്വികാചാര്യന്റെ വചനങ്ങളാണ് മുകളില്‍ കൊടുത്തത്. 2009ല്‍ ഇറങ്ങിയ പുതിയ പതിപ്പില്‍ നിന്നാണ് ഈ വാക്കുകള്‍ എടുത്തത്. പുതിയ തലമുറയ്ക്ക് ഗുരുവിനെ പരിചയപ്പെടുത്തുന്ന ഈ ശൈലി ദുഃഖകരമാണ്.
ഒരു മഹദ്വ്യക്തിയുടെ വചനങ്ങളെ അദ്ദേഹം ജനിച്ച ജാതിയുടെ സംഭാവനയാക്കി ഇഎംഎസ് എഴുതിയതുപോലെ നാം സ്വീകരിച്ചാല്‍ കാറല്‍ മാര്‍ക്സിന്റെ വാക്കുകള്‍ എല്ലാം ക്രിസ്തുമതത്തിലേക്ക് മതംമാറിയ ജൂതന്മാരുടെ വാക്കായി പരിഗണിക്കണം. ഇഎംഎസിന്റെ രചനകള്‍ നമ്പൂതിരി സമുദായത്തിന്റെ സംഭാവനയായി കാണാം!മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഗുജറാത്തിലെ വൈശ്യവിഭാഗത്തിന്റെ സംഭാവനയാക്കാം! ശ്രീബുദ്ധന്റെ വചനങ്ങള്‍ ക്ഷത്രിയജാതിയുടേതാക്കാം! യഥാര്‍ത്ഥത്തില്‍ ഒരു അടവുനയം എന്ന നിലയില്‍ ഇഎംഎസ് ചരിത്രസത്യത്തെ പാര്‍ട്ടിയിലെ പുതുതലമുറകള്‍ക്ക് വേണ്ടി വളച്ചൊടിക്കുകയായിരുന്നു. സാമൂഹിക നവോത്ഥാനത്തിനു പ്രേരണയായ മഹത്തായ മുദ്രാവാക്യങ്ങളെ ശ്രീനാരായണഗുരുവിന്റേതാക്കിയാല് അണികള്‍ ഗുരുവിലേയ്ക്ക് തിരിയുമോ എന്ന ഭയം ഇഎംഎസിനുണ്ടായിരുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ പേരു പറയാനും അദ്ദേഹത്തിന് ഭയമായത് അതുകൊണ്ടാണ്.
കേരളത്തിന്റെ ബൗദ്ധിക സമൂഹം ഈ ഗുരുനിന്ദക്കെതിരെ ശരിയായ രീതിയില്‍ പ്രതികരിക്കാതെ പോയത് മാര്‍ക്സിസ്റ്റ് ഭീഷണി ഭയന്നിട്ടാവണം. ഈ മൗനം അപകടകരമാണ്. ഇത് സാംസ്കാരിക കേരളത്തിന്റെ ദുരവസ്ഥയാണ്. സുകുമാര്‍ അഴീക്കോടിനെപ്പോലുള്ള സാംസ്കാരിനായകന്മാരും ഇഎംഎസിനെ വിമര്‍ശിക്കാന്‍ അക്കാലത്ത് മടി കാണിച്ചു. ഈ സാഹചര്യത്തില്‍ ‘കേരളം മലയാളികളുടെ മാതൃഭൂമി’ പുന:പ്രസിദ്ധീകരിക്കുമ്പോള്‍ ഈ ഗുരുനിന്ദയെ ഒഴിവാക്കാന്‍ ശ്രമം ഉണ്ടാവണം. അത്തരത്തില്‍ ജനാഭിപ്രായം ഉയരണം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: