ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ മാട്ടിറച്ചി വില്‍പ്പന തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സുപ്രീം കോടതി രണ്ടുമാസത്തേക്ക് വിലക്കി. വിഷയത്തില്‍ തീരുമാനം എടുക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബീഫ് വില്‍പ്പന സംബന്ധിച്ച് ഹൈക്കോടതിയുടെ ജമ്മു, ശ്രീനഗര്‍ ബെഞ്ചുകള്‍ പരസ്പ്പരവിരുദ്ധമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചത് ചൂണ്ടിക്കാട്ടി ജമ്മുകശ്മീര്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ബീഫ് വില്‍പ്പന തടഞ്ഞും, വിലക്ക് കര്‍ശനമായി നടപ്പാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയും ജമ്മു ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവാണ് രണ്ടുമാസത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തത്. വിരുദ്ധ ഉത്തരവുകള്‍ പരിശോധിച്ച് കൃത്യമായ ഉത്തരവ് നല്കാന് മൂന്നംഗ ബെഞ്ച് രൂപീകരിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്.
പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ച് സപ്തംബര്‍ എട്ടിനാണ് ജമ്മു ബെഞ്ച് ബീഫിന് വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്‍ബീര്‍ കോഡു പ്രകാരം വിലക്ക് കര്‍ശനമായി നടപ്പാക്കാന്‍ കോടതി പോലീസിനും നിര്‍ദ്ദേശം നല്കി. ഒരാഴ്ച കഴിഞ്ഞ്, ഗോവധം ക്രിമിനല്‍ കുറ്റമാണെന്ന് പറയുന്ന ഭരണഘടനാപരമായ വ്യവസ്ഥകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ച ശ്രീനഗര്‍ ബെഞ്ച് സര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു. ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഭരണഘടനയുടെ 370 ാം വകുപ്പുപ്രകാരം ജമ്മുകശ്മീരിന് പ്രത്യേക പദവിയാണ് ഉള്ളത്. അവിടെ ഒരു പ്രത്യേക ഭരണഘടനയുണ്ട്, പ്രത്യേക ക്രിമിനല്‍ നിയമമുണ്ട്, രണ്‍ബീര്‍ കോഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: