തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരള വര്‍മ്മ കോളേജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റും അക്രമവും. എസ്എഫ്ഐ അക്രമണത്തില്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
എബിവിപി പ്രവര്‍ത്തകരായ ഗിനില്‍, പ്രണവ്, വിഷ്ണു എന്നിവരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗിനിലിന് തലയ്ക്കാണ് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇരുപതോളം വരുന്ന എസ്എഫ്ഐക്കാര്‍ കോളേജ് ക്യാമ്പസിലുള്ളില് സ്ഥിതി ചെയ്യുന്ന അയ്യപ്പക്ഷേത്രത്തിന് സമീപത്ത് ബീഫ് ഫെസ്റ്റ് നടത്തിയത്. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. ക്ഷേത്രം നിലനില്‍ക്കുന്നതിനാല്‍ കോളേജ് ക്യാമ്പസിനുള്ളില്‍ മത്സ്യമാംസാദികള്‍ കടത്തരുതെന്ന നിയമം ലംഘിച്ചാണ് എസ്എഫ്ഐക്കാര്‍ ബീഫ് ഫെസ്റ്റ് നടത്തിയത്.
കോളേജ് അധികൃതര്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് പറയുന്നുണ്ടെങ്കിലും തടയാന്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. പോലീസാകട്ടെ എസ്എഫ്ഐ നടപടിക്ക് പിന്തുണ നല്‍കുകയായിരുന്നു. മാരകായുധങ്ങളുമായിട്ടാണ് എസ്എഫ്ഐ പ്രവര്‍ത്തകരായ അനൂപ്, അരുണ്‍ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ ബീഫ്ഫെസ്റ്റ് നടത്തിയത്. അതോടൊപ്പം എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു.
നിയമം ലംഘിച്ച് ബീഫ് ഫെസ്റ്റ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എബിവിപി ജില്ലാ സമിതി ആവശ്യപ്പെട്ടു. ദേവസ്വം കോളേജില്‍ ബീഫ് ഫെസ്റ്റ് നടത്തിയവരെയും അവര്‍ക്ക് സഹായം നല്കിയ അദ്ധ്യാപകരെയും പുറത്താക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന് ആവശ്യപ്പെട്ടു. ബീഫ് ഫെസ്റ്റ് നടത്തുന്നതറിഞ്ഞെത്തിയ എബിവിപി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയാണ് ചെയ്തത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഹിന്ദു വിരുദ്ധനടപടിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് അധികൃതരും പ്രശ്നത്തില്‍ ഇടപ്പെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: