ന്യയോർക്ക്: ഡിജിറ്റൽ ഇന്ത്യയെ പിന്തുണച്ച് ഫെയ്സ് ബുക്ക് അക്കൗണ്ടുകളിൽ പ്രൊഫൈൽ പിക്ചർ മാറ്റുന്നതും നെറ്റ് ന്യൂട്രാലിറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഫെയ്സ്ബുക്ക് അധികൃതർ വ്യക്തമാക്കി.
പ്രൊഫൈൽ പിക്ചർ മാറ്റുന്നവരെ നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണയ്ക്കുന്നവരുടെ ഗണത്തിലേക്ക് ഉൾപ്പെടുത്തുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഫെയ്സ്ബുക്ക്.
ആപ്ലിക്കേഷൻ കോഡ് തയ്യാറാക്കിയ സംഘത്തിലുണ്ടായിരുന്ന ഒരു എൻജിനീയർ ഇന്റർനെറ്റ് ഓർഗ് പ്രൊഫൈൽ പിക്ചർ എന്ന വാക്ക് കോഡിംഗിനിടെ ഉപയോഗിക്കുകയായിരുന്നെന്നും ആശയക്കുഴപ്പം ഒഴിവാക്കാൻ കോഡിംഗിലെ അപാകത പരിഹരിക്കുമെന്നും ഫെയ്സ്ബുക്ക് വക്താവ് വ്യക്തമാക്കി.
ഇന്ത്യയിൽ വ്യാപക എതിർപ്പുയർന്ന നെറ്റ് ന്യൂട്രാലിറ്റിക്ക് ഡിജിറ്റൽ ഇന്ത്യയുടെ മറവിൽ പിന്തുണ നേടിയെടുക്കാനുളള ഫെയ്സ്ബുക്കിന്റെ ശ്രമമാണിതെന്നായിരുന്നു വിമർശനമുയർന്നത്.
ഫെയ്സ്ബുക്കിൽ ഇക്കാര്യം ചർച്ചയാകുകയും ചെയ്തിരുന്നു. പ്രൊഫൈൽ പിക്ചർ മാറ്റാനുള്ള ആപ്ലിക്കേഷന്റെ സോഴ്സ് കോഡാണ് ഈ വാദത്തിന് തെളിവായി ചൂണ്ടിക്കാട്ടിയത്. ഇതേ തുടർന്നാണ് ഫെയ്സ്ബുക്ക് ഔദ്യോഗികമായി വിശദീകരണം നൽകിയത്.
ഡിജിറ്റൽ ഇന്ത്യയെ പിന്തുണച്ച് പ്രൊഫൈൽ പിക്ചർ മാറ്റുന്നതും ഇന്റർനെറ്റ് ഡോട്ട് ഓർഗുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഫെയ്സ്ബുക്ക് ഇന്ത്യൻ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: