സന്ദേശവാഹകരെത്തി വസിഷ്ഠ നിര്‍ദ്ദേശം അറിയിച്ചപ്പോള്‍ ഭരതന്റെ ഉള്ളൊന്നുകാളി. താതനോ ഭ്രാതാവിനോ എന്തോ ആപത്തുണ്ടായെന്നു തീര്‍ച്ചയാക്കി. വഴിനീളെ അതുതന്നെയായിരുന്നു ചിന്ത. അയോദ്ധ്യയില്‍ പ്രവേശിച്ചപ്പോള്‍ ലക്ഷണം ശുഭമല്ല.
സന്താപമോടുമയോദ്ധ്യാപുരി പുക്കു
സന്തോഷവര്‍ജ്ജിതം ശബ്ദഹീനം തഥാ
ഭ്രഷ്ടലക്ഷ്മീകം ജനോല്‍ബാധവര്‍ജ്ജിതം
ഭൃഷ്ട്യാ വിഗതോത്സവം രാജ്യമെന്തിതം
സദാ ശബ്ദമയമായിരുന്ന അയോദ്ധ്യ ഇപ്പോള്‍ സന്തോഷരഹിതവും നിശ്ശബ്ദവും ഐശ്വര്യം നശിച്ചതും ഉത്സവങ്ങളൊന്നുമില്ലാത്തതുമായിക്കാണുന്നു. തെരുവീഥികള്‍ വിജനം. ദശരഥനെ സദാ കാണുന്ന മാതാവിന്റെ കൊട്ടാരംപോലും തേജോവിഹീനമായി കാണുന്നു. കൈകേയി ഒരു പീഠത്തിലിരിക്കുന്നു.
ഭരതന് വന്നതറിഞ്ഞ് കൈകേയി ആഹ്ലാദത്തോടെ മാറോടണച്ചു പുണര്‍ന്നു. എന്നിട്ട് കേകയത്തിലെ വിശേഷങ്ങളാണു ചോദിക്കുന്നത്. ”എന്റെ പിതാവിനും മാതാവിനും നിന്റെ അമ്മാവനുമൊക്കെ സുഖമല്ലേ? കൈകേയിയുടെ മുഖത്ത് ഒരു സങ്കടവും കാണുന്നില്ല. പിതാവിനെയും അടുത്തുകാണുന്നില്ല. ഭരതന് ചോദിച്ചു.
”അച്ഛനെവിടെ അമ്മയെപ്പിരിഞ്ഞ് അച്ഛനെ ഒരിക്കലും കാണാറില്ലല്ലോ.”
ഇതിനെ കൈകേയിയുടെ മറുപടി വിചിത്രമായിരുന്നു.
”എന്റെ മകന് ഇനി ദുഃഖിക്കേണ്ട കാര്യമൊന്നുമില്ല. നിന്റെ ആഗ്രഹങ്ങളൊക്കെ ഞാന്‍ സാധിച്ചുതന്നിരിക്കുന്നു. വളരെക്കാലം രാജ്യം ഭരിച്ച് അശ്വമേധയാഗങ്ങളും നടത്തി കീര്‍ത്തി പരത്തിയ നിന്റെ അച്ഛന് സത്പുരുഷന്മാര്ക്കു ലഭിക്കുന്ന ഗതി ലഭിച്ചു” ഇതുകേട്ട ഉടനെ ഭരതന് ദുഃഖം സഹിക്കാനാകാതെ നിലത്തുകിടന്നു വിലപിക്കാന്‍ തുടങ്ങി. പിന്നെ ചോദിച്ചു.
”അച്ഛന് മരിക്കാന്‍ നേരത്ത് ഒന്നും പറഞ്ഞില്ലേയമ്മേ? കൈകേയി വെറും നിസ്സാരമെന്നപോലെ പറഞ്ഞു.
ഹാ ! രാമ! കുമാരാ! സീതേ! മമ ശ്രീരാമ!ലക്ഷ്മണ! രാമ! രാമ! രാമ!
സീതേ ജനകസുതേതി പുനഃ പുനരാതുരനായ് വിലപിച്ചു മരിച്ചിതു.
അപ്പോള്‍ ഭരതനു സംശയമുണ്ടായി. ”അതെന്താ അച്ഛന് മരിക്കുന്ന നേരത്ത് അവരാരും അരികത്തിലായിരുന്നോ?”
അതിനു മറുപടിയായി കൈകേയി ശ്രീരാമന് അഭിഷേകം നിശ്ചയിച്ചതും താന്‍ രണ്ടുവരം ആവശ്യപ്പെട്ട് രാമനെ കാട്ടിയലയച്ചതും സീതയും ലക്ഷ്മണനും രാമനോടൊപ്പം വനവാസത്തിനു പോയതും ഭരതന് രാജ്യാവകാശം കൈവന്നതും അതിലുള്ള ദുഃഖം കൊണ്ട് രാജാവ് അന്തരിച്ചതും വിവരിക്കുന്നു. നിന്റെ ആഗ്രഹങ്ങള്‍ ഞാന്‍ സാധിച്ചുതന്നു എന്ന് എടുത്തുപറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: