തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കറങ്ങുന്ന അഴിമതിക്കമ്പനിക്ക് നേതൃത്വം നല്‍കുന്നത് വി.എം. സുധീരനാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിഅംഗം ശോഭ സുരേന്ദ്രന്. ബിജെപിയുടെ മുന്നേറ്റം കണ്ട് ഇരുമുന്നണികളുടെയും കാല്‍മുട്ട് കൂട്ടിയിടിക്കയാണെന്നും അവര്‍ തോല്‍വി മുന്‍പേ പ്രഖ്യാപിച്ചുവെന്നും ശോഭ സുരേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സാമുദായിക സംഘടനകളുമായി കൈകോര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിടും. ഇതിനായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എസ്എന്ഡിപിയുമായിചര്ച്ച നടത്തി. എന്‍എസ്എസിന്റെ ജില്ലാ നേതാക്കളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ബിജെപിയുമായി മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ സമുദായിക സംഘടനകള്‍ മത്സരിക്കും. ബിജെപി കേരളത്തില്‍ മികച്ച വിജയം കൈവരിക്കുമെന്നും അവര്‍ പറഞ്ഞു.
ബിജെ.പി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നാണ് ഇരുമുന്നണികളും പറഞ്ഞിരുന്നത്. എന്നാല്‍ ബിജെപിയുടെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചര്‍ച്ചയിലാണ് അവര്‍. ചര്‍ച്ചയുടെ ഫലം തെരഞ്ഞടുപ്പിലൂടെ കാണിച്ചുതരുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മതം നോക്കിയാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. കേരളത്തില്‍ മതേതരത്വം പ്രചരിപ്പിക്കുന്ന സിപിഎം തെരഞ്ഞെടുപ്പിന്റെ സമയത്ത് മദനിയുമായും സഖ്യം ഉണ്ടാക്കിയിരുന്നു.
കോണ്‍ഗ്രസും പള്ളിക്കമ്മിറ്റികളുമായി ചര്‍ച്ച നടത്തിയാണ് തെരഞ്ഞെടുപ്പിനിറങ്ങിയത്. ബിജെപി സാമുദായിക സംഘടനകളുമായി ഒന്നിച്ച് നിന്ന് സി.പി.എമ്മിനു മറുപടിനല്‍കുമെന്നും ശോഭ പറഞ്ഞു. ബിജെപി ചെയ്യുമ്പോള്‍ മാത്രം വര്‍ഗീയതയും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ ജനാധിപത്യവുമാകുന്നതെങ്ങനെയെന്നും അവര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: