ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍നിന്ന് ഭീകരര്‍ നുഴഞ്ഞുകയറുന്നത് തടയാന്‍ അതിര്‍ത്തിയില്‍ റിമോട്ട് കണ്ട്രോള്ഡ് യന്ത്രത്തോക്കുകള്‍ സ്ഥാപിക്കുന്നു. ഈ വര്‍ഷമൊടുവില്‍ നിയന്ത്രണ രേഖയില്‍ ഇവ സ്ഥാപിച്ചുതുടങ്ങും. ജമ്മുവിനെ കശ്മീര്‍ താഴ്വരയില്‍നിന്ന് വേര്‍തിരിക്കുന്ന പീര്‍ പാഞ്ചാള്‍ മേഖലയിലാകും ആദ്യം ഇവ വിന്യസിക്കുക.
അഖനൂര്‍ മേഖലയില്‍ ഇത്തരം തോക്കുകള്‍ പരീക്ഷിച്ചുവരികയാണ്. ഇവ സൈനികര്‍ക്ക് വലിയ സുരക്ഷയാണ് നല്‍കുന്നതെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. നര്‍ഗോട്ടയിലെ പതിനാറാം കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ആര്‍ആര്‍ നിംഭോര്ക്കര് പറഞ്ഞു.
അതിര്‍ത്തിയില്‍ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കും. അതിര്‍ത്തിയിലെ 80 മീറ്റര്‍ അകലെ വരെയുള്ള നീക്കങ്ങള്‍ സെന്‍സറുകള്‍ കണ്ടെത്തും. ഇരുളിലും പ്രവര്‍ത്തിക്കുന്ന കാമറകളും ഓട്ടോമാറ്റിക് തോക്കുകളുമായി ഈ സെന്‍സറുകളെയും ബന്ധപ്പെടുത്തും. ഈ കാമറകള്‍ ഉപയോഗിക്കുന്ന കമാന്‍ഡര്‍മാര്‍ക്ക് അതിര്‍ത്തിയിലെ ചലനങ്ങളുടെ തല്‍സമയ ദൃശ്യങ്ങള്‍ ലഭ്യമാകും. അതിര്‍ത്തിയില്‍ ഇന്‍ഫ്രാറെഡ് രശ്മികളുടെ പാത മുറിഞ്ഞാലുടന് സെന്‍സറുകള്‍ ശബ്ദം പുറപ്പെടുവിക്കും. അതോടെ റിമോട്ട് തോക്കുകള്‍ അവിടേക്ക് തിരിയും.
കാമറദൃശ്യങ്ങളില്നിന്ന് ചലനം ശത്രുവിന്റേതാണെന്ന് തിരിച്ചറിഞ്ഞാല്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി യന്ത്രത്തോക്കുകള്‍ തീതുപ്പും. പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതലയുള്ള ബ്രിഗേഡിയര്‍ പി.സി. വ്യാസ് പറഞ്ഞു. തോക്കുകള്‍ ഉയര്‍ത്താം, താഴ്ത്താം, 150 ഡിഗ്രി വരെ തിരിക്കാം. സബ് മെഷീന് തോക്കുപയോഗിച്ചുള്ള പരീക്ഷണം വിജയകരമാണ്.
ഇനി ഭാരം കുറഞ്ഞ യന്ത്രത്തോക്ക് ഉപയോഗിച്ച് പരീക്ഷണം നടത്തും. പട്രോളിംഗ് നടത്താന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലാകും ഇവ കൂടുതല്‍ സ്ഥാപിക്കുക. ഇവിടങ്ങള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ നുഴഞ്ഞുകയറല്‍ നടക്കുന്നത്.
കഴിഞ്ഞവര്‍ഷം അതിര്‍ത്തി വഴി 70 നുഴഞ്ഞുകയറല്‍ ശ്രമങ്ങളാണ് നടന്നത്. 65 പേര് നുഴഞ്ഞുകയറി. 136 പേരെ തിരിച്ചോടിക്കാന്‍ കഴിഞ്ഞു, അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: