കൊച്ചി: ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാലുലക്ഷത്തോളം വരുന്ന തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന് ആവശ്യപ്പെട്ടു.
തോട്ടംതൊഴിലാളികളുടെ ശമ്പളവര്‍ധനവുമായി ബന്ധപ്പെട്ട കരാറിന്റെ കാലാവധി 2014 ഡിസംബര്‍ 31 ന് അവസാനിച്ചതാണ്. അതിനുശേഷം ഒമ്പതുതവണ പ്ലാന്റേഷന് ലേബര്‍ കമ്മറ്റിയുടെ യോഗം നടന്നെങ്കിലും മാനേജ്മെന്റിന്റെ പിടിവാശിമൂലം തീരുമാനമുണ്ടായില്ല. തൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിച്ചെങ്കില്‍ മാത്രമേ ശമ്പളവര്‍ധനവിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയൂ എന്ന നിലപാട് സ്വീകരിച്ചിട്ടുള്ള മാനേജ്മെന്റുകള്‍ ഇപ്പോള്‍ വെറും അഞ്ച് രൂപ മാത്രം വര്‍ധിപ്പിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്.
തൊഴില്‍ വകുപ്പു മന്ത്രിയും മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. പ്ലാന്റേഷന് ലേബര്‍ കമ്മറ്റിയില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ശമ്പളത്തെ സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് കഴിയും. സര്‍ക്കാര്‍ ഈ അധികാരം ഉപയോഗിച്ച് തീരുമാനമെടുക്കാന്‍ തയ്യാറാകണം. ഈ ആവശ്യം ഉന്നയിച്ച് 5 ന് ബിഎംഎസ് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. പത്രസമ്മേളനത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍, എറണാകുളം മേഖലാ സെക്രട്ടറി സജിത്ത് ബോള്‍ഗാട്ടി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: