അച്ഛനും അമ്മയും മകനുമടങ്ങുന്ന ഒരു ചെറിയ കുടുംബം. അച്ഛനൊരു സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. അമ്മ ഒരു സാമൂഹികപ്രവര്‍ത്തകയും. മകന് കോളേജില്‍ പഠിക്കുന്നു. അവന് ക്രിക്കറ്റാണ് ജീവിതം. വീട്ടില്‍ ഒരു കാറുമുണ്ട്.
ഒരു ദിവസം, അച്ഛനൊരു മീറ്റിങ്ങിനു പോകണം. അദ്ദേഹം കാറില്‍ കയറി. സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേക്കും ഭാര്യ അവിടെയെത്തി. അവര്‍ക്ക് ഒരു കല്യാണത്തിനു പോകണം. അതിനു കാര്‍ വേണം. രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. ഈ സമയം മകനും വന്നു. അവന് പറഞ്ഞു: ‘ഇന്ന് ക്രിക്കറ്റ് കളിയുണ്ട്. കാര്‍ എനിക്കു വേണം.’ അങ്ങനെ മൂന്നുപേരും തമ്മില്‍ തര്‍ക്കമായി. സമയം കഴിഞ്ഞിട്ടും ആര്‍ക്കും എവിടെയും പോകാനായില്ല.
മൂന്നുപേര്‍ക്കും യോജിപ്പുണ്ടായിരുന്നെങ്കില്‍ അവരവരുടെ സ്ഥലത്തു കാറില്‍ത്തന്നെ പോകാമായിരുന്നു. ഭര്‍ത്താവിനു ഭാര്യയെ കല്യാണസ്ഥലത്തിറക്കാം. മകനെ കളിസ്ഥലത്തും വിടാം. അവസാനം അദ്ദേഹത്തിനു മീറ്റിങ്ങിനു പോകാം. പരസ്പരം വിട്ടുവീഴ്ചയും വിനയവും ക്ഷമയും ഉണ്ടെങ്കില്‍ മാത്രമേ കുടുംബ ബന്ധം നാള്‍ക്കുനാള്‍ ദൃഢപ്പെടുകയുള്ളൂ.
ആത്മീയത അറിഞ്ഞ് കുടുംബജീവിതം നയിച്ചാല്‍ പുരുഷന് സ്ത്രീയെയും സ്ത്രീ പുരുഷനെയും പരസ്പരം അംഗീകരിക്കും. അവിടെ ഒരു വിശാലമായ ലോകം നമുക്ക് പടുത്തുയര്‍ത്താന്‍ കഴിയും. കുട്ടികള്‍ ജനിക്കുമ്പോള്‍ ആ ലോകം ഒന്നുകൂടി വിശാലമാകുന്നു. പക്ഷേ, അതിന്റെ അതിര്‍വരമ്പ് അവിടംകൊണ്ടും അവസാനിക്കാന്‍ പാടില്ല.
അതു വലുതായിക്കൊണ്ടേയിരിക്കണം. അത് വ്യാപിച്ച് ഈ ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥയിലേക്ക് വളരണം. അതാണ് കുടുംബജീവിതത്തിന്റെ പരമമായ ലക്ഷ്യം. അതാണ് ശരിയായ സന്തോഷത്തിന്റെ ലോകം. അവിടെ ഇന്നലെകളെച്ചൊല്ലിയുള്ള വഴക്കും വക്കാണവുമില്ല. നാളെയെക്കുറിച്ചുള്ള അര്‍ഥശൂന്യമായ ആകുലതകളില്ല. ‘എനിക്ക്’ എന്നുള്ള ചിന്തയില്‍ നിന്നും ഓരോരുത്തരും ‘നിനക്ക്’ എന്ന ചിന്തയില്‍ ജീവിക്കുന്നു. അവിടെ, ആ അന്തരീക്ഷത്തില്‍ അകത്തും പുറത്തും ഈശ്വര തത്ത്വത്തിലുറച്ച സ്നേഹം എന്നും എപ്പോഴും വഴികാട്ടിയായി കൂടെയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: