ശ്രീനാരായണ ദര്‍ശനങ്ങളെയും കര്‍മ്മമണ്ഡലത്തെയും വികൃതമായി ചിത്രീകരിക്കാന്‍ ഇഎംഎസ് നടത്തിയ ശ്രമങ്ങള്‍ക്ക് ഏറെ ഉദാഹരണങ്ങളുണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ ഗുരുവിന്റെ നവോത്ഥാന ദൗത്യത്തെ ഇഎംഎസ് കണ്ടത് ”ബൂര്‍ഷ്വാ ദേശീയതയുടെ കൂടപ്പിറപ്പായ ദൗര്‍ബ്ബല്യമാണ് ഹൈന്ദവ പുനരുദ്ധാരണം” എന്നാണ്. 19-ാം നൂറ്റാണ്ടില്‍ ഭാരതമെമ്പാടും നടന്ന നവോത്ഥാന പ്രക്രിയയേയും ഹൈന്ദവ നവോത്ഥാന പ്രസ്ഥാനങ്ങളെയും ‘ദേശീയതയുടെ വികൃതരൂപം’ എന്നാണ് ഇഎംഎസ് വിലയിരുത്തുന്നത് (ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം, പേജ് 179-181).
എസ്എന്‍ഡിപി യോഗം ഉള്‍പ്പെടെയുള്ള നവോത്ഥാന പ്രസ്ഥാനങ്ങളെ ഇഎംഎസ് വര്‍ഗ്ഗസ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. അദ്ദേഹം പറയുന്നു – ”കുടിയാന് പ്രസ്ഥാനത്തെക്കാള്‍ വളരെയധികം ബഹുജന സ്വഭാവമുണ്ടായിരുന്നെങ്കിലും ഉള്ളടക്കത്തില്‍ അതിനെക്കാള്‍ വളരെ താണപടിയിലായിരുന്നു മര്‍ദ്ദിതരും അയിത്ത ജാതിക്കാരുമായ അധഃകൃതരുടെ സാമൂഹ്യ സമത്വത്തിനുവേണ്ടിയുള്ള (എസ്എന്‍ഡിപി യോഗം തുടങ്ങിയവ) പ്രസ്ഥാനം”. (കേരളത്തിന്റെ ദേശീയപ്രശ്നം, പ്രഭാത് ബുക്ക് ഹൗസ്, 1957, പേജ് 188-89).
ശ്രീനാരായണഗുരു അദ്വൈത വേദാന്തിയായിരുന്നെങ്കിലും സാധാരണ ജനങ്ങളുടെ ആരാധനാസമ്പ്രദായത്തെ ഉള്‍ക്കൊണ്ട സന്യാസിവര്യനായിരുന്നു. പ്രാര്‍ത്ഥനയും ഭക്തിയും ഭൗതിക വികാസത്തോടൊപ്പം അത്യന്താപേക്ഷിതമാണ്. ഗുരുവിന്റെ ദൈവിക സ്തുതികളില്‍ എടുത്തുപറയേണ്ടത് ഇഷ്ടദേവനായ ശ്രീമുരുകനെക്കുറിച്ചുള്ള കീര്‍ത്തനങ്ങളാണ്. ഏഴ് കൃതികള്‍ ശ്രീമുരുകനെക്കുറിച്ചാണ്. ഗണപതി, പരമശിവന്, മഹാവിഷ്ണു, ശ്രീകൃഷ്ണന്, ശിവ-പാര്‍വ്വതി, ഭദ്രകാളി, ദേവി തുടങ്ങി മുപ്പത്തിമൂന്ന് സ്തോത്രകൃതികള്‍ ഹിന്ദു ദേവീ-ദേവന്മാരെക്കുറിച്ചും ഗുരു എഴുതിയിട്ടുണ്ട്. പത്തോളം കൃതികള്‍ ദാര്‍ശനിക വിഭാഗത്തില്‍പ്പെടുന്നു. പന്ത്രണ്ടോളം ഉദ്ബോധനകൃതികളും ഗുരു രചിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കുവേണ്ടിയാണ് കീര്‍ത്തനങ്ങളും ഉദ്ബോധക കൃതികളും സ്വാമികള്‍ രചിച്ചത്. വ്യക്തിയുടെ സമഗ്ര വികാസത്തിനും സമൂഹത്തിന്റെ വികാസത്തിനും ഭൗതികവും ആദ്ധ്യാത്മികവുമായ പുരോഗതി ഒരുപോലെവേണമെന്ന് ഗുരു വിശ്വസിച്ചു. ശ്രീനാരായണഗുരുവിന്റെ സ്വാധീനം ഭൗതികതലത്തില്‍ മാത്രമാണ് ഉണ്ടായതെന്ന ഇഎംഎസിന്റെ വാദം ശരിയല്ല എന്നര്‍ത്ഥം.
ഇഎംഎസിന്റെ മറ്റൊരു വ്യാഖ്യാനം എടുത്തുപറയേണ്ടതുണ്ട്. ശ്രീനാരായണഗുരുവിന്റെ സ്തോത്രകൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘വിനായകാഷ്ടകം’. ”ചലച്ചാരുശുണ്ഡം ഭജേ ദന്തിതുണ്ഡം” എന്ന് പറഞ്ഞുകൊണ്ടാണ് ‘വിനായകാഷ്ടകം’ അവസാനിക്കുന്നത്. ് ”അഴകുള്ള തുമ്പികയ്യോടുകൂടിയവനെ, കൊമ്പനാനയുടെ മുഖത്തോടുകൂടിയവനെ, ഞാന്‍ ഭജിക്കുന്നു” എന്നാണ് ഗുരു മഹാഗണപതിയെ സ്തുതിക്കുന്നത്. എന്നാല്‍ ഇഎംഎസ് ഗണപതിയെ വാഴ്ത്തുന്നതുകൂടെ നോക്കാം. ഹിന്ദുദേവന്മാരെക്കുറിച്ചുള്ള കാറല്‍മാര്‍ക്സിന്റെ നിര്‍വചനത്തെ കുറച്ചുകൂടി വിപുലീകരിച്ചാണ് ഇഎംഎസ് മഹാഗണപതിയെക്കുറിച്ചും ശ്രീഹനുമാനെക്കുറിച്ചും പറയുന്നത്.
ഇഎംഎസിന്റെ ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ ചിത്രങ്ങള്‍ കൂടെ വായനക്കാര്‍ക്ക് നല്‍കികൊണ്ട് അടികുറിപ്പായി അദ്ദേഹം ഇങ്ങനെ എഴുതുന്നു- ”പ്രകൃതിയുടെ അധിനാഥനാകേണ്ട മനുഷ്യന് കാല്മുട്ടുമടക്കി മൃഗങ്ങളായ ഹനുമാനെയും ഗണപതിയെയും മറ്റും ആരാധിക്കത്തക്കവിധം അധഃപതിച്ചു.”(ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം, പേജ് 177-181) ‘വെറും മൃഗങ്ങള്‍’ എന്നാണ് ദേവതാസങ്കല്‍പ്പത്തില്‍ ബൗദ്ധികശക്തിയുടെ ഏറ്റവും ഉയര്‍ന്ന രണ്ടു പ്രതീകങ്ങളായ മഹാഗണപതിയെയും ശ്രീഹനുമാനെയും കുറിച്ച് ഇഎംഎസ് പറഞ്ഞത്. ദേശീയ സ്വാതന്ത്ര്യസമരത്തില്‍ ജനതയെ ഉണര്‍ത്തുന്നതിന് ലോകമാന്യതിലകന്‍ നേതൃത്വം നല്കിയ ‘ഗണേശോത്സവം’ ഇന്നും ജനകോടികള്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു എന്നതും ഇവിടെ എടുത്തുപറയേണ്ടതുണ്ട്. നമ്പൂതിരിയായ ഇഎംഎസിന് ഇതൊക്കെ അറിയാം. പക്ഷേ അറിവില്ലാത്ത പാവപ്പെട്ട അണികള്‍ക്കുവേണ്ടിയാണ് ഈ ഹിന്ദുദേവനിന്ദ അദ്ദേഹം നടത്തിയത്.
ചുരുക്കത്തില്‍ ഗുരുനിന്ദയുടെ ആരംഭം ഇപ്പോഴത്തെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍നിന്നല്ല തുടങ്ങുന്നത്. മറിച്ച് ഇഎംഎസിന്റെ 1940കളിലെ ഗ്രന്ഥങ്ങളിലാണ് അതിന്റെ തുടക്കം. അര്‍ത്ഥസത്യങ്ങളും ദുര്‍വ്യാഖ്യാനങ്ങളുംകൊണ്ട് ഗുരുവിന്റെ പ്രഭാവത്തെയും ദാര്‍ശിനക-സാമൂഹിക വീക്ഷണങ്ങളെയും നവോത്ഥാന പ്രസ്ഥാനങ്ങളയും തകര്‍ക്കുക എന്നതുതന്നെയാണ് ലക്ഷ്യം. പലപ്പോഴും ചാതുര്വര്ണ്യത്തില് വിശ്വസിക്കുന്ന ഒരു സവര്‍ണ്ണ നമ്പൂതിരി ‘ശൂദ്രനായ നാരായണനെ’ വിമര്‍ശിക്കുന്ന ശൈലിയാണ് ഇഎംഎസ് സ്വീകരിച്ചത്.
”കേരളം മലയാളികളുടെ മാതൃഭൂമി (1948), ഒന്നേകാല്‍ കോടി മലയാളികള്‍ (1945), കേരളത്തിന്റെ ദേശീയപ്രശ്നം (1952), കേരളം ഇന്നലെ, ഇന്ന്, നാളെ (1966), ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം (1977) തുടങ്ങിയ ഗ്രന്ഥങ്ങളിലൊക്കെ കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തെയും മഹാഗുരുക്കന്മാരെയും താഴ്ത്തിക്കെട്ടാന്‍ ഇഎംഎസ് ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ടത് ശ്രീനാരായണഗുരുവും എസ്എന്‍ഡിപി യോഗവുമായിരുന്നു.
‘ശ്രീനാരായണഗുരുവിനെ ‘കാവി പുതപ്പിയ്ക്കുന്നു’, ‘ഹിന്ദു സന്യാസിയാക്കുന്നു’ എന്നുപറഞ്ഞ് ഇപ്പോള്‍ വിലപിക്കുന്ന സിപിഎം നേതൃത്വം തങ്ങളുടെ താത്വികാചാര്യനായിരുന്ന ഇഎംഎസ് നടത്തിയ ഗുരുനിന്ദയെ പരസ്യമായി തള്ളിപ്പറയാന്‍ തയ്യറുണ്ടോ എന്നതാണ് പ്രശ്നം. കേരളത്തിന്റെ സാംസ്കാരിക മണ്ഡലവും കേരള നവോത്ഥാന ചരിത്രത്തെ വികലമാക്കിയ ഇഎംഎസിന്റെ നടപടികള്‍ക്കെതിരെ പ്രതികരിക്കണം. സിപിഎമ്മിന്റെ പ്രസിദ്ധീകരണശാലകള്‍ പ്രസിദ്ധീകരിക്കുന്ന ഇഎംഎസിന്റെ രചനകളുടെ പുതിയ പതിപ്പില്നിന്നെങ്കിലും ഈ ഗുരുനിന്ദയെ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ തയ്യാറാവണം. അതിനുവേണ്ടിയുള്ള ജനാഭിപ്രായമാണ് ഉയരേണ്ടത്.
എസ്എന്‍ഡിപി യോഗത്തിനെതിരായും അതിന്റെ സമുന്നതനായ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലബാര്‍ നേതൃത്വവും നടത്തുന്ന പ്രചാരണ പരിപാടികള്‍ക്ക് ഒരു ചരിത്രപരമായ പിന്തുടര്‍ച്ചയുണ്ട്.
1944 മുതല്‍ കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇഎംഎസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തുടര്‍ന്നുവരുന്ന ശ്രീനാരായണഗുരുനിന്ദയുടെ ഒരു ഭാഗം മാത്രമാണത്. ശ്രീനാരായണഗുരുവിനെയും മഹാകവി കുമാരനാശാനെയും ശക്തമായി വിമര്‍ശിച്ചുകൊണ്ട് 1940കളില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നില്വന്നതാണ് ചര്‍ച്ചാവിഷയമാകേണ്ടത്. 1924ല്‍ മഹാകവി കുമാരനാശാന്റെ അകാലദേഹവിയോഗം ഉണ്ടായി. 1928ല്‍ ശ്രീനാരായണഗുരു സമാധിയായി. എന്നാല്‍ ഗുരുവും കുമാരനാശാനും വിമര്‍ശനവിധേയമാകുന്നത് 1944നുശേഷമാണ്. അതും ഒരു പാര്‍ട്ടിയുടെ രാഷ്ട്രീയ ആവശ്യത്തിനായി എന്നത് എടുത്തുപറയേണ്ടതുണ്ട്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് എസ്എന്‍ഡിപി യോഗവും ശ്രീനാരായണദര്‍ശനങ്ങളും വലിങ്ങുതടിയാണെന്ന് ഇഎംഎസ് തുടക്കത്തിലേ തിരിച്ചറിഞ്ഞിരുന്നു. മാത്രമല്ല അക്കാലത്ത് തിരു-കൊച്ചിക്കുപുറത്ത് എസ്എന്‍ഡിപി യോഗം സംഘടന എന്ന നിലയ്ക്ക് ശക്തമല്ലായിരുന്നു. ഈ അടുത്തകാലംവരെ മലബാറില്‍ എസ്എന്‍ഡിപി യോഗത്തിന്റെ ശാഖകള്‍ ദുര്‍ബലമായിരുന്നു. ഇഎംഎസിന്റെ അടവുനയങ്ങളാണ് എസ്എന്‍ഡിപി യോഗത്തെ മലബാറില്‍ ശക്തമല്ലാതാക്കിയത്. ഈ പശ്ചാത്തലത്തില്‍ ഇഎംഎസ് എന്തുകൊണ്ട് കുമാരനാശാനെ ക്രൂശിക്കാന്‍ തുടങ്ങി എന്നുകൂടെ അന്വേഷിക്കേണ്ടതുണ്ട്.
1930ല്‍ ടി.കെ. മാധവന്റെ അകാലനിര്യാണത്തെ തുടര്‍ന്ന് എസ്എന്‍ഡിപി യോഗ നേതൃത്വത്തിന് കാര്യമായ ദൗര്‍ബ്ബല്യം നേരിട്ടു. തുടര്‍ന്ന് വന്ന സി.കേശവനും സഹോദരന് അയ്യപ്പനും രാഷ്ട്രീയ അവകാശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കി.
1917ലെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ നിരന്തരം വാഴ്ത്തിയ സഹോദരന് അയ്യപ്പന് ഈഴവയുവാക്കളെ മതത്തിനെതിരായും വിപ്ലവരാഷ്ട്രീയപക്ഷത്തേക്കും ആനയിച്ചു. ഇതിനിടയില്‍ സമുദായ സംഘടനാ പ്രവര്‍ത്തനംവിട്ട് പുതുതലമുറ രാഷ്ട്രീയരംഗം കയ്യടക്കി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും നെഹ്റവും സോവിയറ്റ് യൂണിയനെ മാതൃകയാക്കിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ ക്രമേണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിമാറി. ഇതിനിടയില്‍ 1944ല്‍ ആര്.ശങ്കര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായതോടെ എസ്എന്‍ഡിപിക്ക് പുതുജീവന്‍ ഉണ്ടായി. കമ്മ്യൂണിസ്റ്റ് സ്വാധീനം തിരിച്ചറിഞ്ഞ ശങ്കര്‍ ഈഴവയുവത്വത്തെ ശ്രീനാരായണഗുരുവിന്റെ പാതയില്‍ നിലയുറപ്പിക്കുന്നതിന് ശ്രമങ്ങള്‍ നടത്തി.
1946ല്‍ പുന്നപ്ര – വയലാറില്‍ ഈഴവ തൊഴിലാളികള്‍ കമ്മ്യൂണിസ്റ്റ് സവര്‍ണ്ണ നേതൃത്വം നടത്തിയ ഗൂഢാലോചനയുടെബലിയാടുകളാകാന് പോകുകയാണെന്ന് തിരിച്ചറഞ്ഞ ആര്. ശങ്കര്‍ നേരിട്ട് ചേര്ത്തലയില്ചെന്ന് അവരെ പിന്തിരിപ്പിക്കാന് ശ്രമം നടത്തി. ഇതിനിടയില്‍ എസ്എന്‍ഡിപി യോഗത്തിനെതിരെ നിരന്തര പ്രചാരണം അഴിച്ചുവിട്ട് ഈഴവ ശക്തികേന്ദ്രങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആധിപത്യം നേടി. കൂടാതെ സമുദായ സംഘടനകളെ പിടിച്ചെടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടവുനയങ്ങള്‍ പയറ്റി. എസ്എന്‍ഡിപി യോഗത്തെ പിടിച്ചെടുക്കുക എന്ന ആശയത്തിന് പ്രകടമായ രൂപംനല്കിയത് അക്കാലത്തെ സ്റ്റേറ്റ് കോണ്‍ഗ്രസിലെ യുവതലമുറയില്‍പ്പെട്ട കമ്മ്യൂണിസ്റ്റുകാരായിരുന്നു.
ഇഎംഎസ് സ്വയം നമ്പൂതിരി യോഗക്ഷേമസഭയുടെ നേതൃത്വത്തില്‍ എത്തി. ആര്.സുഗതന്, സി.ജി. സദാശിവന്, സി.കെ. വേലായുധന് തുടങ്ങിയവര്‍ തിരുവിതാംകൂര്‍ എസ്എന്‍ഡിപി യോഗത്തിലും പി. ഗംഗാധരന്, ടി.കെ. രാമകൃഷ്ണന് എന്നിവര്‍ കൊച്ചി എസ്എന്‍ഡിപി യോഗത്തിലും സ്ഥാനങ്ങള്‍ വഹിച്ച കമ്മ്യൂണിസ്റ്റുകാരായിരുന്നു.
1945ല്‍ സഹോദരന് അയ്യപ്പന് കൊച്ചിയില്‍ സംഘടിപ്പിച്ച ചരിത്രപ്രസിദ്ധമായ അവകാശ പ്രഖ്യാപനറാലിയില്‍ കമ്മ്യൂണിസ്റ്റുകാരാണ് നിര്‍ണ്ണായ പങ്കുവഹിച്ചത്. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും ഈഴവ സമൂഹത്തെയും അടിസ്ഥാന ജനവിഭാഗങ്ങളില്‍ മഹാഭൂരിപക്ഷത്തെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അണിനിരത്താന്‍ അടവുനയങ്ങള്‍കൊണ്ട് പാര്‍ട്ടിക്ക് കഴിഞ്ഞു. ഇതിനിടയില്‍ എസ്എന്‍ഡിപി യോഗത്തെ മലബാറില്‍ ദുര്‍ബലമാക്കി ഈഴവ സമുദായത്തെ പൂര്‍ണ്ണമായും കമ്മ്യൂണിസ്റ്റുകള്‍ കയ്യടക്കി. സി.കേശവന്, സഹോദരന് അയ്യപ്പന്, മിതവാദി കൃഷ്ണന്, കെ.സി. കുട്ടന് തുടങ്ങിയ നിരീശ്വരവാദികളായ എസ്എന്‍ഡിപി നേതാക്കള്‍ ഉയര്‍ത്തിവിട്ട ആശയങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം അടവുനയങ്ങളിലൂടെ ഈഴവ ജനതയില്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. വമ്പിച്ച പ്രചാരണം, നാടകം, കഥ, നോവല്‍, പാട്ട്, കഥാപ്രസംഗം, ജനകീയസമരങ്ങള്‍, സാഹിത്യകാരന്മാരുടേയും എഴുത്തുകാരുടേയും പിന്തുണ, ‘ദേശാഭിമാനി’യുടെ പ്രചാരണം എന്നിവയിലൂടെ കേരളത്തിന്റെ അടിസ്ഥാന ജനവിഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേരുറപ്പിച്ചു.
മുകളില്‍ സൂചിപ്പിച്ചതുപോലെ ഈഴവസമുദായത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആധിപത്യം ഉറപ്പിച്ചതോടെയാണ് എസ്എന്‍ഡിപി യോഗത്തിനെതിരായും അതിന്റെ ആദര്‍ശത്തെയും ഗുരുക്കന്മാരെയും നിന്ദിക്കാന്‍ ഇഎംഎസ് തയ്യാറായത്. പാര്‍ട്ടിയിലെ ഈഴവ യുവത്വത്തെ ഗുരുദര്‍ശനങ്ങളില്‍നിന്ന് അകറ്റാനുള്ള വെമ്പലിലാണ് ശ്രീനാരായണഗുരുവിനെയും കുമാരനാശാനെയും ആര്.ശങ്കറിനെയും അപമാനിക്കാന്‍ ഇഎംഎസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തയ്യാറായത്. ഇപ്പോള്‍ വെള്ളാപ്പള്ളി നടേശനെ എതിര്‍ക്കേണ്ടിവരുന്നത് മലബാറിലെ പാര്‍ട്ടി കോട്ടകളില്‍ എസ്എന്‍ഡിപി യോഗം പ്രബലമാകുന്നതുകൊണ്ടാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: