കേരളത്തില്‍ ഇന്ന് അഴിമതി അഴിഞ്ഞാടുകയാണ്. അന്തരീക്ഷം കോഴക്കഥകളാല് മുഖരിതമാണ്. കണ്‍സ്യൂമര്‍ ഫെഡില്‍ 2500 കോടിയുടെ അഴിമതിയാണത്രേ നടന്നിട്ടുള്ളത്. പക്ഷെ ഇങ്ങനെ ഞെട്ടിക്കുന്ന അഴിമതിക്കഥകളുടെ ചുരുളഴിയുമ്പോഴും അത് അങ്ങ് അന്റാര്‍ട്ടിക്കയില്‍ നടക്കുന്ന കഥ എന്ന മട്ടില്‍ വികസിത പുഞ്ചിരിയോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ഒട്ടും ചൂളാതെ ജനങ്ങളെ അഭിമുഖീകരിക്കുന്നു! ഈ തൊലിക്കട്ടിക്കാണ് നൊബേല്‍ പുരസ്കാരം കൊടുക്കേണ്ടത്.
അഴിമതിക്ക് മാത്രമല്ല, അവിഹിതത്തിനും കേരളരാഷ്ട്രീയം അതീതമല്ലെന്ന് സരിതാ നായര്‍ തെളിയിച്ചതാണല്ലൊ. സരിതയെ ജയിലില്‍നിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നത് ബ്യൂട്ടിപാര്ലറില്നിന്നും മേക്കപ്പ് കഴിഞ്ഞ് ഇറങ്ങി കതിര്‍മണ്ഡപത്തിലേക്കാനയിക്കുന്ന നവവധുവിനെപ്പോലെയാണല്ലോ. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കേരളജനതക്ക് നിസ്സംഗതക്കുള്ള യുഎന്‍ അവാര്‍ഡ് നല്‍കണം. യുഎന്‍ സെക്രട്ടറി ജനറലായ ബാന്‍ കി മൂണല്ല, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ ആ അവാര്‍ഡ് സമ്മാനിക്കുകയും വേണം.
കണ്‍സ്യൂമര്‍ഫെഡില്‍ 2500 കോടിയുടെ അഴിമതി നടന്നുവെന്നാണല്ലോ മാധ്യമറിപ്പോര്‍ട്ടുകള്‍. അരി കുറഞ്ഞ വിലയ്ക്ക് വാങ്ങിയത് ഓണക്കാലത്തായിരുന്നു. ഓണം മാര്‍ക്കറ്റില്‍ ഇത് വന്‍ നഷ്ടം വരുത്തിയത് ഇതിലും താഴ്ന്ന വിലയ്ക്ക് ഉപഭോക്താവിന് നല്‍കിയാണ്. ടെണ്ടര്‍ വിളിക്കാതെയാണ് കോടികളുടെ അവശ്യസാധനങ്ങള്‍ വാങ്ങിയത്. ഇതും നിയമവിരുദ്ധമാണ്. ഇത്രയധികം അഴിമതികള്‍ അരങ്ങേറിയിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ മൗനം അവലംബിച്ചു? ഉത്തരം പറയേണ്ടത് ഉമ്മന്‍ചാണ്ടിയും പരിവാരങ്ങളുമാണ്.
സതീശന് പാച്ചേനി ഇതിനെപ്പറ്റി അന്വേഷണം നടത്തിയപ്പോള്‍ 100 കോടിയുടെ അനധികൃത ഇടപാടുകള്‍ നടന്നുവെന്ന് കണ്ടെത്തിയിട്ടും ചെയര്മാന് ജോയ് തോമസ് അത് പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്. കണ്‍സ്യൂമര്‍ഫെഡിന്റെ 13 സെന്ററുകളില്‍ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. ജോയ് തോമസ് ചെയര്മാനായിരുന്നപ്പോള് 30 ലക്ഷം രൂപ യാത്രയ്ക്കും താമസസൗകര്യങ്ങള്‍ക്കുമായി ചെലവഴിച്ചത് ഇപ്പോള്‍ സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കണ്‍സ്യൂമര്‍ഫെഡ് രൂപീകരിച്ചതുതന്നെ ഉപഭോക്തൃ സംരക്ഷണത്തിനാണ്.
പക്ഷെ ഇന്നത് കറപ്ഷന്‍ ഫെഡായി മാറിയപ്പോള്‍ കടം 1050 കോടിയാണ്. കണ്‍സ്യൂമര്‍ഫെഡിന്റെ 99 ശതമാനം ഷെയറുകളും സര്‍ക്കാരിന്റേതാണ് എന്നത് എടുത്തുപറയേണ്ടതുണ്ട്. എംഡിയും രണ്ട് പ്രതിനിധികളുമാണ് 21 അംഗ ഗവേണിംഗ് ബോഡിയിലുള്ളത്. കോ-ഓപ്പറേറ്റീവ് രജിസ്ട്രാറും മറ്റും വേറെ പാര്‍ട്ടികളിലെ അംഗങ്ങളാണ്. ഹൈക്കോടതിയുടെ നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും 4000 ജീവനക്കാരെയാണ് നിയമിച്ചത്. ഷെയറുകള്‍ നല്‍കിയിരുന്നത് എംഎല്‍എമാരുടെ ശുപാര്‍ശപ്രകാരമാണ്.
കോ-ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് 25 കോടി രൂപ കടമെടുത്ത് കുന്നംകുളത്ത് പ്രസ് സ്ഥാപിക്കാനെന്ന പേരിലാണ്. ഫ്ളോട്ടിംഗ് ത്രിവേണി സ്റ്റോഴ്സ് തുടങ്ങിയത് ഹര്ഷാരവത്തോടെയായിരുന്നെങ്കിലും അത് പരാജയമായിരുന്നു. മൊബൈല്‍ ത്രിവേണി സ്റ്റോഴ്സില്നിന്നും ഒരു ലാഭവും ഉണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. ഒരു കറിപൗഡര്‍ യൂണിറ്റ് തുടങ്ങിയത് അടച്ചുപൂട്ടേണ്ടിവന്നത് ആരും അത് വാങ്ങാന്‍ വരാതിരുന്നതിനാലാണ്.
ഈ യൂണിറ്റിലെ നിയമനങ്ങള്‍ക്കും കോഴ വാങ്ങിയിരുന്നു. ഇന്ന് മെഡിക്കല്‍ സീറ്റുകള്‍വരെ കോഴകൊടുത്ത് വാങ്ങുന്ന നാട്ടില്‍ ഇതിന് വാര്ത്താപ്രാധാന്യമില്ലെന്നറിയാം.
കണ്‍സ്യൂമര്‍ഫെഡിന്റെ നഷ്ടം 273 കോടിയേ വന്നുള്ളുവോ എന്ന് സംശയം ഉയര്‍ത്തുന്നവരുമുണ്ട്. ഇതിനുപുറമെ സര്‍ക്കാരില്‍നിന്ന് 14.26 കോടി വാങ്ങിയതും നഷ്ടത്തില്‍ കലാശിച്ചു.നഷ്ടം സര്‍ക്കാരിന് പുതുമയല്ലല്ലോ, ലാഭം മാത്രമാണ് അതിശയകരം.
വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത് കോടികളുടെ അഴിമതി നിറഞ്ഞ ഇടപാടുകളാണ്. പക്ഷെ ഇതിന് കാരണക്കാര്‍ ഇന്നും തലയെടുപ്പോടെ ഉന്നതസ്ഥാനങ്ങളില്‍ വിഹരിക്കുന്നു. അതുപോലെ വിദേശമദ്യവില്പ്പനയില് നഷ്ടം വന്നത് 600 കോടി. ദശകോടി ദരിദ്രരുള്ള രാജ്യത്ത് കോടികള്‍ക്ക് പുല്ലുവില! കേരളസര്‍ക്കാരിന് കോടികള്‍ എന്നുപറഞ്ഞാല്‍ നയാപൈസയുടെ വിലയേയുള്ളൂ എന്നല്ലേ ഇതെല്ലാം വ്യക്തമാക്കുന്നത്.
കണ്‍സ്യൂമര്‍ ഫെഡില്‍ 6154 ഉദ്യോഗസ്ഥരും 3900 കരാര്തൊഴിലാളികളുമുണ്ട്. ഇവര്‍ കയറിയത് കോഴ കൊടുത്തായതിനാല് അത് മുതലാക്കാന്‍ കൈക്കൂലിയിലേക്ക് തിരിഞ്ഞതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. കണ്‍സ്യൂമര്‍ ഫെഡിലെ എംഡി ഐഎഎസോ ഐപിഎസോ അല്ല. എസ്എസ്എല്‍സി പാസായവര്പോലും എംഡിസ്ഥാനം വഹിച്ചു!
ടോമിന് ജെ. തച്ചങ്കരി കണ്ടെത്തിയത് 1050 കോടിയുടെ കടമാണത്രെ. അഴിമതി അവസാനിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നപ്പോഴാണ് അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് മാറ്റി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാക്കിയതെന്ന് പറയപ്പെടുന്നു.നന്മ, ത്രിവേണി സ്റ്റോറുകള്‍ നഷ്ടം വരുത്തുന്ന സ്ഥാപനങ്ങളായി മാറി.
സതീശന് പാച്ചേനിയുടെ റിപ്പോര്‍ട്ട് തച്ചങ്കരിക്ക് പകരംവന്ന ജോയ് തോമസ് തള്ളിയത് ആ റിപ്പോര്‍ട്ട് തച്ചങ്കരിയുടെ പ്രേരണമൂലം തയ്യാറാക്കിയതാണെന്ന് ആരോപിച്ചാണ്. പക്ഷെ ആ റിപ്പോര്‍ട്ട് മറനീക്കിയത് വന്‍ അഴിമതിയാണ്. കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കേണ്ട പണംപോലും ഉന്നത ഉദ്യോഗസ്ഥര്‍ സ്വന്തം പോക്കറ്റിലാക്കി.
ഇത്ര വമ്പിച്ച അഴിമതി അരങ്ങേറിയിട്ടും മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടുകയോ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തില്ല. കണ്‍സ്യൂമര്‍ ഫെഡ് ന്യായവിലഷോപ്പുകള്‍ അടയ്ക്കുകയും ആ പണം മദ്യവില്‍പ്പനശാലകളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
കേരളം വികസനത്തിന്റെ മോഡല്‍ എന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ഇവിടെ വികസിക്കുന്നത് അഴിമതിയല്ലേ? ഉമ്മന്‍ചാണ്ടിതന്നെ കോടികളുടെ അഴിമതിയാരോപണമാണ് നേരിടുന്നത്. ഇടതുപക്ഷം ആരോപിക്കുന്നത് 2005 ല്‍ ഉമ്മന്‍ചാണ്ടി പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിനെ സഹായിക്കാന്‍ ടൈറ്റാനിയത്തിന് 256 കോടി രൂപയുടെ മലിനീകരണ നിയന്ത്രണ പ്രോജക്ടിന് അനുമതി നല്കി എന്നാണ്. ഇതിന്റെ നഷ്ടം 62 കോടിയാണ്.
ടൈറ്റാനിയം പ്ലാന്റ് അടച്ചുപൂട്ടരുതെന്നും മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുമെന്നുമാണ് പറഞ്ഞത്. അതിനുവേണ്ടി 62 കോടിയുടെ യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്തു. ‘108 ആംബുലന്‍സു’മായി ബന്ധപ്പെട്ടും അഴിമതി ആരോപിക്കപ്പെടുന്നു. ഇതുകൂടാതെ നിയമപരമല്ലാത്ത നികുതി ഇളവുകളും സ്വകാര്യകമ്പനികള്ക്കനുവദിച്ചു. തൃശൂര്‍ സ്പോര്‍ട്സ് കൗണ്‍സിലിനും കോടികള്‍ അനുവദിച്ചുവത്രേ.
കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയില്‍ അന്തരീക്ഷം മുഖരിതമായിരിക്കുമ്പോഴാണ് കശുവണ്ടി കോര്പ്പറേഷന് അഴിമതി പുറത്തുവരുന്നത്. യുഡിഎഫ് ഭരണം അഴിമതികളുടെ ഒരു നീണ്ട ചരിത്രംതന്നെയാണല്ലോ. കെ.എം. മാണിയുടെ ബാര്‍ കോഴക്കേസ് ഇന്നും ഉത്തരമില്ലാതെ മറയുകയാണ്.
യുപിഎ ഭരണത്തില്‍ ഭാരതം അഴിമതിയുടെ കേളീരംഗമായതിനാലാണല്ലൊ അണ്ണാ ഹസാരെ സമരമാരംഭിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ കോടികളുടെ ഇടപാടായിരുന്നല്ലോ. 2-ജി സ്പെക്ട്രം കേസില്‍ 176,000 കോടി രൂപയുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടത്. ഭാരതത്തിലെതന്നെ ഏറ്റവും വലിയ അഴിമതിയായിരുന്നു ഇത്. കോണ്‍ഗ്രസിന് ഭരണം നഷ്ടമായത് ഈ അഴിമതിക്കറകള്‍ കാരണമാണ്.
യുപിയില്‍ മായാവതി അഴിമതിയിലൂടെ നേടിയതും കോടികളാണ്. അവരുടെ പിറന്നാളാഘോഷത്തിനുപോലും 26 കോടി ചെലവിട്ടതായാണ് വാര്‍ത്ത. മായാവതി ഏറ്റവുമധികം ആദായനികുതി നല്കുന്ന 20 പേരുടെ പട്ടികയിലുണ്ട്. ലാലുപ്രസാദും അഴിമതിയില്‍ പിന്നിലല്ല എന്ന വസ്തുത ബീഹാര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിസ്മരിക്കാന്‍ പാടില്ല.
അദ്ദേഹത്തിന്റെ കാലിത്തീറ്റ കുംഭകോണം 950 കോടിയുടേതായിരുന്നല്ലോ. മുലായംസിംഗാണ് ഭാരതത്തിലെ ഏറ്റവും വലിയ അഴിമതിവീരന്. അനധികൃത സ്വത്തുസമ്പാദനത്തിന് അദ്ദേഹം പ്രതിക്കൂട്ടിലാണ്. തമിഴ്നാട്ടിലെ കരുണാനിധിയാണ് ദക്ഷിണേന്ത്യയിലെ അഴിമതിയുടെ ചക്രവര്‍ത്തി. ജയലളിത 46 അഴിമതിക്കേസുകളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന, മാനവ വികസനസൂചികയില്‍ പ്രഥമസ്ഥാനത്തുള്ള സാംസ്കാരിക കേരളം ഈ അഴിമതിക്കൂടാരത്തില്പ്പെട്ടല്ലോ എന്നത് ദുഃഖകരമാണ്. ഭ്രാന്താലയമെന്ന് പണ്ട് വിവേകാനന്ദന് കേരളത്തെ വിളിച്ചത് അയിത്തംമൂലമായിരുന്നു. ഇന്ന് അഴിമതിയുടെ പേരിലാണ് അങ്ങനെ വിളിക്കേണ്ടി വരുന്നത്. രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നാം ഉണ്ടാക്കിയ നേട്ടങ്ങള്‍ നിഷ്പ്രഭമാക്കുന്നതല്ലേ യുഡിഎഫ് സര്‍ക്കാരിന്റെ ചെയ്തികള്‍? വര്‍ഗീയതയും കേരളത്തെ മലിനമാക്കുന്നു.
ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം എന്ന് കേരളത്തില്‍ ഉദയംചെയ്യും? ഇതിന് അധികനാള്‍ കാത്തരിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല. അരുവിക്കരയിലെ രാഷ്ട്രീയ ധ്രുവീകരണം ഒരു ചൂണ്ടുപലകയാണ്. ഇടതു-വലതു മുന്നണികളുടെ ഇത്രയുംകാലത്തെ ഭരണത്തില്‍ അസംതൃപ്തരായ ബഹുഭൂരിപക്ഷം ജനങ്ങളും പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിന് തയ്യാറാണ്. ബിജെപിക്ക് ഒരു അവസരം നല്കാന് അവര്‍ ഒരുക്കമാണ്. കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് മുക്ത കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പ്രഖ്യാപനം ഈ പശ്ചാത്തലത്തില്‍ പ്രസക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: