ആലപ്പുഴ: നഗരസഭാ സ്വകാര്യ ബസ്സ്റ്റേഷനു മുന്നില്‍ കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന് പരാതി ഉയരുന്നു. സ്റ്റേഷന് ഉദ്ഘാടനം ചെയ്തിട്ടു അഞ്ചു മാസം ആയിട്ടും യാത്രാക്ലേശം കുറയ്ക്കാനുള്ള നടപടികള്‍ ഉണ്ടാകുന്നില്ല. കെഎസ്ആര്‍ടിസി ബസ്സ്റ്റേഷനില് നിന്നു പടിഞ്ഞാറു ഭാഗത്തേക്കു പോകുന്ന ബസുകള്‍ക്കു പ്രൈവറ്റ് ബസ് സ്റ്റേഷനു മുന്നില്‍ ബസ് സ്റ്റോപ് ബേ ബോര്‍ഡു സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്ക ബസുകളും നിര്‍ത്താറില്ല. ചില ഓര്‍ഡിനറി ബസുകള്‍ മാത്രമാണ് നിര്‍ത്താറുള്ളത്. ബേ എന്നു എഴുതിവച്ചിട്ടുണ്ടെങ്കിലും അതിനുള്ള സ്ഥലസൗകര്യം ഇല്ലെന്നുള്ളതു പോരായ്മയാണ്. കൂടാതെ ഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും തടസമുണ്ടാക്കും വിധം ചില അനധികൃത നിര്‍മിതികളും സമീപത്ത് ഉയര്‍ന്നുവരുന്നുണ്ട്.
കിഴക്കു നിന്നു ശവക്കോട്ട പാലം ജങ്ഷനില്‍ നിന്നു വരുന്ന ബസുകള്‍ ഒന്നും തന്നെ പ്രൈവറ്റ് സ്റ്റേഷനു മുന്നില്‍ നിര്‍ത്തുന്നില്ല. അതിനായി റോഡിന്റെ ഇടതു ഭാഗത്ത് ബസ് സ്റ്റോപ് ബോര്‍ഡു പോലും ഇതുവരെ സ്ഥാപിച്ചിട്ടുമില്ല. ശവക്കോട്ട പാലം സ്റ്റോപ് കഴിഞ്ഞാല്‍ ദീര്‍ഘദൂര ബസുകള്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലാണ് നിര്‍ത്തുന്നത്. പ്രൈവറ്റ് ബസ് സ്റ്റേഷനു മുന്നില്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള എല്ലാ വിഭാഗം ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്കും കുറഞ്ഞപക്ഷം റിക്വസ്റ്റ് സ്റ്റോപ് അനുവദിക്കണമെന്നും ആവശ്യമുയരുന്നു.
സ്വകാര്യ ബസ്സ്റ്റേഷനു മുന്നില്‍ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്ക് സ്റ്റോപ് ഇല്ലാത്തതിനാല്‍ സ്ത്രീകളും വിദ്യാര്‍ഥികളും അടക്കമുള്ള സ്ഥിരം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. രാത്രിയില്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടു പോലും ബസ് നിര്‍ത്തുന്നില്ലെന്നും പരാതിയുണ്ട്.
ഇതേസമയം, പട്ടണത്തിലൂടെ കടന്നുപോകുന്ന അന്തര്‍സംസ്ഥാന ദീര്‍ഘദൂര സ്വകാര്യ ബസുകളുടെയെല്ലാം ബോര്‍ഡിങ് പോയിന്റ് പ്രൈവറ്റ് ബസ് സ്റ്റേഷന് ആക്കണമെന്ന ആവശ്യത്തിലും നടപടിയില്ല. പലയിടങ്ങളില്‍ പല ബസുകള്‍ കാത്തു നില്ക്കുന്ന യാത്രക്കാര്‍ക്ക് ഒരു സ്ഥലത്ത് എല്ലാം കൂടി ലഭ്യമാകുന്നത് കൂടുതല്‍ സൗകര്യമാകും. സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാരുടെ ബൂത്തുകളും റിട്ടയറിംഗ് റൂമും ആരംഭിക്കാം. വെയിലത്തും മഴയത്തും യാത്രക്കാര്‍ക്ക് കാത്തിരിക്കാനുള്ള സൗകര്യവും, കൂടാതെ ബാഗുകളും മറ്റും സൂക്ഷിക്കാനുള്ള ക്ലോക്ക് റൂമും സജ്ജീകരിക്കാവുന്നതേയുള്ളുവെന്നും തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: