കൊല്ലം: പാരിപ്പള്ളി ഇഎസ്ഐ മെഡിക്കല്‍ കോളജ് വിഷയത്തില്‍ എംപിയുടെ സിപിഎം വിരുദ്ധപ്രസ്താവനക്കെതിരെ ശക്തമായ വിമര്‍ശനവുമായി പി.കെ.ഗുരുദാസന് എംഎല്‍എ രംഗത്ത്.
പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനെതിരെ വികസനവിരോധികളായ സിപിഎം നേതൃത്വത്തിലാണ് കോടതിയില്‍ കേസ് നല്‍കിയതെന്നും കൊല്ലത്തെ എംപിയായ തനിക്കെതിരായി നടത്തുന്ന നീക്കം ഫലത്തില്‍ കൊല്ലത്തുകാര്‍ക്ക് ആകെ വികസനം നിഷേധിക്കുന്ന തലത്തിലായെന്നും കഴിഞ്ഞദിവസം എന്‍.കെ.പ്രേമചന്ദ്രന് എംപി കുറ്റപ്പെടുത്തിയിരുന്നു.
അങ്ങാടിയില്‍ തോറ്റതിന് അമ്മയെ തല്ലുന്ന പ്രവണതയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജ് വിഷയത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ നടത്തിയ പ്രസ്താവനയെന്നും എംപി പറഞ്ഞു. നിരോധന ഉത്തരവ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സ്റ്റേ സ്വാഭാവികമായി മാറിയതാണെന്ന പ്രസ്താവന നിലവാരമില്ലാത്ത നുണയാണ്. സപ്തംബര്‍ മാസം 14ന് കോടതി ഒരുമാസത്തെ നിരോധന ഉത്തരവ് നല്കി. ഒക്ടോബര്‍ 14 വരെ സ്വാഭാവികമായും നിരോധന ഉത്തരവ് നിലനില്ക്കും.
തൊഴിലാളികളുടെ പേരില്‍ നിരോധന ഉത്തരവിനായി കോടതിയെ സമീപിച്ചവരും അതിനെ അനുകൂലിച്ചവരും കോടതിയില്‍ പോകുന്നതിനുമുമ്പ് ഇതേ ആവശ്യം ഉന്നയിക്കുകയോ കോളേജ് നടത്തുന്നതില്‍നിന്ന് ഇഎസ്ഐ പിന്‍വാങ്ങുന്നതില്‍ പ്രതിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് എംപി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിനെയോ മറ്റ് അധികാരകേന്ദ്രങ്ങളെയോ പരാതിയുമായി സമീപിച്ചില്ല. കേരള സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം നടത്തിയവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിലെ മോഹഭംഗം കൊണ്ടാണ് പരസ്പരവിരുദ്ധ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതെന്നും ആരോപിച്ചു.
നിരോധന ഉത്തരവ് നിലനിന്ന സമയത്ത് മൗനംപാലിച്ചവര്‍ ഉത്തരവ് മാറി കോളജ് തുടങ്ങാനുള്ള തടസം നീങ്ങിയപ്പോള്‍ ന്യായവാദങ്ങളുമായി രംഗപ്രവേശം ചെയ്യുന്നത് പൊതുജനങ്ങളുടെയും തൊഴിലാളികളുടെയും പ്രതിഷേധം ഭയന്നാണ്. ജനദ്രോഹ നടപടിമൂലമുണ്ടായ പാപക്കറ പ്രസ്താവന നടത്തി കഴുകിക്കളയാനാണ് സിപിഎമ്മിന്റെ ശ്രമം. തൊഴിലാളിവിരുദ്ധനിരോധന ഉത്തരവിലൂടെ ഈ വര്‍ഷം നഷ്ടമായ നൂറ് എംബിബിഎസ് സീറ്റുകളുടെ ഉത്തരവാദിത്വത്തില്‍നിന്ന് സിപിഎമ്മിനും കേസിനുപോയ ഇടതുപക്ഷ രാഷ്ട്രീയനേതാക്കള്‍ക്കും ഒഴിഞ്ഞുമാറാനാകില്ല. കോടതിയിലെ സ്റ്റേ ഉത്തരവ് കാലാവധി തീര്‍ന്ന് സ്വാഭാവികമായും മാറിയതാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖ പൊതുജനമധ്യത്തില്‍ പ്രസിദ്ധീകരിക്കാന്‍ പ്രസ്താവന നടത്തിയവരെ എംപി വെല്ലുവിളിച്ചു.
അതേസമയം മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കാതിരുന്നതു യുഡിഎഫ് ഗവണ്മെന്റിന്റെ കുറ്റകരമായ അലംഭാവം മൂലമാണെന്ന് ഗുരുദാസന് ആരോപിച്ചു. യുഡിഎഫിനെ തൃപ്തിപ്പെടുത്താന്‍ എന്‍.കെ.പ്രേമചന്ദ്രന് സിപിഎമ്മിന്റെ മേക്കിട്ടു കയറുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. 2009 ഫെബ്രുവരിയില്‍ തറക്കല്ലിട്ട ഇഎസ്ഐ മെഡിക്കല്‍ കോളേജിന്റെ പൂര്‍ത്തികരണത്തിന,് അധികാരത്തില്‍ വന്നു നാലരവര്‍ഷം കഴിഞ്ഞിട്ടും യുഡിഎഫ് ഒന്നും ചെയ്തില്ല. 1500 തൊഴിലാളികളെ വച്ചു നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചതും നിര്‍മ്മാണം നല്ല പുരോഗതിയില്‍ എത്തിയതും എല്‍ഡിഎഫ് ഗവണ്മെന്റിന്റെ കാലത്താണെന്ന് ഗുരുദാസന് അവകാശപ്പെട്ടു. 2011 മേയ് മാസം യുഡിഎഫ് അധികാരത്തില്‍ വന്നശേഷം യാതൊരു താല്‍പര്യവുമെടുത്തില്ല. എടുത്തിരുന്നെങ്കില്‍ 2012ല്‍ തന്നെ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടി മെഡിക്കല്‍ കോളേജ് ആരംഭിക്കുമായിരുന്നുവെന്ന് ഗുരുദാസന് ചൂണ്ടിക്കാട്ടി. 2013 ഡിസംബറില്‍ മുഖ്യമന്ത്രി പാരിപ്പള്ളിയില്‍ എത്തി മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്യുമ്പോഴും മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. ആശുപത്രിയുടെ ഉദ്ഘാടനമായിരുന്നു പ്രസ്തുത മാമാങ്കമെന്നു പിന്നീട് തിരിച്ചറിഞ്ഞു. ആശുപത്രി വര്‍ഷങ്ങളായി അവിടെ പ്രവര്‍ത്തിക്കുന്നു. അതിന്റെ ഉദ്ഘാടനം നടത്തേണ്ട കാര്യമില്ല. നാളിതുവരെ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിയിട്ടില്ല. 2014 സെപ്റ്റംബര്‍ 30 വരെ ചെലവഴിച്ച തുക 321.51 കോടി രൂപ മാത്രമാണ്. തൊഴിലാളികളുടെ മാത്രം സമ്പത്ത് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ മെഡിക്കല്‍ കോളേജില്‍ തൊഴിലാളികളുടെ സൗജന്യ ചികിത്സ, തൊഴിലാളികുടുംബങ്ങളില്‍പെട്ടവരുടെ കോളേജ് അഡ്മിഷന് തുടങ്ങിയ കാര്യങ്ങളില്‍ തൊഴിലാളി സംഘടനകളുടെ അഭിപ്രായം ആരായാന്‍ സാമാന്യ മര്യാദ കാണിച്ചില്ല. ധാരണാ പത്രം ഒപ്പിടാതെ കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കുവാനോ കോളേജില്‍ അഡ്മിഷന് നടത്തുവാനോ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുകയാണ് എംപിയെന്നും ഗുരുദാസന് കുറ്റിപ്പെടുത്തി.
ഇതോടൊപ്പം എംപിയെ അധിക്ഷേപിച്ച് സിഐടിയു ജില്ലാ നേതാക്കളും രംഗത്തെത്തി. ഇഎസ്ഐക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം വാങ്ങാന്‍ കഴിയാത്ത പ്രേമചന്ദ്രന് മറ്റുള്ളവരെ പഴിചാരുകയാണെന്നും ഉത്തരം താങ്ങുന്നവെന്നവകാശപ്പെടുന്ന ചില ജിവികളെപ്പോലെയാണ് കൊല്ലം എംപിയെന്നും നേതാക്കളായ എസ്.സുദേവനും തുളസീധരക്കുറുപ്പും ആരോപിച്ചു.
…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: