മഹാകവി കുമാരനാശാനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശത്രുപക്ഷത്ത് നിര്‍ത്തുന്നത് ആര്.ശങ്കര്‍ 1944ല്‍ എസ്എന്‍ഡിപി യോഗനേതൃത്വത്തില്‍ വന്നതോടെയാണ്. ശ്രീനാരായണഗുരുവിന്റെയും ഡോ.പല്‍പ്പുവിന്റെയും കുമാരനാശാന്റെയും ടി.കെ. മാധവന്റെയും നവോത്ഥാന ദര്‍ശനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ ശക്തമായ ശ്രമം നടന്നത് ആര്. ശങ്കറിന്റെ നേതൃത്വത്തിലാണ്. ”വിദ്യകൊണ്ട് പ്രബുദ്ധരാകുവിന്, സംഘടനകൊണ്ട് ശക്തരാകുവിന്” എന്നീ മുദ്രാവാക്യങ്ങള്‍ ആര്.ശങ്കര്‍ പ്രയോഗത്തില്‍ കൊണ്ടുവന്നു.
അപകടം തിരിച്ചറിഞ്ഞ ഇഎംഎസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഗുരുദര്‍ശനങ്ങള്‍ക്കെതിരെ പെട്ടെന്ന് തിരിഞ്ഞു. ആര്.ശങ്കര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് കടന്നുചെന്നതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാഷ്ട്രീയമായി എസ്എന്‍ഡിപി യോഗത്തെയും കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കാന്‍ വേദിയൊരുങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം ഗുരുവിനെയും എസ്എന്‍ഡിപി യോഗത്തിന്റെ മുദ്രകളെയും ബിംബങ്ങളെയും സാമൂഹിക നവോത്ഥാന ആശങ്ങളെയും തകര്‍ക്കുക എന്നതായിരുന്നു.
യോഗനേതൃത്വത്തിന്റെ കോണ്‍ഗ്രസ് ബന്ധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറെ ഗുണംചെയ്തു. പില്ക്കാലത്തുണ്ടായ രാഷ്ട്രീയ അതിപ്രസരത്തില്‍ നവോത്ഥാന ദര്‍ശനങ്ങള്‍ അവഗണിക്കപ്പെട്ടു. ഇടതുപക്ഷ ബുദ്ധിജീവികള്‍ ഗുരുവിനെ കമ്മ്യൂണിസ്റ്റും ഭൗതികവാദിയുമാക്കി. കുമാരനാശാന്റെ കാവ്യരൂപങ്ങള്പോലും അപമാനിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢലക്ഷ്യങ്ങള്‍ ഇഎംഎസിന്റെ വാക്കുകളിലൂടെ നമുക്ക് വായിച്ചെടുക്കാം.
മുകളില്‍ സൂചിപ്പിച്ചതുപോലെ മഹാകവി കുമാരനാശാന്റെ അകാല ദേഹവിയോഗം കഴിഞ്ഞ് ഏതാണ്ട് രണ്ടുപതിറ്റാണ്ടുകള്‍ക്കുശേഷമാണ് അദ്ദേഹം ഇഎംഎസിനാല് അപമാനിക്കപ്പെടുന്നത്. ബ്രിട്ടീഷ് രാജകുമാരനില്‍നിന്ന് ഉപഹാരം സ്വീകരിച്ച കുമാരനാശാനെ സാമ്രാജ്യത്വത്തിന്റെ പാദസേവകനെന്നാണ് ഇഎംഎസ് വിമര്‍ശിച്ചത്. ഏറെ എതിര്‍പ്പുണ്ടായിട്ടും ഇഎംഎസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആരോപണം പിന്‍വലിക്കാന്‍ തയ്യാറായില്ല. മാത്രമല്ല, പുതിയ ആരോപണങ്ങളുമായി അദ്ദേഹം മുന്നോട്ടുപോയി.
ആശാന്റെ കൃതികളുടെ ചരിത്രപശ്ചാത്തലം വിവരിച്ചുകൊണ്ട് ഇഎംഎസ് പറയുകയാണ്: ”ജാതി-ജന്മി-നാടുവാഴി മേധാവിത്വത്തെ സൃഷ്ടിച്ചെടുക്കുകയും അരക്കിട്ടുറപ്പിക്കുകയും ചെയ്ത ആത്മീയ (ആശയവാദ) ദര്‍ശനമാണ് ആശാന്റെ വ്യക്തിപരമായ ജീവിതത്തെ നയിച്ചിരുന്നത്. എന്നുവെച്ചാല്‍ ദാര്‍ശനികരംഗത്ത് ജാതി-ജന്മി-നാടുവാഴി മേധാവിത്വത്തിന്റെ സ്വാധീനശക്തിക്കനുകൂലമായി നിന്നു ആശാന്” (ഇഎംഎസ് – കേരള ചരിത്രവും സംസ്കാരവും, ചിന്ത പബഌക്കേഷന്‍സ്, 1981 പേജ് 58). ദേശീയവീക്ഷണം പ്രകടമാക്കിയ മഹാകവിയെ എത്ര നീചമായാണ് ഇഎംഎസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വിലയിരുത്തിയതെന്ന് ഇത് വ്യക്തമാക്കുന്നു.
ഇഎംഎസ് ഉന്നയിക്കുന്ന ആശാനെതിരായ വലിയൊരു ആരോപണം ”അദ്ദേഹം ജാതി-ജന്മി-നാടുവാഴി മേധാവിത്വ”ത്തിനെ കടപുഴക്കി എറിയുന്നതിനുപകരം അതിന്റേതായ അടിത്തറയില്മേല് ഒരു പുതിയ ബൂര്‍ഷ്വാ സംസ്കാരസൗധം കെട്ടിയുയര്‍ത്താന്‍ ശ്രമിച്ചു”എന്നതാണ് (അതേ പുസ്തകം പേജ് 70).
ഇഎംഎസിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഗുരുദേവനിന്ദ കുമാരനാശാനെ വിലയിരുത്തുമ്പോള്‍ പ്രകടമായി കാണാം. ”ആശാന് പ്രതിനിധാനം ചെയ്തത് ഒരു അപൂര്‍ണ ബൂര്‍ഷ്വാ വിപ്ലവമാണ്”എന്ന കണ്ടെത്തലാണ് ഇഎംഎസ് നടത്തിയത് (അതേ പുസ്തകം, പേജ് 53). അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ”ആശാനും അദ്ദേഹത്തിന്റെ ഗുരുവായ ശ്രീനാരായണനും ആത്മീയതയെതന്നെ ഉപയോഗപ്പെടുത്തിയത് ആ രംഗത്തെ ജാതി ഹിന്ദുകുത്തകയെ പൊളിക്കാനായിരുന്നു” (കേരള ചരിത്രവും സംസ്കാരവും-പേജ് 53). ഇത് സൂചിപ്പിക്കുന്നത് ശ്രീനാരായണഗുരുവിന്റെ ആത്മീയത ഇഎംഎസിന്റെ അഭിപ്രായത്തില്‍ ഒരു അടവുനയം മാത്രമാണ് എന്നാണ്!
1980, ജൂലൈ 28, 29, 30 തീയതികളില്‍ കേരള സര്‍വ്വകലാശാലാ സെനറ്റ് ഹാളില്‍ ഇഎംഎസ് നടത്തിയ ആശാന് സ്മാരക പ്രഭാഷണം ആശാന്റെ ധൈഷണിക ശക്തിയേയും പ്രപഞ്ചവീക്ഷണത്തെയും ദാര്‍ശനിക പാരമ്പര്യത്തെയും ശ്രീനാരായണഗുരുവിന്റെ സ്വാധീനത്തെയും താഴ്ത്തിക്കെട്ടുന്ന ഒന്നായിരുന്നു. ഇഎംഎസിന്റെ ഭാഷയില്‍ ”ആശാന്റെ പ്രപഞ്ചവീക്ഷണത്തിനുള്ള വര്‍ഗ്ഗപരമായ (ബൂര്‍ഷ്വ) ദൗര്‍ബ്ബല്യങ്ങളെ ചൂണ്ടിക്കാണിക്കുന്നതായിരുന്നു ആ പ്രഭാഷണങ്ങള്‍ (അതേ പുസ്തകം, പേജ് 68). ഇഎംഎസ് തുടരുന്നു: ”20-ാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയ ബൂര്‍ഷ്വ സംസ്കാരത്തിന്റെ പ്രാതിനിധ്യം വഹിച്ചുകൊണ്ടാണ് ആശാന് രംഗപ്രവേശം ചെയ്തത്. കുമാരനാശാന് പ്രതിനിധാനം ചെയ്യുന്ന വര്‍ഗസംസ്കാരത്തിന്റെ ദൗര്‍ബല്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം”. (അതേ പുസ്തകം- പേജ് 69).
എഴുത്തച്ഛനെയും കുമാരനാശാനെയും താരതമ്യം ചെയ്യുന്ന ഇഎംഎസ് ശുദ്ധഅസംബന്ധമാണ് പറയുന്നത്. ഭാഷാപിതാവിനെയും കുമാരനാശാനെയും ഒരുപോലെ അപമാനിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇഎംഎസ് എഴുതുന്നു: ”നാടുവാഴി മേധാവിത്വത്തിന്റെ സംസ്കാരം കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കിടയില്‍ എത്തിച്ച എഴുത്തച്ഛനെപ്പോലെ പിന്നീട് ഉയര്‍ന്നുവരാന്‍ തുടങ്ങിയ ബൂര്‍ഷ്വാ സംസ്കാരത്തിന്റെ പ്രാതിനിധ്യം വഹിച്ചുകൊണ്ടാണ് ആശാന് രംഗപ്രവേശം ചെയ്തത്. എഴുത്തച്ഛനും കുമാരനാശാനും പ്രതിനിധാനം ചെയ്ത വര്ഗ്ഗസംസ്കാരത്തിന്റെ മേന്മകളെന്നപോലെ തന്നെ ദൗര്‍ബ്ബല്യങ്ങളും ഉള്‍ക്കൊള്ളുന്ന കൃതികളാണ് അവര്‍ രചിച്ചത്.(അതേ പുസ്തകം പേജ് 68-69). എഴുത്തച്ഛനും കുമാരനാശാനും അബ്രാഹ്മണരായിരുന്നു എന്ന വസ്തുത നമ്പൂതിരിപ്പാട് മറക്കുന്നു. ഇഎംഎസിന്റെ വര്‍ഗത്തെക്കാള്‍ താണതായിരുന്നു ഇവര്‍ ഇരുവരുടെയും വര്‍ഗ്ഗം എന്നതും ശ്രദ്ധേയമാണ്.
കുമാരനാശാന്റെ കാവ്യതപസ്സിനെക്കുറിച്ച് ഇഎംഎസ് നടത്തിയ പരാമര്‍ശങ്ങള്‍ ആധുനിക കേരളസമൂഹത്തിനുതന്നെ അപമാനകരമാണ്. ആശാന്റെ സംഭാവനയെക്കുറിച്ച് ഇഎംഎസ് പറയുകയാണ് ”ബൂര്‍ഷ്വാ പരിവര്‍ത്തനങ്ങളുടെ സാമൂഹ്യമനഃസാക്ഷിക്കു രൂപംനല്കുന്ന കാര്യത്തില്‍ ഒരു കവി എന്ന നിലയില്‍ ആശാന് സ്വന്തം പാത വെട്ടിത്തുറക്കേണ്ടിവന്നു” (അതേ പുസ്തകം-പേജ് 69). കുമാരനാശാന്റെ തലമുറയില്‍പ്പെട്ട മഹാകവി വള്ളത്തോള്‍ ഉള്‍പ്പെടെയുള്ള മഹാകവികളുടെ ദൗര്‍ബല്യത്തെക്കുറിച്ച് ഇഎംഎസ് വാചാലനാകുന്നുണ്ട്.
എന്നിരുന്നാലും അദ്ദേഹത്തിന്റെ വിദേ്വഷം കൂടുതലും കുമാരനാശാനോടാണ്. ആശാന്റെ പ്രധാന പരിമിതയായി ഇഎംഎസ് കാണുന്നത് ഇപ്രകാരമാണ്: ”ഇന്ത്യന്‍ സംസ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൈന്ദവ സംസ്കാരത്തിന്റേതായ ഉള്ളടക്കം, അന്നു നിലവിലിരുന്ന സംസ്കൃത സാഹിത്യത്തിലെ സൗന്ദര്യശാസ്ത്രത്തിന്റെ സാങ്കേതികത്വം എന്നിവയുടേതായ കെട്ടുപാടുകള്‍ക്ക് ആശാന് ഉള്‍പ്പെടെയുള്ളവര്‍ വിധേയരായിരുന്നു. ആശാനില്‍ പ്രകടമായ ഈ സംസ്കാരാഭിമാനം അവരെല്ലാം പ്രതിനിധാനം ചെയ്യുന്ന ബൂര്‍ഷ്വാ വര്ഗസംസ്കാരത്തിലുള്ള പരിമിതയാണ് പ്രകടമാക്കുന്നത്” (അതേ പുസ്തകം പേജ് 70).
ആശാനെതിരെ ഇഎംഎസ് ഉന്നയിക്കുന്ന മറ്റൊരു ആരോപണം വിചിത്രമാണ്. ”ആശാന് സദാചാര കാര്യങ്ങളില്‍ കെട്ടിയിടപ്പെട്ടു” എന്നതാണത്. മറ്റൊരു ന്യൂനത ”ആശാന് ജാതി നശീകരണത്തിനുമാത്രം ഊന്നല്‍ നല്കി” എന്നതാണ് (അതേ പുസ്തകം-പേജ് 71). സദാചാര്യമൂല്യങ്ങള്‍ ഉയര്‍ത്തികാണിച്ച വ്യക്തിത്വങ്ങളെ മാതൃകയായി സമൂഹം കാണാറുണ്ട്. ആശാന് ‘ദുര്നടപ്പു’കാരനായിരുന്നില്ല എന്നതാണ് ഇഎംഎസ് കാണുന്ന കുറ്റം!
കേരളീയസമൂഹം നെഞ്ചോട് ചേര്‍ത്തുവച്ച കാവ്യമാണ് കുമാരനാശാന്റെ ‘വീണപൂവ്’. വീണപൂവിനെ ഇഎംഎസ് വിലയിരുത്തുന്നത്്ബൂര്ഷ്വാ കവിതയുടെ ആദ്യരൂപമായാണ് (അതേ പുസ്തകം പേജ് 71). കേരളത്തില്‍ ഉണ്ടായ ബൂര്‍ഷ്വാ കവിതകളില്‍ ആദ്യത്തെ നിര്‍മ്മിതിയാണ് വീണപൂവിലൂടെ ആശാന് നിര്‍വ്വഹിച്ചത് എന്നാണ് ഇഎംഎസ് ഭാഷ്യം.
ചുരുക്കത്തിൽ ബൂർഷ്വാ കവിതയുടെ ജനയിതാവാണ് ആശാൻ. ഇത്തരം വിമർശനങ്ങൾക്ക് മറുപടി പറയേണ്ടത് ഇടതുപക്ഷത്ത് ചേർന്നുനിൽക്കുന്ന കവികളും സാംസ്കാരിക നായകന്മാരുമാണ്. ഇഎംഎസിന്റെ വീക്ഷണത്തിൽ ആശാന്റെ കവിതകൾ അതിന്റെ ഉള്ളടക്കത്തിൽ വലതുപക്ഷത്തെ പ്രതിനിധാനം ചെയ്യുമ്പോൾ ചങ്ങമ്പുഴയുടെ കവിതകൾ ഇടതുപക്ഷത്തെ പ്രതിനിധീകരിക്കുന്നു”.(അതേ പുസ്തകം- പേജ് 71).
ആശാന് എന്തുകൊണ്ട് വലതുപക്ഷത്തായി എന്നതിന് ഇഎംഎസിന് ഉത്തരമുണ്ട്. ആശാന് പ്രതിനിധാനം ചെയ്ത എസ്എന്‍ഡിപി യോഗം ബൂര്‍ഷ്വാ പരിവര്ത്തനപ്രസ്ഥാനമാണ്. എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി കുമാരനാശാന് നീണ്ടനാള്‍ പ്രവര്‍ത്തിച്ചു. എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കണമെങ്കില്‍ അതിന്റെ സമുന്നത വ്യക്തിത്വങ്ങളെയും ദിശാബോധം നല്കിയ നേതാക്കളെയും ആദ്യം തകര്‍ക്കണം. പുതിയ തലമുറയ്ക്ക് മാതൃകയായി ഈ മഹാപുരുഷന്മാര് മാറരുത് എന്ന അജണ്ട മാത്രമാണ് ഇഎംഎസിനും കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കും ഉണ്ടായിരുന്നത്.
കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ മഹാകവി കുമാരനാശാന്റെ പങ്ക് വളരെ വലുതാണ്. എസ്എന്‍ഡിപി യോഗത്തെയും ശ്രീനാരായണദര്ശനങ്ങളെയും അടിസ്ഥാന ജനവിഭാഗത്തിന്റെ അടുത്തെത്തിച്ചതില്‍ ഡോ. പല്‍പ്പു, കുമാരനാശാന്, ടി.കെ. മാധവന് എന്നിവര്‍ സുപ്രധാന പങ്കുവഹിച്ചു. ഈ നേതാക്കളാരും ജാതിനേതാക്കളായിരുന്നില്ല. ഡോ.പല്‍പ്പു കേരളത്തിലെ ആദ്യത്തെ ജനകീയ മുന്നേറ്റമായ മലയാളി മെമ്മോറിയലിന്റെ (1892) ശക്തിസ്രോതസ്സായിരുന്നു. സ്വാമി വിവേകാനന്ദനുമായി ഡോ. പല്‍പ്പുവിന് ഉണ്ടായിരുന്ന സൗഹൃദമാണ് സ്വാമിജിയെ കേരളത്തിലെ നീചമായ ജാതിവ്യവസ്ഥയുടെ വിമര്‍ശകനാക്കിയത്. ബാരിസ്റ്റര്‍ ജി.പി. പിള്ളയെ ലണ്ടനില്‍ അയച്ച് അയിത്തജാതിക്കാരുടെ പ്രശ്നം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിപ്പിച്ചത് ഡോ.പല്‍പ്പുവിന്റെ ശ്രമഫലമായിരുന്നു. അതുപോലെ കേരളത്തിലെ ബൗദ്ധിക മണ്ഡലത്തില്‍ ആശാന്റെ സ്വാധീനം വളരെ വലുതാണ്.
പ്രജാസഭയിലെ ആശാന്റെ പ്രസംഗങ്ങള്‍ അദ്ദേഹത്തിന്റെ പൗരബോധത്തിന്റെ പ്രതീകമാണ്. ടി.കെ. മാധവന് കോണ്‍ഗ്രസിന്റെ സാമൂഹ്യനീതിബോധത്തെ ചിട്ടപ്പെടുത്തിയ നേതാവാണ്. 1923-ലെ കാക്കിനട സമ്മേളനത്തില്‍ അയിത്തോച്ഛാടനം ഒരു വിഷയമായി കോണ്‍ഗ്രസ് എടുത്തത് ടി.കെ. മാധവന്റെ ശ്രമംകൊണ്ടായിരുന്നു. വൈക്കം സത്യഗ്രഹത്തില്‍ ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പങ്കെടുത്തത് ടി.കെ. മാധവന്റെ നേതൃത്വത്തിന്റെ അംഗീകാരമാണ്. നിര്‍ഭാഗ്യവശാല്‍ ഈ നേതാക്കളെയെല്ലാം കേവലം ജാതിനേതാക്കളായാണ് ഇഎംഎസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വിലയിരുത്തിയത്.
ബഹുമുഖ വ്യക്തിത്വത്തിന്റെ ഉടമയായ കുമാരനാശാനെ വികലമായ മനസ്സുകൊണ്ടാണ് ഇഎംഎസ് അപമാനിച്ചത്. ഇഎംഎസ് കുമാരനാശാന് കൊടുക്കുന്ന അംഗീകാരംപോലും ആ മഹാപ്രതിഭയെ അപമാനിക്കുന്ന തരത്തിലാണ്. ഉദാഹരണത്തിന് ഇഎംഎസ് എഴുതുന്നു: ”ജാതിമേധാവിത്വത്തിനെതിരായ സമരമെന്ന ഒരൊറ്റ കാര്യത്തില്‍ ഒതുങ്ങിനിന്നുകൊണ്ടാണെങ്കിലും ബൂര്‍ഷ്വാ വിപ്ലവത്തിന്റെ കാഹളമൂതിക്കൊണ്ടാണ് ആശാന് മലയാള സാഹിത്യത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്” (ഇഎംഎസ് കേരള ചരിത്രവും സംസ്കാരവും-പേജ് 74). കുമാരനാശാനെ മഹാകവി എന്ന് ഒരിക്കല്‍പോലും ഇഎംഎസ് അഭിസംബോധന ചെയ്തിട്ടില്ല എന്നതുതന്നെ കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണ്.
ചുരുക്കത്തില്‍ 1944 നുശേഷം ആര്.ശങ്കറിന്റെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗത്തിനുണ്ടായ ഉണര്‍വ്വിനെ അട്ടിമറിക്കാനും എസ്എന്‍ഡിപി യോഗം കോണ്‍ഗ്രസുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റു വിരുദ്ധപക്ഷത്ത് അണിനിരന്നതുമാണ് ഇഎംഎസ് നീചമായ വിമര്‍ശനങ്ങള്‍കൊണ്ട് ശ്രീനാരായണഗുരുവിനെയും കുമാരനാശാനെയും അപമാനിക്കാന്‍ കാരണം. ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെയും ശ്രീനാരായണപ്രസ്ഥാനത്തിന്റെ സാമൂഹിക വിപ്ലവാദര്ശങ്ങളെയും അട്ടിമറിച്ചുകൊണ്ടുതന്നെയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ശക്തമായത്.
എസ്എൻഡിപി യോഗ നേതൃത്വം നടത്തുന്ന ഏതൊരു ശാക്തീകരണശ്രമവും കമ്മ്യൂണിസ്റ്റുപാർട്ടി അനുവദിക്കില്ല. ഇപ്പോൾ നാം കാണുന്നത് ഈ പദ്ധതിയുടെ പിൻതുടർച്ചയാണ്. ഇഎംഎസ് 1940കളുടെ അവസാനത്തിൽ തുടങ്ങിയ പ്രക്രിയയുടെ തുടർച്ചയാണ് ഇന്ന് സിപിഎമ്മുകാരിലൂടെ തുടരുന്നത്. ഇഎംഎസിന്റെ നേതൃത്വം ബൗദ്ധികമായി എസ്എൻഡിപി യോഗത്തെയും ഗുരുദർശനങ്ങളെയും നേരിട്ടു എങ്കിൽ ഇപ്പോൾ മാർക്സിസ്റ്റു നേതൃത്വം ശാരീരികമായി നേരിടാൻ ശ്രമിക്കുന്നു. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ലക്ഷ്യം അന്നും ഇന്നും ഒന്നുതന്നെയാണ്, ഗുരുനിന്ദ. അത് അവർ തുടർന്നുകൊണ്ടേയിരിക്കും.
ഇനിയെങ്കിലും കുമാരനാശാനെതിരായ ഇഎംഎസിന്റെ നിലപാടുകള്‍ സിപിഎം തള്ളിപ്പറയണം. പിണറായി വിജയന് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ഒരു അയിത്തജാതിക്കാരന്റെ കാവ്യജീവിതത്തെ ഒരു സവര്‍ണ്ണ നമ്പൂതിരി വിമര്‍ശിക്കുന്ന ശൈലിയാണ് ഇഎംഎസ് സ്വീകരിച്ചത്. ഒരു ജന്മി, കുടിയാനെ നോക്കിക്കണ്ടതുപോലെ ഇഎംഎസ് കുമാരനാശാനെ കണ്ടു. കുടിയാന് ബൗദ്ധികസ്വാതന്ത്ര്യം അനുവദിക്കാന്‍ ഇഎംഎസ് എന്ന ജന്മി തയ്യാറായില്ല. ഒരു കുടിയാന് മഹാകവിപട്ടം നല്‍കാനും പാടില്ലല്ലോ? അത് സിപിഎമ്മിന്റെ ഔദേ്യാഗിക നയമായി ഇന്നും തുടരുന്നു.
അതുകൊണ്ടുതന്നെ തെറ്റുതിരുത്താന്‍ സിപിഎം നേതൃത്വം തയ്യാറാകണം. ഈഴവക്കുടിലില് പിറന്ന കുമാരനാശാനെ ബൂര്‍ഷ്വാ വിപ്ലവത്തിന്റെ വക്താവാക്കിയതും ബൂര്‍ഷ്വാ കവിതയുടെ ജനയിതാവാക്കിയതും ഇഎംഎസ് ആണെങ്കിലും വിമര്‍ശിക്കപ്പെടേണ്ടേ? കേരളത്തിലെ സാംസ്കാരിക നായകന്മാര് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ താല്‍പ്പര്യമനുസരിച്ച് മഹാഗുരുക്കന്മാരെയും മഹാകവികളെയും സാമൂഹിക പരിഷ്കര്‍ത്താക്കളെയും വിലയിരുത്തുന്ന രീതിയില്‍ ബലിയാടായതാണ് മഹാകവി കുമാരനാശാനും. ഇഎംഎസ് തുടക്കംകുറിച്ച ഈ ശൈലി ഇനിയും സിപിഎം തുടരണോ എന്ന് ആ പാര്‍ട്ടിയുടെ നേതൃത്വം പുനരാലോചിക്കട്ടെ.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: