നമ്മുടെ കാലഘട്ടത്തില്‍ ഹിന്ദുധര്മരക്ഷക്കായി അവതരിച്ച പുണ്യദേഹമായിരുന്നു ശ്രീരാമ സീതാ ആഞ്ജനേയ ഉപാസകനായിരുന്ന സ്വാമി സത്യാനന്ദസരസ്വതി. തന്റെ കാലശേഷം തന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആശ്രമത്തിന്റെ ചുമതല ഏല്‍പ്പിക്കുന്നതിനും അതിവിശിഷ്ടമായ ആരാധനാ രീതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര് കണ്ടെത്തിയ ശിഷ്യനായിരുന്നു സ്വാമിജി.
ഗുരുവനുഗ്രഹം, കഠിനമായ തപസ്യ, അന്യാദൃശമായ ഇച്ഛാശക്തി, അന്ധവിശ്വാസങ്ങള്‍ക്കും മാനസികാടിമത്തത്തിനുമെതിരെ നടത്തിയ സന്ധിയില്ലാത്ത സമരം, അത്ഭുതകരമായ സരസ്വതീ വിലാസം, ഏതുവിഷയവും യുക്തിയുക്തമായി അവതരിപ്പിക്കാനുള്ള സവിശേഷ സാമര്‍ത്ഥ്യം, സര്‍വോപരി സകലരെയും വാത്സല്യത്തോടെയും കാരുണ്യത്തോടും സ്വീകരിക്കുന്നതിലും അവരുടെ പ്രശ്നങ്ങള്‍ ക്ഷമാപൂര്‍വം കേട്ട് പരിഹാരം നിര്‍ദ്ദേശിച്ചുകൊടുക്കുന്നതിലും കാട്ടിയ ആര്‍ദ്രഭാവം മുതലായവയാല്‍ കുറഞ്ഞകാലംകൊണ്ട് തന്നെ സ്വാമിജി ലോകപ്രശസ്തനായി.ഹിന്ദുവിന്റെ സംഘടനാ ശക്തിയെ തട്ടിയുണര്‍ത്തി ആ വെല്ലുവിളികളെ പരാജയപ്പെടുത്താന്‍ സ്വാമിജിക്ക് സാധിച്ചു.
തിരുവനന്തപുരം ജില്ലയിലെ ആണ്ടൂര്‍ക്കോണം വില്ലേജില്‍ മംഗലത്തു ഭവനില്‍ മാധവന്‍പിള്ളയുടെയും തങ്കമ്മയുടെയും രണ്ടാമത്തെ പുത്രനായി പുണര്‍തം നക്ഷത്രത്തില്‍ ജനിച്ച് പില്ക്കാലത്ത് ലോകപ്രശസ്തനായിത്തീരുകയായിരുന്നു സത്യാനന്ദസരസ്വതി. ബാല്യകാലം മുതല്‍ ആദ്ധ്യാത്മിക കാര്യങ്ങളില്‍ അദ്ദേഹം തല്പ്പരനായിരുന്നു. പ്രസിദ്ധമായ പണിമൂല ഭഗവതി ക്ഷേത്രത്തിലെ ഭക്തനും ദേവിയുടെ ഉപാസകനുമായിരുന്നു അദ്ദേഹം. പില്ക്കാലത്ത് പണിമൂല ദേവീസ്തവം എന്ന കൃതിയില്‍ ദേവിയുടെ വിവിധ ഭാവങ്ങള്‍ അതീവ മനോഹരമായി അദ്ദേഹം അവതരിപ്പിച്ചിരുന്നു. കൊട്ടിയൂര്‍ പാലുകാച്ചിമല, നിലയ്ക്കല്‍ ശംഖുമുഖത്തെ പാപ്പാവേദി മുതലായ പ്രശ്നങ്ങള്‍ സധൈര്യം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി.
കന്യാകുമാരിയില്‍നിന്നും പാലുകാച്ചിമലയില്‍ പ്രതിഷ്ഠിക്കുവാനുള്ള വിഗ്രഹങ്ങളുമായി പ്രതിഷ്ഠ ഘോഷയാത്രയ്ക്ക് സ്വാമിജി നേതൃത്വം കൊടുത്തു. എന്നാല്‍ പ്രതിഷ്ഠാ കര്‍മം നടന്ന വിഗ്രഹങ്ങള്‍ ഛിദ്രശക്തികള്‍ തച്ചുടച്ച് പര്ണശാലയ്ക്ക് തീവെച്ചു. സ്വാമിജി കൊട്ടിയൂരില്‍നിന്ന് കന്യാകുമാരിയിലേക്ക് വിലാപയാത്ര നടത്തി. വിലാപയാത്രാ ആരംഭത്തില്‍ സ്വാമിജി പ്രഖ്യാപനം നടത്തി. ”വിലാപയാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുമ്പോള്‍ അധര്‍മത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത പി.കെ.വാസുദേവന്‍നായരുടെ മന്ത്രിസഭ നിലംപതിക്കും. അല്ലാത്തപക്ഷം ഞാന്‍ ആശ്രമത്തില്‍ പ്രവേശിക്കുകയില്ല.
” കൊല്ലത്തെത്തുമ്പോള്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി അതുവരെയും യാതൊരു പ്രതിസന്ധിയും ഇല്ലാതിരുന്ന മന്ത്രിസഭയ് ക്കുള്ള പിന്തുണ എ.കെ.ആന്റണി പിന്‍വലിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലംപതിച്ചു. കന്യാകുമാരിയില്‍ ത്രിവേണി സംഗമത്തില്‍ നിമഞ്ജനം നടത്തി പാലുകാച്ചിമലയില്‍ പുനഃപ്രതിഷ്ഠ നിശ്ചയിച്ച് ശ്രീരാമ-സീത-ആഞ്ജനേയ വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ട് സ്വാമിജി കന്യാകുമാരിയില്‍നിന്ന് കൊട്ടിയൂരിലേക്ക് പ്രതിഷ്ഠാ ഘോഷയാത്ര നടത്തി. നിരോധനാജ്ഞ ലംഘിച്ച് പാലുകാച്ചിമലയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു.
1983 മാര്‍ച്ച് 24 ന് ശബരിമല പൂങ്കാവനത്തില്‍ കുരിശ് സ്ഥാപിച്ചു. നിലയ്ക്കല്‍ മഹാദേവക്ഷേത്രത്തിലേക്കുള്ള വഴിയ്ക്ക് സെന്റ് തോമസ് റോഡ് എന്നും നിലയ്ക്കല്‍ മലയ്ക്ക് സെന്റ് തോമസ് മൗണ്ട് എന്നും ബോര്‍ഡ് സ്ഥാപിച്ചു. നിലയ്ക്കല്‍ ജംഗ്ഷനില്‍ ജില്ലാനഗര് എന്ന കമാനം ഉയര്‍ത്തി. വിവരം അറിഞ്ഞപ്പോള്‍ സ്വാമിജി പ്രതകരിച്ചു. ”ആ കുരിശ് വെച്ചവര്‍ തന്നെ എടുത്തുകൊണ്ട് പോകും. അതുവച്ചവനും കൂട്ടുനിന്നവനും അനുഭവിക്കും.” നിലയ്ക്കല്‍ കര്‍മസമിതി രൂപീകരിച്ചു. നിവേദനങ്ങള്‍, ഹിന്ദുസംഘടനായോഗങ്ങള്, നിരവധിപ്രക്ഷോഭങ്ങള്‍ ഇവ നടന്നു. മുഖ്യമന്ത്രി കെ.കരുണാകരന് ഇതിനിടെ മൂന്ന് ഏക്കര്‍ ഭൂമി പള്ളിയ്ക്ക് അനുവദിച്ചു. പൂങ്കാവനത്തില്‍ ഒരിടത്തും പള്ളിയോ കുരിശോ അനുവദിക്കില്ലെന്ന് സ്വാമിജി പ്രഖ്യാപിച്ചു. നിലയ്ക്കലിലേക്ക് 36 സന്യാസിമാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. വെടിവെയ്പ് ഉള്‍പ്പെടെയുള്ള മര്‍ദ്ദനമുറകള്‍കൊണ്ട് പോലീസ് മാര്‍ച്ചിനെ നേരിട്ടു.
ജൂണ്‍ ആറിന് നിലയ്ക്കല്‍ പ്രക്ഷോഭം നിരോധിച്ചു. പതിനായിരങ്ങള്‍ അറസ്റ്റ് വരിച്ച് ജയിലിലായി. മധ്യസ്ഥനായി എം.പി.മന്മഥന് വന്നു. പൂങ്കാവനത്തിന്റെ സ്കെച്ചും പ്ലാനും നല്കി. സ്വാമിജി ഉപവസിക്കാന്‍ തീരുമാനിച്ചു. ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഉപവാസം ഉപേക്ഷിച്ചു. കൊല്ലത്ത് ബിഷപ്പുമാരുടെ യോഗംചേര്‍ന്ന് നിലയ്ക്കല്‍ പൂങ്കാവന അതിര്‍ത്തി നിര്ണയപ്ലാന് അനുസരിച്ച് കുരിശ് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ച് നിലയ്ക്കല്‍ പ്രക്ഷോഭം താല്‍ക്കാലികമായി പിന്‍വലിച്ചു.മാര്‍ഗദര്‍ശക മണ്ഡലത്തിലെ സമുന്നത നേതാവായിരുന്ന സ്വാമിജി വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിലാരംഭിച്ച രാമക്ഷേത്ര നിര്‍മിതിക്കായുള്ള സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്നു. കേരളത്തിലെ ഹൈന്ദവീകതയെ തൊട്ടുണര്‍ത്തി രാമതരംഗം തന്നെ സൃഷ്ടിക്കുവാന്‍ സ്വാമിജിയുടെ നേതൃത്വത്തിന് കഴിഞ്ഞു. ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലമായ അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നുള്ളത് സ്വാമിജിയുടെ ശപഥമായിരുന്നു.
രാമക്ഷേത്ര പുനര്‍നിര്‍മാണ സമിതിയില്‍ സ്വാമിജി പരമോന്നത സ്ഥാനമാണ് വഹിച്ചിരുന്നത്. ഈ സമിതിയുടെ അദ്ധ്യക്ഷനായിരുന്ന ശ്രീരാമചന്ദ്ര പരമഹംസന് 2003 ല്‍ സമാധിയായപ്പോള്‍ ആ സന്യാസിവര്യന്റെ സ്മരയ്ക്കായി സ്വാമിതൃപ്പാദങ്ങള്‍ സ്ഥാപിച്ച ഫലകം ഒരു ചരിത്രസ്മാരകമായി ഇന്ന് അയോധ്യയില്‍ ശ്രീരാമചന്ദ്ര പരമഹംസ സമാധിയില്‍ വിരാജിക്കുന്നു.
മാര്‍പ്പാപ്പ കേരളം സന്ദര്‍ശിച്ച വേളയില്‍ പ്രസംഗിക്കുവാനായി ശംഖുമുഖത്ത് സ്ഥാപിച്ച താല്‍ക്കാലിക വേദി ഒരു സ്ഥിരം സംവിധാനമാക്കാനുള്ള ഗൂഢശ്രമം രാഷ്ട്രീയനേതൃത്വങ്ങളുടെ ഒത്താശയോടെ ക്രിസ്ത്യന്‍ മതമേധാവികള്‍ നടത്തി. ശംഖുമുഖം ശ്രീപത്മനാഭന്റെ ആറാട്ട് കടവാണെന്നും അവിടെ പാപ്പാവേദി അനുവദിക്കില്ലെന്നും സ്വാമിജിയുടെ നേതൃത്വത്തില്‍ ഹൈന്ദവ നേതൃത്വം പ്രഖ്യാപിച്ചു.
പ്രക്ഷോഭം ശക്തമാകുമെന്ന് മനസ്സിലായപ്പോള്‍ സ്വാമിജിയുടെ നേതൃത്വത്തിലുള്ള ഹിന്ദു സംഘടനാ നേതാക്കളുമായി ആലോചിച്ച് പാപ്പാവേദി പൊളിച്ച് മാറ്റുവാന്‍ ക്രൈസ്തവ മതനേതൃത്വം തീരുമാനിച്ചു. ഇതുപോലരനുഭവം ഉണ്ടാകാതിരിക്കുവാന്‍ വിവിധ ഹിന്ദുസംഘടനകളെ ഉള്‍പ്പെടുത്തി ഹിന്ദുഐക്യവേദി എന്ന പ്രസ്ഥാനത്തിന് സ്വാമിജി മുന്‍കൈ എടുത്തു. ഹിന്ദുവിനെതിരെയുള്ള ചെറുആക്രമണംപോലും ചോദ്യം ചെയ്യപ്പെടാതെ പോകില്ലെന്നും അവയെ ശക്തമായി ചെറുത്തുതോല്‍പ്പിക്കണമെന്നും ഹിന്ദുഐക്യവേദി സ്ഥാപക ചെയര്മാന് സ്ഥാനം ഏറ്റെടുത്തുകൊണ്ട് സ്വാമിജി പ്രഖ്യാപിച്ചു.
അനധികൃതമായി നിര്‍മിച്ച വൈക്കം ടിവി പുരം സെമിത്തേരിക്കെതിരെയുള്ള പ്രക്ഷോഭങ്ങളിലും പമ്പാനദിയില്‍ സംഘടിത മതശക്തികള്‍ കെട്ടിയിറക്കിയ കല്ക്കെട്ടിനെതിരെയും സ്വാമിജി ശക്തമായ നേതൃത്വം അദ്ദേഹം നല്കി.
രാമായണ കഥാസന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും ഉചിതമായ രീതിയില്‍ സംരക്ഷിക്കപ്പെടണമെന്ന താല്‍പ്പര്യം സ്വാമിജിയ്ക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായി ചടയമംഗലം ജടായുപാറയില്‍ കോദണ്ഡരാമ പ്രതിഷ്ഠയ്ക്കും ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളില്‍ നടന്ന ക്ഷേത്രവിമോചന സമരങ്ങള്‍ക്കും സ്വാമിജി ശക്തമായ നേതൃത്വം നല്കി. വികാസ് ഭവന് ഹനുമാന് കോവിലിനു സമീപമുള്ള സ്ഥലം സി.എച്ച്.മുഹമ്മദ് കോയ ഫൗണ്ടേഷനു നല്കാന് കരുണാകരന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും പിന്നീട് വന്ന ആന്റണി മന്ത്രിസഭയെക്കൊണ്ട് ഈ നിര്‍ദ്ദേശം പിന്‍വലിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കരുനാഗപ്പള്ളി പുതിയകാവ് ദേവീക്ഷേത്ര വിമോചന സമരം വിജയത്തിലെത്തിക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ശ്രീമൂകാംബിക ക്ഷേത്ര സന്നിധിയില്‍നിന്നും തുടങ്ങി കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയും കന്യാകുമാരിവരെയും സഞ്ചരിച്ച് ഹിന്ദുവിന്റെ ആത്മാഭിമാനം തട്ടിയുണര്‍ത്തുന്ന, ഇന്നും അനുസ്യൂതം തുടര്‍ന്നുവരുന്നതുമായ ശ്രീ രാമനവമി രഥയാത്രയും അതിനോടനുബന്ധിച്ചുള്ള ശ്രീരാമനവമി ഹിന്ദുസമ്മേളനവും സംഘടിപ്പിച്ചത് സ്വാമിജിയുടെ നേതൃത്വമായിരുന്നു.
ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കേണ്ട ആവശ്യകത, ഹിന്ദു ബാങ്ക്, കൃഷി, വ്യവസായം എന്നിവയില്‍ വഹിക്കേണ്ട പങ്ക്, ഹിന്ദുവ്യാപാരികള്‍ക്ക് പ്രത്യേക സംഘടന, ഹിന്ദു കുടുംബയൂണിറ്റുകള്‍, ഹിന്ദു പെണ്‍കുട്ടികള്‍ക്കായുള്ള വിവാഹ ഇന്‍ഷുറന്‍സ് പദ്ധതി, സനാതന സംസ്കാരത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ മഹത്വം, ക്ഷേത്രങ്ങളുടെ അഭിവൃദ്ധി, ഹിന്ദുവിന് ധര്‍മാധിഷ്ഠിതമായ ജീവിതചര്യ എന്നിവ അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം മുന്നോട്ടുവച്ച ഏറ്റവും ശ്രദ്ധേയവും സമഗ്രവുമായ ഒരു സംരംഭമായിരുന്നു ശബരിമല വികസനത്തിനായുള്ള ഹരിവരാസനം പ്രോജക്ട്. ഹിന്ദുവിനെ സംബന്ധിക്കുന്ന സമസ്ത പ്രശ്നങ്ങളെക്കുറിച്ചും ഗഹനമായി ചിന്തിക്കുകയും പരിഹാര പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്ത സ്വാമി അത് നടപ്പിലാക്കുകയും ചെയ്തു. സ്വാമിജി ശരീരം ഉപേക്ഷിച്ച് സംസാരലീല അവസാനിപ്പിച്ച് സ്വര്‍ഗം പൂകിയത് 2006 നവംബര്‍ 24 ന് ആയിരുന്നു. അദ്ദേഹം അനശ്വരനായി ഇന്നും ജനഹൃദയങ്ങളില്‍ നിലനില്ക്കുന്നു.
ആധുനിക കേരളത്തിന്റെ യശസ്സിന് ഭസ്മക്കുറിയിട്ട സമാധിസ്ഥനായ സത്യാനന്ദ സരസ്വതി തിരുവടികളുടെ അനുഭവസാക്ഷ്യം വരുംതലമുറയ്ക്ക് പാഠവും വഴികാട്ടിയുമാണ്. സാമൂഹ്യസമസ്യകളുടെ നാല്ക്കവലകളില് അദ്ദേഹം ചൂണ്ടുപലകകള്‍ സ്ഥാപിച്ചു. താന്‍ 50 വര്‍ഷം മുമ്പേ സഞ്ചരിക്കുന്നതുകൊണ്ട് പറഞ്ഞതിന്റെയും സഞ്ചരിക്കുന്നതിന്റെയും പൊരുള്‍ പലര്‍ക്കും പിടികിട്ടില്ലെന്നും സ്വാമിജി പറയാറുണ്ടായിരുന്നു. ഒരായുസ്സില്‍ ചെയ്തുതീര്‍ക്കുന്നതിനുമപ്പുറം മഹാകാര്യങ്ങള്‍ ചെയ്തു. അതിലെല്ലാം അടങ്ങിയിട്ടുള്ള സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും ബാക്കിയാണെങ്കിലും ദിശാബോധവും കര്‍മപഥവും വെട്ടിത്തെളിച്ചു കാണിച്ചിട്ടാണ് ആ മഹാത്മാവ് യാത്രയായത്.
(ഹിന്ദുഐക്യവേദി സംസ്ഥാന
ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: