ന്യൂദല്‍ഹി: ശക്തവും സുദൃഢവുമായ ചോദ്യങ്ങളാണ് ഭാരത ദര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും അത്തരത്തിലുള്ള ഒരു സംസ്ക്കാരത്തില്‍ മതമൗലികവാദം എങ്ങനെ കടന്നുവരുമെന്നും ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്.ഹരി. നിന്റെയും എന്റെയും ഇനി വരാനിരിക്കുന്നതുമായ ദര്‍ശനങ്ങളെല്ലാം ശരിയെന്നാണ് ഹിന്ദുധര്‍മ്മം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സങ്കല്‍പ്പ് ഐഎഎസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന ത്രിദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രംഗഹരി.
ഭാരതീയ ദര്‍ശനങ്ങളുടെ പ്രശ്നങ്ങളല്ല പലപ്പോഴും വിഷയമായി മാറുന്നതെന്നും അതു നോക്കിക്കാണുന്നവരുടെ രീതികളാണ് വിഷയമെന്നും ആര്. ഹരി പറഞ്ഞു. മതവും സംസ്ക്കാരവും ഭാരതത്തില്‍ രണ്ടല്ല ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസം എന്നത് വെറും ശമ്പള പാക്കേജ് നേടിയെടുക്കുന്നതിനുള്ള മാര്‍ഗ്ഗം മാത്രമായി കാണുന്ന രീതിയാണ് നവീന വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കിയതു വഴി ഭാരതത്തില്‍ സംജാതമായിരിക്കുന്നതെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹസര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാല്‍ പറഞ്ഞു.
വിദ്യാഭ്യാസം കൊണ്ട് എന്താണ് ലക്ഷ്യമാക്കുന്നതെന്നും ഒരു പൗരന് വിദ്യാഭ്യാസം നല്കുന്നതുകൊണ്ട് രാജ്യത്തിന് എന്താണ് ലഭിക്കുന്നതെന്നും പരിശോധിക്കണം. ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നതിന് മുമ്പ് ബംഗാള്‍ പ്രവിശ്യയില്‍ 90 ശതമാനം സാക്ഷരത ഉണ്ടായിരുന്നത് സ്വാതന്ത്രലബ്ദിയുടെ കാലമായപ്പോഴേക്കും എത്രയോ കുറഞ്ഞു പോയത് ബ്രിട്ടീഷ് വിദ്യാഭ്യാസ രീതിയുടെ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു.
ദല്‍ഹിയില്‍ 20 ശതമാനം ജനങ്ങളും മുംബൈയില്‍ 50 ശതമാനം ജനങ്ങളുമാണ് ചേരികളില്‍ കഴിയുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ പത്തുശതമാനം ചേരികളില്‍ കഴിയുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയില്‍ 3ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാകണമെങ്കില്‍ ഭാരതത്തിന്റെ ആത്മാംശം ഉള്‍ക്കൊണ്ടുകൊണ്ടുള്ള വിദ്യാഭ്യാസം വരും തലമുറയ്ക്കെങ്കിലും ലഭ്യമാക്കണം. നമ്മുടെ നാടിനെപ്പറ്റിയും നാട്ടുകാരുടെ ക്ഷേമത്തെപ്പറ്റിയും ചിന്തിക്കുന്ന തലമുറ ഉണ്ടായാല്‍ മാത്രമേ സമൂഹത്തിലെ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് മുന്നിലേക്കെത്താന്‍ സാധിക്കൂവെന്നും ഡോ.കൃഷ്ണഗോപാല്‍ പറഞ്ഞു. ആര്‍എസ് ഗുപ്ത ഐപിഎസ്, അശോക് അഗര്‍വാള്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: