ന്യൂദല്‍ഹി: ആംആദ്മി നേതാവും ദല്‍ഹി മുന്‍ നിയമമന്ത്രിയുമായ സോംനാഥ് ഭാരതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തളളി. ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. മധ്യസ്ഥശ്രമത്തിന് തയ്യാറല്ലെന്ന് പരാതിക്കാരിയായ ഭാര്യ ലിപിക കോടതിയില്‍ ബോധിപ്പിച്ചു.
ലിപിക നല്കിയ ഗാര്‍ഹിക പീഡനകേസിലാണ് ഭാരതി അറസ്റ്റിലായത്. ഭാരതി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി ജൂണിലാണ് ദല്‍ഹി വനിതാ കമ്മീഷന്പരാതി നല്‍കിയത്. ഗര്‍ഭിണിയായിരുന്ന കാലത്ത് വളര്‍ത്തുനായയെ അഴിച്ചുവിട്ട് ആക്രമിക്കാന്‍ മുതിര്‍ന്നു എന്നും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്നും ലിപികയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
സുപ്രീം കോടതി നേരത്തേ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്ന് ഭാരതി പോലീസില്‍ കീഴടങ്ങിയിരുന്നു. കേസില്‍ ചോദ്യം ചെയ്യാനായി കഴിഞ്ഞ ദിവസം ദ്വാരകയിലെ വീട്ടില്‍ ഭാര്യയുടെ മുന്നിലെത്തിച്ചപ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞിരുന്നു. ഭാര്യയെ ഉപദ്രവിച്ചത് എന്തിനെന്നും എങ്ങനെയെന്നും ചോദിക്കുന്നതിനിടെയാണ് ഭാരതി കരഞ്ഞതെന്ന് പോലീസ് പറഞ്ഞു. വളര്‍ത്തുനായയെ ഭാര്യക്കുനേരെ അഴിച്ചുവിടാനുള്ള കാരണവും ചോദ്യം ചെയ്യലില്‍ ഉന്നയിച്ചു.
അതിനിടെ ഭാരതി ദല്‍ഹിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാറിന്റെ ഡ്രൈവര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞെങ്കിലും തനിക്കറിയില്ലെന്നാണ് ഭാരതി മറുപടി നല്‍കിയത്. കണ്ടെത്തിയ കാര്‍ ഫരീദാബാദിലെ ഒരു ബിസിനസുകാരന്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ ഒളിച്ചോട്ടത്തില്‍ നേതാവിന് അഭയം കൊടുത്ത അഞ്ചു പേരെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: