ഇതു കേള്‍ക്കുമ്പോള്‍ മകന് സന്തോഷംകൊണ്ട് തന്നെ ആലിംഗനം ചെയ്യുമെന്നാണ് കൈകേയി പ്രതീക്ഷിച്ചത്. ഭരതന്റെ സ്ഥാനത്ത് ഇന്നത്തെ ചെറുപ്പക്കാര്‍ ആരെങ്കിലുമായിരുന്നെങ്കില്‍ ”താങ്ക്യു മമ്മി” എന്ന് പറഞ്ഞ് തുള്ളിച്ചാടിയേനെ. ധര്‍മ്മിഷ്ഠനായ ഭരതന് ജ്യേഷ്ഠനെ പിതാവിനു തുല്യം സ്നേഹിച്ചിരുന്നു. അതിനാല്‍ കൈകേയിയുടെ പ്രവൃത്തി സഹിക്കാനാകാതെ പൊട്ടിത്തെറിച്ചു. അമ്മയെ ദഹിപ്പിക്കും വിധം ഒന്നുനോക്കി. പിന്നെ ശകാരവര്‍ഷം തന്നെയായിരുന്നു.
”ഭര്ത്താവിനെകൊന്ന മഹാപാപീ, മഹാ ഘോരേ, നാണവും ദയയുമില്ലാത്തവളേ, ദുഷ്ടേ, രാക്ഷസി! പുണ്യമില്ലാത്ത മഹാപാപീയായതുകൊണ്ട് നിന്റെ ഗര്‍ഭത്തില്‍ വന്നു പിറന്നു. നിന്നോടുരിയാടാന്‍ പോലുമാവില്ല. ഞാന്‍ ചെന്ന് തീയില്‍ ചാടി മരിക്കും. ഇല്ലെങ്കില്‍ വിഷം കുടിക്കും. അതുമല്ലെങ്കില്‍ വാളെടുത്ത് കഴുത്തുവെട്ടിമരിക്കും. നീയാകട്ടെ കുംഭീപാകം എന്ന നരകത്തില്‍ തന്നെ പതിക്കും.” എന്നുപറഞ്ഞ് നേരെ കൗസല്യയുടെ കൊട്ടാരത്തിലേയ്ക്കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: