ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണം നയിക്കുന്നത്പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട്. അഞ്ചു ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ ഘട്ടത്തിലും 7-8 റാലികളാണ് പ്രധാനമന്ത്രിക്കായി സജ്ജമാകുന്നത്. 243 അംഗ നിയമസഭയില്‍ 180 സീറ്റുകള്‍ ലക്ഷ്യമിടുന്ന എന്‍ഡിഎ സഖ്യത്തിന്റെ പ്രചാരണത്തിന്റെ മുഖ്യ ചുമതല പ്രധാനമന്ത്രി ഏറ്റെടുത്തതോടെ സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ആവേശം പതിന്മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനകം അഞ്ച് വലിയ റാലികളിലാണ് പ്രധാനമന്ത്രി ബീഹാറില്‍ പങ്കെടുത്തത്.
എല്ലാ ഘട്ടത്തിന്റെയും പരസ്യ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ടു ദിവസം ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടിക്ക് പ്രധാനമന്ത്രി നല്‍കിയിട്ടുണ്ട്. പന്ത്രണ്ടാം തീയതി ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കായി 8,9 തീയതികളില്‍ പ്രധാനമന്ത്രി ബീഹാറിലെത്തും. രണ്ടു ദിവസങ്ങളിലായി 7 വലിയ പരിപാടികളാണ് ബീഹാര്‍ ബിജെപി ഘടകം ആസൂത്രണം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച പാട്നയില്‍ തങ്ങുന്ന പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അവസാനവട്ട ഒരുക്കങ്ങള്‍ നേരിട്ട് പരിശോധിക്കും. ആദ്യഘട്ടത്തില്‍ 49 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വികസനത്തിനായി വോട്ട് തേടാനാണ് സംസ്ഥാന ബിജെപി നേതൃത്വവും കേന്ദ്രനേതൃത്വവും പ്രവര്‍ത്തകര്‍ക്ക് നല്കിയ നിര്‍ദ്ദേശം. പ്രധാനമന്ത്രിയുടെ റാലികളിലും നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ എണ്ണിപ്പറഞ്ഞു തന്നെയാണ് ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നത്. ബീഹാറിനായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് ഉള്‍പ്പെടെ വോട്ടര്‍മാരില്‍ വലിയ മതിപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന ബിജെപി നേതൃത്വം പറയുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുഴുവന്‍ സമയവും ബീഹാറില്‍തന്നെ പ്രചാരണരംഗത്തുണ്ട്. എല്ലാ ദിവസവും രണ്ടു വീതം റാലികളും ഒരു കാര്യകര്‍ത്താ സമ്മേളനവുമാണ് ദേശീയ അധ്യക്ഷന്റെ പ്രചാരണരീതി. ജാതിമത പരിഗണനകള്‍ക്കപ്പുറമായി തെരഞ്ഞെടുപ്പ് രംഗത്ത് കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ അമിത് ഷാ നിര്‍ദ്ദേശിക്കുന്നു.
രാജ്യത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 15 മാസംകൊണ്ട് പുതിയ തലം സൃഷ്ടിക്കാനായെന്ന് ബീഹാറിന്റെ തലസ്ഥാനമായ പാട്നയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള സുപോലില്‍ ഇന്നലെ നടന്ന കാര്യകര്‍ത്താ സമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായി ബീഹാറിലെ യുവജനങ്ങളുടെ സംഭാവന അമൂല്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ ബീഹാര്‍ വികസനത്തിനായി പ്രതിബദ്ധരാണെന്നും അമിത് ഷാ പറഞ്ഞു.
ദരിദ്രരുടേയും ശോഷിതരുടേയും വഞ്ചിതരുടേയും വികസനത്തിനായി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്നത്. മോദി ഭരണത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമായിരിക്കുന്നു. രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് അവരുടെ ഭാഷയില്‍ നമ്മള് മറുപടി നല്‍കുകയാണെന്നും അമിത് ഷാ പറഞ്ഞു.
ബീഹാറിലെ ജനങ്ങളുടെ വിധിയെഴുത്തിനെ അപമാനിക്കുന്ന നടപടികളാണ് നിതീഷ് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇതിന് രാഷ്ട്രീയത്തിന്റെ ഭൂമികയായ ബീഹാര്‍ തക്ക മറുപടി നല്‍കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: